ബംഗാളിൽ സിപിഎമ്മിന് കനത്ത തിരിച്ചടി.. പാലം വലിച്ചത് മമത ബാനർജി.. കോൺഗ്രസിന് കൈ കൊടുത്തു!
ദില്ലി: ഭരണപക്ഷത്തിന്റെ ചെയ്തികള്‍ക്ക് എതിരെ വിരല്‍ ചൂണ്ടാന്‍ തക്ക ശക്തിയുള്ള പ്രതിപക്ഷം ഇല്ലായെന്നതാണ് രാജ്യം നേരിടുന്ന പ്രതിസന്ധികളിലൊന്ന്. രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളും കയ്യടക്കി ബിജെപി മുന്നേറുമ്പോള്‍ കോണ്‍ഗ്രസിന്റെ സ്ഥിതി ദയനീയമാണ്. ബിജെപിക്കെതിരെ ശക്തമായ ഒരു മതേതര മുന്നണി എന്നത് ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല.
ബിജെപിക്കെതിരെ ഒരു ചേരി രൂപപ്പെടുമ്പോള്‍ അതിന്റെ നേതൃസ്ഥാനത്ത് രാഹുല്‍ ഗാന്ധി വരുന്നതിനെ പല കക്ഷികളും പ്രതീക്ഷയോടെ അല്ല നോക്കിക്കാണുന്നത്. രാഹുലിന് പകരം മമത ബാനര്‍ജി ആ സ്ഥാനത്തേക്ക് എത്തിയേക്കുമെന്ന് സൂചനകളുണ്ട്. എന്നാല്‍ മമത നേതൃസ്ഥാനത്ത് വരുന്ന ചേരിയില്‍ സിപിഎമ്മിന്റെ സ്ഥാനം എവിടെയായിരിക്കും ? സിപിഎമ്മിന് മമത കനത്ത അടിയാണ് നല്‍കാനൊരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
മമതയുടെ പിന്തുണ കോൺഗ്രസിന്
ബിജെപിക്കെതിരെ കോണ്‍ഗ്രസിനൊപ്പം കൈകോര്‍ക്കാനാണ് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നീക്കം. ഇത് ഇടത് മുന്നണിക്ക് വലിയ ക്ഷീണമാണ്. വരാനിരിക്കുന്ന പശ്ചിമ ബംഗാളിലെ രാജ്യസഭാ ഇലക്ഷനില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ സമവായ ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കേയാണ് അപ്രതീക്ഷിതമായുള്ള മമതയുടെ കടന്ന് വരവ്. കോണ്‍ഗ്രസും മമതയുമാണ് സിപിഎമ്മിനെ മറി കടന്ന് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കൈകോര്‍ക്കുന്നത്. പശ്ചിമ ബംഗാളില്‍ നിന്ന് രാജ്യസഭയിലേക്കുള്ള അഞ്ച് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസിനും സിപിഎമ്മിനുമായി ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുക എന്നതായിരുന്നു ആദ്യഘട്ടത്തിലെ ആലോചന.
കോൺഗ്രസ് കാലുവാരി
സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് സ്വന്തമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അഭിഷേക് സിംഗ്വിയാണ് മത്സരിക്കുന്നത്. അഭിഷേഖ് സിംഗ്വിക്ക് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെ അടി കിട്ടിയത് സിപിഎമ്മിനാണ്. തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ഉന്നതാധികാര സമിതി യോഗത്തിന് ശേഷമായിരുന്നു രാജ്യസഭയിലേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് മമത ബാനര്‍ജി പിന്തുണ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിന്റെ നിലപാട് മാറ്റത്തില്‍ സിപിഎം പ്രതിഷേധം ഉയര്‍ത്തി രംഗത്ത് വന്നിട്ടുണ്ട്.
സ്വന്തം സ്ഥാനാർത്ഥി
കോണ്‍ഗ്രസിന്റെ അപ്രതീക്ഷിതമായ കാലുമാറ്റത്തില്‍ പ്രതിഷേധിച്ച് സിപിഎം സ്വന്തം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടുമുണ്ട്. സിപിഎമ്മിന്റെ പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം രബീണ്‍ ദേബിനെയാണ് രാജ്യസഭയിലേക്ക് സിപിഎം മത്സരിപ്പിക്കുന്നത്. കോണ്‍ഗ്രസ് പിന്തുണയോടെ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന കാര്യത്തില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കേയാണ് കോണ്‍ഗ്രസ് സ്വന്തമായി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത് എന്ന് സിപിഎം നേതാവ് ബിമന്‍ ബസു പ്രതികരിച്ചു. ഇതോടെയാണ് ഇടത് മുന്നണിക്ക് സ്വന്തം സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കേണ്ടി വന്നതെന്നും ബിമന്‍ ബസു പറഞ്ഞു.
ബിജെപിക്കെതിരായ തന്ത്രം
30 വര്‍ഷം ബംഗാള്‍ ഭരിച്ച സിപിഎമ്മിനെ തറപറ്റിച്ച് കൊണ്ടാണ് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരത്തില്‍ വന്നത്. അതിന് പിന്നാലെ തൃപുരയും സിപിഎമ്മിന് നഷ്ടമായി. തൃപുരയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ച് അധികാരത്തിലേറിക്കഴിഞ്ഞു. പശ്ചിമ ബംഗാളിലെ സിപിഎമ്മിന്റെ അവസ്ഥയും ദയനീയമാണ്. അവിടെ മമത സര്‍ക്കാരിന്റെ പ്രതിപക്ഷം മുന്‍ ഭരണകക്ഷിയായ സിപിഎം അല്ല, മറിച്ച് ബിജെപിയാണ്. സംസ്ഥാനത്ത് ബിജെപി ശക്തി പ്രാപിക്കുന്നതിന് തടയിടുന്നതിന് വേണ്ടിയാണ് കോണ്‍ഗ്രസുമായി കൈ കോര്‍ക്കാനുള്ള മമത ബാനര്‍ജിയുടെ തീരുമാനത്തിന് പിന്നിലെന്നാണ് സൂചനകള്‍ പുറത്ത് വരുന്നത്. ദേശീയ തലത്തിൽ ബിജെപിക്കെതിരെ മുന്നണി രൂപപ്പെടുത്തുന്നതിന് ഇത് സഹായിക്കുമെന്ന് മമത കരുതുന്നു.
ദേശീയ തലത്തിൽ ചേരി
മമതയുടെ നീക്കങ്ങള്‍ സംസ്ഥാനത്തെ രാഷ്ട്രീയം ലക്ഷ്യം വെച്ചുള്ളത് മാത്രമല്ല. ദേശീയ തലത്തില്‍ നിലവില്‍ ബിജെപിക്കെതിരെ ശക്തമായ ഒരു ചേരിയുടെ ആവശ്യം ശക്തമാണ്. നേരത്തെ ഇത്തരമൊരു നീക്കം നടന്നുവെങ്കിലും ചെറുപാര്‍ട്ടികള്‍ പലരും പാലം വലിച്ചതോടെ പൊളിഞ്ഞ് പോയിരുന്നു. എന്നാല്‍ ബിജെപി ദിനപ്രതിയെന്നോണം ശക്തി പ്രാപിച്ച് വരുന്നത് കോണ്‍ഗ്രസിനും മറ്റ് പാര്‍ട്ടികള്‍ക്കുമുള്ള അപകടമണിയാണ്. ഇതോടെയാണ് പുതിയ ചേരികള്‍ക്കും സമവായങ്ങള്‍ക്കുമുള്ള സമവാക്യങ്ങള്‍ ഉരുത്തിരിഞ്ഞ് വരുന്നത്.
മുന്നോട്ടും കോൺഗ്രസിനൊപ്പം
ത്രിപുര തെരഞ്ഞെടുപ്പില്‍ താന്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കാന്‍ തയ്യാറായിരുന്നുവെന്നും എന്നാല്‍ തന്റെ പിന്തുണ പാര്‍ട്ടി നിരസിച്ചതാണ് ബിജെപിക്ക് വന്‍ വിജയമുണ്ടാകാന്‍ കാരണമെന്ന് മമത പ്രതികരിച്ചിരുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മാത്രമല്ല, ബിജെപിക്കെതിരെ ഇനി മുന്നോട്ടും മമതയുടെ നയം ഇത് തന്നെയാകും എന്നതാണ് സൂചന. ഇനി പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും തൃണമൂല്‍ കോണ്‍ഗ്രസ് , കോണ്‍ഗ്രസിന് കൈ കൊടുക്കാനാണ് സാധ്യത. ഇത് സിപിഎമ്മിന് വലിയ തിരിച്ചടിയാകും.
ഹസിൻ ജഹാന് ഭ്രാന്താണ്.. ആ ചാറ്റ് തന്റേതല്ല.. തനിക്കെതിരെ ഗൂഢാലോചനയെന്ന് ഷമി
ഹാദിയയെ മസ്തിഷ്ക പ്രക്ഷാളനം നടത്തിയത് സലഫി പ്രചാരകർ.. എൻഐഎ റിപ്പോർട്ടിലെ കണ്ടെത്തൽ