24 മണിക്കൂർ പ്രചാരണ വിലക്ക്, കൊൽക്കത്തയിൽ പ്രതിഷേധ ധർണ ഇരിക്കാൻ മമത ബാനർജി
കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും വിലക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ മമത ബാനര്‍ജി ഇന്ന് ധര്‍ണയിരിക്കും. ഉച്ചയ്ക്ക് 12 മണി മുതല്‍ കൊല്‍ക്കത്തയില്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ആണ് ധര്‍ണ ഇരിക്കുക എന്ന് മമത ബാനര്‍ജി അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവും ആണെന്നും അതില്‍ പ്രതിഷേധിച്ചാണ് ധര്‍ണ എന്നും മമത ബാനര്‍ജി ട്വീറ്റ് ചെയ്തു.
തൃണമൂല്‍ എംപി ഡെറിക് ഒബ്രിയാനും തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഏപ്രില്‍ 12 ജനാധിപത്യത്തിലെ കറുത്ത ദിനമാണെന്ന് ഡെറിക് ഒബ്രിയാന്‍ ട്വീറ്റ് ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ജയിക്കുമെന്നും ഡെറിക് ഒബ്രിയാന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു എന്നതിന്റെ പേരിലാണ് മമത ബാനര്‍ജിയെ 24 മണിക്കൂര്‍ നേരത്തേക്ക് പ്രചാരണത്തില്‍ നിന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിരിക്കുന്നത്.
പശ്ചിമ ബംഗാളില്‍ ഏപ്രില്‍ 17ന് അഞ്ചാം ഘട്ട തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. നാദിയയിലും നോര്‍ത്ത് 24 പര്‍ഗാനയിലും മമത ബാനര്‍ജി നാല് തിരഞ്ഞെടുപ്പ് റാലികളില്‍ ഇന്ന് പങ്കെടുക്കേണ്ടതായിരുന്നു. ന്യൂനപക്ഷ വോട്ടുകളെ കുറിച്ചും സിആര്‍പിഎഫിന് എതിരെയും മമത ബാനര്‍ജി നടത്തിയ പരാമര്‍ശങ്ങളാണ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. രണ്ട് പ്രസ്താവനകളിലും വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ മമത ബാനര്‍ജിക്ക് നോട്ടീസ് അയച്ചിരുന്നു.
Recommended Video
ന്യൂനപക്ഷ വോട്ടുകള്‍ വിവിധ പാര്‍ട്ടികള്‍ക്കിടയായി ഭിന്നിപ്പിച്ച് നല്‍കരുത് എന്നാണ് മമത ബാനര്‍ജി പ്രസംഗിച്ചത്. മറ്റൊരു പ്രസംഗത്തില്‍ സിആര്‍പിഎഫ് ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നും മമത ബാനര്‍ജി ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ബിജെപിയുടെ ഒരു ഭാഗത്തെ പോലെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കുനാല്‍ ഘോഷ് കുറ്റപ്പെടുത്തി. ബിജെപി ഇതിനകം തോല്‍വി മണത്ത് കഴിഞ്ഞു. അതിനാല്‍ മമത ബാനര്‍ജിയെ പ്രചാരണത്തില്‍ നിന്നും മാറ്റി നിര്‍ത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലക്ഷ്യമിടുന്നത് എന്നും കുനാല്‍ ഘോഷ് ആരോപിച്ചു.