മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ശിവസേനക്ക് ക്ഷണം: തിങ്കളാഴ്ച നിലപാട് അറിയിക്കണമെന്ന്!!
മുംബൈ: മഹാരാഷ്ട്രയിൽ ശിവസേനയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഗവർണർ ഭഗത് സിംഗ് കോഷിയാരി. ബിജെപി സർക്കാർ രൂപീകരിക്കാനില്ലെന്ന് അറിയിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് നീക്കം. തിങ്കളാഴ്ച രാത്രി 7.30 ന് മുമ്പായി സർക്കാർ രൂപീകരിക്കാൻ അവകാശമുന്നയിക്കാനാണ് ഗവർണർ ആവശ്യപ്പെട്ടിട്ടുള്ളത്. ബിജെപിക്ക് ശേഷം രണ്ടാമത്തെ വലിയ കക്ഷിയാണ് മഹാരാഷ്ട്രയിൽ ശിവസേന. ബിജെപി തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറായില്ലെങ്കിൽ സർക്കാർ രൂപീകരണത്തിന് ബദൽ മാർഗ്ഗങ്ങൾ ആലോചിക്കുമെന്ന് നേരത്തെ തന്നെ ശിവസേന വ്യക്തമാക്കിയിരുന്നു.
ശിവസേന നേതാവ് ഏക് നാഥ് ഷിൻഡെയെ സർക്കാർ രൂപീകരിക്കുന്നതിനായി അവകാശമുന്നയിക്കാൻ ഗവർണർ ഭഗത് സിംഗ് കോഷിയാരി ക്ഷണിച്ചിട്ടുണ്ട്. സർക്കാർ രൂപീകരിക്കുന്നതിനുള്ള അംഗബലമില്ലെന്നും അതിനാൽ സർക്കാർ രൂപീകരിക്കില്ലെന്നുമാണ് ബിജെപി വ്യക്തമാക്കിയത്. നിർണായക ബിജെപി കോർ കമ്മറ്റി യോഗത്തിന് ശേഷമാണ് ബിജെപി സർക്കാർ രൂപീകരണം സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്. മുംബൈയിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് ബിജെപിയുടെ പ്രഖ്യാപനം. ശിവസേന സഖ്യവുമായി സഹകരിക്കാത്തതിനാൽ സർക്കാർ രൂപീകരിക്കാൻ കഴിയില്ലെന്നും പാർട്ടി വ്യക്തമാക്കി.

ഒക്ടോബർ 21ന് നടന്ന മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന്റെ ഫലം ഒക്ടോബർ 24ന് പുറത്തുവന്നെങ്കിലും അധികാരം പങ്കുവെക്കുന്നത് സംബന്ധിച്ച ശിവസേന- ബിജെപി തർക്കം നിലനിന്നിരുന്നതിനാൽ സർക്കാർ രൂപീകരണം അനിശ്ചിതമായി നീളുകയായിരുന്നു. 288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്ക് ബിജെപി 105 സീറ്റ് നേടിയെങ്കിലും ഭൂരിപക്ഷം നേടാൻ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. ശിവേസന 56 സീറ്റ് നേടിയിരുന്നു. മുഖ്യമന്ത്രി പദം സംബന്ധിച്ച തർക്കങ്ങളാണ് സർക്കാർ രൂപീകരണം വൈകിപ്പിച്ചത്.
ശനിയാഴ്ച മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതിനായി കെയർടേക്കർ മുഖ്യമന്ത്രിയായ ദേവേന്ദ്ര ഫട്നാവിസിനെ ഗവർണർ ക്ഷണിച്ചിരുന്നു. ശിവസേന സഖ്യത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാണിച്ച് പാർട്ടിയാണ് ശിവസേനയുമൊത്ത് സർക്കാർ രൂപീകരിക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചത്. ഇതോടെയാണ് ഏക്നാഥ് ഷിൻഡെയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചത്.












Click it and Unblock the Notifications