പവാറിന്റെ പ്രതികരണത്തിൽ ഭിന്നിച്ച് ശിവസേന ക്യാമ്പ്; എൻസിപിയും കോൺഗ്രസും വേണ്ടെന്ന് നേതാക്കൾ
മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട സസ്പെൻസ് തുടരുകയാണ്. ബിജെപിയുമായി ഇനിയൊരു ബന്ധത്തിനില്ലെന്ന സൂചനയാണ് ശിവസേന നൽകുന്നത്. എന്നാൽ സർക്കാർ രൂപീകരണത്തിൽ സേനയെ പിന്തുണയ്ക്കണോ എന്ന കാര്യത്തിൽ കോൺഗ്രസും എൻസിപിയും ഇതുവരെ തീരുമാനം എടുത്തിട്ടില്ല. മഹാരാഷ്ട്രയിൽ ശിവസേന നേതൃത്വം നൽകുന്ന സർക്കാർ അധികാരത്തിൽ എത്തുമെന്ന് നേതാക്കൾ ആവർത്തിക്കുന്നുണ്ടെങ്കിലും അനിശ്ചിതത്വം തുടരുകയാണ്.
കോൺഗ്രസും എൻസിപിയും പിന്തുണ നൽകിയേക്കുമെന്ന് പൂർണ പ്രതീക്ഷയിലായിരുന്നു ശിവസേന. എന്നാൽ സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള ശരദ് പവാറിന്റെ പ്രതികരണം ശിവസേനാ ക്യാമ്പിനെ ആശങ്കയിലാക്കിയിട്ടുണ്ട്. വിശദാംശങ്ങൾ ഇങ്ങനെ.

സോണിയാ -പവാർ കൂടിക്കാഴ്ച
തിങ്കളാഴ്ചയാണ് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും എൻസിപി അധ്യക്ഷൻ ശരദ് പവാറും ദില്ലിയിൽ കൂടിക്കാഴ്ച നടത്തിയത്. ശിവസേനയെ പിന്തുണയ്ക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം കൂടിക്കാഴ്ചയിൽ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സർക്കാർ രൂപീകരണമോ ആർക്കെങ്കിലും പിന്തുണ നൽകുന്ന കാര്യമോ കൂടിക്കാഴ്ചയിൽ ചർച്ചയായില്ലെന്നായിരുന്നു ശരദ് പവാറിനറെ പ്രതികരണം. ഇതോടെയാണ് സേനാ ക്യാമ്പിൽ ആശയക്കുഴപ്പം ഉയർന്നത്.

ബിജെപിക്കൊപ്പം
പവാറിന്റെ പ്രതികരണത്തോടെ ശിവസേനയിൽ ബിജെപി സഖ്യം തുടരുന്നതിനെ അനുകൂലിക്കുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. എൻസിപിയുടെ പിന്തുണ തേടുന്നതിലും പാർട്ടിക്ക് ഗുണം ചെയ്യുക ബിജെപിയോടൊപ്പം നിൽക്കുന്നതാകും എന്നാണ് ഇവരുടെ നിലപാട്. പവാറിന്റെ പ്രതികരണം ഞെട്ടിക്കുന്നതാണെന്നും എൻസിപിയുടെ പിന്തുണ തേടുന്ന കാര്യത്തിൽ ശിവസേന ഇനിയും ഏറെ വശങ്ങൾ ആലോചിക്കേണ്ടതുണ്ടെന്നും ഒരു ശിവസേന എംഎൽഎ പ്രതികരിച്ചു.

ബിജെപിയോടൊപ്പം
എന്ത് തരത്തിലുള്ള രാഷ്ട്രീയമാണിത്. 80 ശതമാനം സമൂഹ്യസേവനവും 20 ശതമാനം രാഷ്ട്രീയവും എന്നതാണ് ശിവസേനയുടെ നിലപാട്. എൻസിപി- കോൺഗ്രസ് സഖ്യത്തിൽ നിന്നും അകലം പാലിക്കുന്നതാണ് ശിവസേനയ്ക്ക് നല്ലതെന്ന് ഒരു മുതിർന്ന നേതാവ് പ്രതികരിച്ചു. കഴിഞ്ഞയാഴ്ച ശിവസേന- എൻസിപി- കോൺഗ്രസ് നേതാക്കൾ ബാദ്രയിൽ യോഗം ചേരുകയും പൊതുമിനിമം പരിപാടിയുടെ കരട് തയ്യാറാക്കുകയും ചെയ്തിരുന്നു. കരട് രൂപരേഖ തയ്യാറാക്കിയിട്ടുണ്ടെന്നും മൂന്ന് പാർട്ടികളുടെയും തലവന്മാരുടെയും അംഗീകാരത്തിനായി സമർപ്പിച്ചിച്ചിരിക്കുകയാണെന്നും ബന്ധപ്പെട്ട നേതാക്കൾ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ സഖ്യത്തെക്കുറിച്ച് ചർച്ച ചെയ്തില്ലെന്ന പവാറിന്റെ പ്രതികരണമാണ് നേതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്.

പവാറിൽ പ്രതീക്ഷ
സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അന്തിമതീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പൊതുമിനിമം പരിപാടിയെക്കുറിച്ച് ശിവസേനയുമായി എൻസിപി ചർച്ചകൾ പോലും നടത്തിയിട്ടില്ലെന്നായിരുന്നു പവാറിന്റെ പ്രതികരണം. ബിജെപിയോടൊപ്പം തുടരാൻ സാധിക്കുന്നില്ലെങ്കിൽ മഹാരാഷ്ട്രയിൽ ശിവസേന ഒറ്റയ്ക്ക് മുന്നോട്ട് പോകണമെന്നും കോൺഗ്രസ്- എൻസിപി ബന്ധം തിരിച്ചടിയാകുമെന്നുമാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം.

റിപ്പോർട്ട് തേടി
ശരദ് പവാറിന്റെ പ്രതികരണത്തിന് പിന്നിലെ യഥാർത്ഥകാരണം എന്താണെന്ന് മനസിലാക്കണമെന്ന് ഉദ്ധവ് താക്കറെ മുതിർന്ന നേതാവ് സഞ്ജയ് റൗട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം സഞ്ജയ് റൗട്ട് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കാർഷിക പ്രശ്നങ്ങൾ ചർച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച എന്നായിരുന്നു സഞ്ജയ് റൗട്ടിന്റെ പ്രതികരണം. കൂടിക്കാഴ്ചയ്ക്ക് ശേഷം ശിവസേന നേതൃത്വം നൽകുന്ന സർക്കാർ മഹാരാഷ്ട്രയിൽ അധികാരത്തിൽ എത്തുമെന്ന് അദ്ദേഹം പ്രതികരിച്ചു.












Click it and Unblock the Notifications