കോൺഗ്രസിനെ പിന്നിൽ നിന്ന് കുത്തി എൻസിപി, വൻ ചതി! എല്ലാം ശരദ് പവാർ- മോദി കൂടിക്കാഴ്ചയ്ക്ക് ശേഷം?
മുംബൈ: ഒറ്റ രാത്രി കൊണ്ട് മഹാരാഷ്ട്രയിലെ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളൊക്കെ തലകീഴായി മാറി മറിഞ്ഞിരിക്കുകയാണ്. സര്‍ക്കാരുണ്ടാക്കാന്‍ ഇന്ന് ഗവര്‍ണറെ കണ്ട് അവകാശവാദം ഉന്നയിക്കാനിരുന്ന കോണ്‍ഗ്രസിനേയും ശിവസേനയേയും ഞെട്ടിച്ച് കൊണ്ട് ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ്.
രാഷ്ട്രീയ കേന്ദ്രങ്ങളെ എല്ലാം ഒരുപോലെ അമ്പരപ്പിക്കുന്നത് എന്‍സിപിയുടെ കളം മാറ്റിച്ചവിട്ടലാണ്. വെള്ളിയാഴ്ച രാത്രി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ മാധ്യമങ്ങളെ കണ്ട് പറഞ്ഞത് സംയുക്ത പ്രഖ്യാപനം ശനിയാഴ്ച ഉണ്ടാകും എന്നാണ്. എന്നാല്‍ നേരം വെളുത്തപ്പോള്‍ അജിത് പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന കാഴ്ചയാണ് മഹാരാഷ്ട്ര കണ്ടത്. സർക്കാർ രൂപീകരണത്തിലേക്ക് കോൺഗ്രസിനെ വലിച്ചിഴച്ച ശേഷം പിന്നിൽ നിന്ന് കുത്തിയിരിക്കുകയാണ് സഖ്യകക്ഷിയായ എൻസിപി.

ഏറ്റവും വലിയ അട്ടിമറി നീക്കം
ഒരുപക്ഷെ രാജ്യം ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും വലിയ അട്ടിമറി നീക്കമാണ് മഹാരാഷ്ട്രയില്‍ ഒരു രാത്രി ഇരുട്ടി വെളുക്കുന്നതിന് മുന്‍പ് സംഭവിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു മാസത്തിന് ശേഷവും ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും സര്‍ക്കാരുണ്ടാക്കാനാവാത്ത സാഹചര്യമായിരുന്നു സംസ്ഥാനത്ത്. ഗവര്‍ണര്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചതോടെ സഖ്യസര്‍ക്കാരിനുളള നീക്കങ്ങള്‍ ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും ചേര്‍ന്ന് നടത്തുകയുമായിരുന്നു.

കോൺഗ്രസിനെ വലിച്ചിഴച്ചു
സഖ്യത്തിലേക്ക് കോണ്‍ഗ്രസിനെ എത്തിക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത് ശരദ് പവാറും എന്‍സിപിയുമായിരുന്നു. തീവ്ര ഹിന്ദു പാര്‍ട്ടിയായ ശിവസേനയ്ക്ക് ഒപ്പം ചേരുന്നത് മറ്റ് സംസ്ഥാനങ്ങളില്‍ അടക്കം പാര്‍ട്ടിയെ ബാധിക്കും എന്ന ആശങ്കയായിരുന്നു കോണ്‍ഗ്രസിന്. ഇതോടെ ശരദ് പവാര്‍ പല തവണ നേരിട്ടും അല്ലാതെയും സോണിയാ ഗാന്ധിയുമായി വിഷയം ചര്‍ച്ച ചെയ്തു.

പവാർ മാധ്യമങ്ങളോട് പറഞ്ഞത്
ഒടുവില്‍ പൊതുമിനിമം പരിപാടിയും തയ്യാറാക്കി, മന്ത്രിസ്ഥാനങ്ങള്‍ പങ്കിടേണ്ടത് സംബന്ധിച്ചും മൂന്ന് കൂട്ടരും തമ്മില്‍ പ്രാഥമിക ധാരണയുണ്ടാക്കി. ശിവസേന തലവന്‍ ഉദ്ധവ് താക്കറെ ആകും മുഖ്യമന്ത്രിയെന്നും താക്കറെ 5 വര്‍ഷം തികച്ച് ഭരിക്കുമെന്നും ശരദ് പവാര്‍ തന്നെ മാധ്യമങ്ങളോട് അറിയിക്കുകയും ചെയ്തു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മൂന്ന് പാര്‍ട്ടികളും വീണ്ടും യോഗം ചേരാനിരിക്കുകയുമായിരുന്നു.

ബിജെപിക്കെതിരെ പ്രചാരണം
അതിനിടെയാണ് കോണ്‍ഗ്രസിനും ശിവസേനയ്ക്കും ഇരുട്ടടി കിട്ടിയിരിക്കുന്നത്. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട് ഏറ്റുമുട്ടിയത് യഥാര്‍ത്ഥത്തില്‍ ബിജെപിയും എന്‍സിപിയും ആയിരുന്നു. ശരദ് പവാറിന്റെ നേതൃത്വത്തില്‍ ആയിരുന്നു കൊണ്ടുപിടിച്ച പ്രചാരണം നടന്നത്. പഴയ പ്രതാപ കാലത്തേക്ക് എന്‍സിപി തിരിച്ച് വരുന്നു എന്ന് തോന്നിപ്പിച്ചതായിരുന്നു തിരഞ്ഞെടുപ്പ് കാലം.

മഴ നനഞ്ഞ് പ്രചാരണം
പെരുമഴ നനഞ്ഞ് 80 വയസ്സ് കഴിഞ്ഞ വയോവൃദ്ധനായ ശരദ് പവാര്‍ ബിജെപിക്കെതരെ പൊതുയോഗങ്ങളില്‍ പ്രസംഗിച്ചത് വലിയ തോതില്‍ തിരഞ്ഞെടുപ്പിന്റെ ഗതിയെ സ്വാധീനിച്ചിരുന്നു. ബിജെപിയെ ഞെട്ടിച്ച് കൊണ്ട് എന്‍സിപി 54 സീറ്റുകളും നേടി. കോണ്‍ഗ്രസിനൊപ്പം സഖ്യം ചേര്‍ന്നായിരുന്നു എന്‍സിപിയുടെ മത്സരം. കോണ്‍ഗ്രസിന് 44 സീറ്റുകളും നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വന്തമാക്കാനായി.

മോദിയുമായി കൂടിക്കാഴ്ച
സഖ്യസര്‍ക്കാരുണ്ടാക്കാനുളള ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുത്ത എന്‍സിപിയുടെ കളം മാറല്‍ കോണ്‍ഗ്രസിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. കോണ്‍ഗ്രസും ശിവസേനയുമായി ചര്‍ച്ചകള്‍ നടക്കുന്നതിനിടെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ തനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കര്‍ഷക പ്രശ്‌നങ്ങള്‍ സംസാരിക്കുന്നതിനാണ് പ്രധാനമന്ത്രിയെ കണ്ടത് എന്നാണ് അന്ന് പവാര്‍ അതേക്കുറിച്ച് പ്രതികരിച്ചത്.
Recommended Video

രാഷ്ട്രപതി പദവി വാഗ്ദാനം
എന്നാല്‍ ശരദ് പവാറിന് ബിജെപി രാഷ്ട്രപതി പദവി അടക്കം വാഗ്ദാനം ചെയ്തതായും എന്‍സിപി ബിജെപി ക്യാമ്പിലേക്ക് മാറുമെന്നും അന്ന് തന്നെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. മാത്രമല്ല എന്‍സിപിക്ക് കേന്ദ്ര മന്ത്രിസഭയില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കുമെന്നും ബിജെപി വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സഖ്യചര്‍ച്ചകള്‍ നടക്കുന്നതിനിടെ ശരദ് പവാര്‍ പ്രധാനമന്ത്രിയെ കണ്ടതില്‍ കോണ്‍ഗ്രസ് അതൃപ്തി പ്രകടിപ്പിക്കുകയുമുണ്ടായി. ഒടുവിൽ കോൺഗ്രസിനെ ചതിച്ച് ബിജെപി സർക്കാരിന്റെ ഭാഗമായിരിക്കുകയാണ് എൻസിപി.












Click it and Unblock the Notifications