'ഞങ്ങളോട് കളിച്ചാല്‍ തീര്‍ത്തുകളയും'... ആഞ്ഞടിച്ച് മമത ബാനര്‍ജി; ലക്ഷ്യം ബിജെപി...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സും ബിജെപിയും തമ്മിലുള്ള യുദ്ധം ദിനംപ്രതി മൂര്‍ച്ചിച്ചുകൊണ്ടിരിക്കുകയാണ്. തെരുവിലെ അക്രമങ്ങള്‍ക്ക് അല്‍പം കുറവ് വന്നിട്ടുണ്ടെങ്കിലും വാക് പോരിന് ഒരു കുറവും ഇല്ല.
ഈദ് ദിനത്തിലും ബിജെപിയുടെ പേരെടുത്ത് പറയാതെ ആഞ്ഞടിക്കുകയാണ് പശ്മി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ജയ് ശ്രീറാം വിവാദവും ഇതിനിടെ ആളിക്കത്തിക്കൊണ്ടിരിക്കുകയാണ്.
പശ്ചിമ ബംഗാളിൽ ബിജെപിക്ക് ഇരട്ടി മധുരം; അധികാരം പിടിക്കാനുള്ള ആദ്യ പടി, ചരിത്രത്തിൽ ആദ്യം
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ ശക്തമായ വിജയം ആണ് മമതയെ ശരിക്കും ചൊടിപ്പിച്ചത്. കഴിഞ്ഞ തവണ വെറും രണ്ട് സീറ്റ് മാത്രം ഉണ്ടായിരുന്ന ബിജെപി ഇത്തവണ അത് 18 സീറ്റുകളിലേക്കെത്തിച്ചു. തങ്ങളോട് കളിച്ചാല്‍ അവരെ ഇല്ലാതാക്കിക്കളയും എന്നാണ് മമതയുടെ പുതിയ ഭീഷണി.
ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍
ഹിന്ദുക്കള്‍ പരിത്യാഗത്തിന് വേണ്ടിയും മുസ്ലീങ്ങള്‍ ഈമാന് വേണ്ടിയും ക്രിസ്ത്യാനികള്‍ സ്‌നേഹത്തിന് വേണ്ടിയും സിഖുകാര്‍ ത്യാഗത്തിനും വേണ്ടിയും നിലകൊള്ളുന്നവര്‍ ആണെന്നാണ് മമത ബാനര്‍ജി പറഞ്ഞത്. കൊല്‍ക്കത്തയില്‍ ഈദ് ആഘോഷത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി.
ഞങ്ങളെ തൊട്ടാല്‍
ഇത് പറഞ്ഞതിന് ശേഷം ആയിരുന്നു മമതയുടെ മാസ്സ് ഡയലോഗ്. ഞങ്ങളോട് കളിക്കാന്‍ വരുന്നവരെ തീര്‍ത്തുകളയും എന്നതായിരുന്നു അത്.
ബിജെപിയുടെ പേര് പരാമര്‍ശിക്കാതെ ആയിരുന്നു ഇത് പറഞ്ഞത്. പക്ഷേ, അത് ബിജെപിയ്ക്കുള്ള ഒരു മുന്നറിയിപ്പ് തന്നെ ആയിരുന്നു എന്നാണ് സമകാലീന രാഷ്ട്രീയ സാഹചര്യം വ്യക്തമാക്കുന്നത്.
ജയ് ശ്രീറാം വിവാദം
തിരഞ്ഞെടുപ്പിനിടെ ഉണ്ടായ ജയ് ശ്രീറാം വിവാദം ഇപ്പോഴും ബംഗാളില്‍ ആളിക്കത്തുകയാണ്. ആള്‍ക്കൂട്ടം ജയ് ശ്രീറാം വിളിച്ചപ്പോള്‍ മമത ദേഷ്യപ്പെട്ടതായിരുന്നു വിവാദത്തിന് കാരണം. ഇതിന് പിറകേ മമതയ്ക്ക് പോസ്റ്റ് കാര്‍ഡുകള്‍ അയക്കുന്ന വ്യത്യസ്ത പ്രതിഷേധവുമായി ബിജെപി രംഗത്ത് വന്നിരുന്നു.
ഈ ചൂടൊക്കെ പോകും
സൂര്യന്‍ ഉദിച്ച് വരുമ്പോള്‍ ചിലപ്പോള്‍ സൂര്യരശ്മികള്‍ രൂക്ഷമാകും. എന്നാല്‍ ഇത് പതിയെ അപ്രത്യക്ഷമായിക്കൊള്ളും. പേടിക്കേണ്ട കാര്യമില്ല, എത്രപെട്ടെന്നാണോ അവര്‍ വോട്ടിങ് മെഷീനുകള്‍ പിടിച്ചടക്കിയത്, അത്ര പെട്ടെന്ന് തന്നെ അവര്‍ ഇല്ലാതാവുകയും ചെയ്യും- മമത പറഞ്ഞു. വലിയ ആവേശത്തോടെ ആളുകള്‍ ഇതിനോട് പ്രതികരിച്ചത്.
ജയ് മാ കാളി
ജയ് ശ്രീറാം വിവാദം ആളിക്കത്തിക്കാന്‍ ബിജെപി ശ്രമിച്ചപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ മറ്റൊരു വഴിയാണ് മമതയും കൂട്ടരും തിരഞ്ഞെടുത്തത്. ജയ് ഹിന്ദ്, ജയ് മാ കാളി എന്നായിരുന്നു പിന്നീട് തൃണമൂലിന്റെ മുദ്രാവാക്യം. കാളീമാതാവാണ് ബംഗാളികളുടെ ദൈവം എന്നും ജയ് ശ്രീറാം വിളിക്കുന്നവര്‍ക്ക് ബംഗാളി സ്വത്വം ഇല്ലെന്നും സ്ഥാപിക്കാനുള്ള നീക്കമായിരുന്നു ഇത്.