വീടിന് മുന്നില്‍ ചത്തപശു..മുസ്ലിം കര്‍ഷകനെ നൂറോളം പേര്‍ തല്ലിച്ചതച്ചു..!! വീടിന് തീയിട്ടു..!!
ഝാര്‍ഖണ്ഡ്: പശുവിന്റെ പേരില്‍ രാജ്യത്ത് കൊലവിളികള്‍ അവസാനിക്കുന്നില്ല. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷമാണ് ബീഫിന്റെ പേരിലുള്ള കൊലപാതകങ്ങളും അതിക്രമങ്ങളും വര്‍ധിച്ചതെന്ന കണക്കുകള്‍ ശരിവെയ്ക്കുന്നതാണ് റാഞ്ചിയില്‍ നിന്നുള്ള വാര്‍ത്ത. വീടിന് പുറത്ത് ചത്ത പശുവിനെ കണ്ടതിന്റെ പേരില്‍ നൂറ് കണക്കിന് പേര്‍ ചേര്‍ന്ന് മുസ്ലിം കര്‍ഷകനെ തല്ലിച്ചതയ്ക്കുകയും വീടിന് തീവെയ്ക്കുകയും ചെയ്തു. ഗിരിധി ജില്ലയിലെ ഡിയോറിയിലാണ് സംഭവം നടന്നത്.
രോഗം പിടിച്ച് ചത്ത പശുവിന്റെ പേരില്‍ ഉസ്മാന്‍ അന്‍സാരിയെന്ന കര്‍ഷകനും കുടുംബവും ആണ് ആക്രമിക്കപ്പെട്ടത്. പശുവിനെ കൊന്നതാണ് എന്ന് ആരോപിച്ചാണ് നൂറുകണക്കിന് പേര്‍ വരുന്ന ജനക്കൂട്ടം കല്ലും വടികളുമായി വീട് വളയുകയും ആക്രമണം അഴിച്ച് വിടുകയും ചെയ്തത്. ചത്ത പശുവിനെ മറവ് ചെയ്യുന്നതിന് മുൻപേ ആയിരുന്നു ആക്രമണം.

പോലീസ് എത്തിയാണ് അന്‍സാരിയുടേയും കുടുംബത്തിന്റേയും ജീവന്‍ രക്ഷിച്ചത്. പശു ചത്തത് അസുഖം മൂലമാണെന്ന് പോലീസും സ്ഥിരീകരിക്കുന്നു. പോലീസിന് നേരെയും ജനക്കൂട്ടം കല്ലേറ് നടത്തുകയുണ്ടായി. ഇതേത്തുടര്‍ന്ന് പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു. ഗുരുതരമായി പരിക്കേറ്റ അന്‍സാരിയേയും കുടുംബത്തേയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ജനക്കൂട്ടത്തിന്റെ കല്ലേറില്‍ അന്‍പതോളം പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷത്തിനുള്ള സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.












Click it and Unblock the Notifications