കത്വ ബലാത്സംഗക്കേസ്; നീതിക്ക് വേണ്ടി പോരാടിയ അഭിഭാഷകനെതിരെ ആരോപണങ്ങളുന്നയിച്ച് ഭാര്യ
കശ്മീർ: കത്വ ബലാത്സംഗക്കേസിൽ ഇരയ്ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട മുൻ നിര പോരാളി താലിബ് ഹുസൈനെതിരെ ഗാർഹിക പീഡനത്തിന് കേസ്. താലിബിന്റെ ഭാര്യ നുസ്രത്ത് ബീഗമാണ് പരാതി നൽകിയിരിക്കുന്നത്. ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ് ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഷബ്നം ഷെയ്ഖാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കത്വാ ബലാത്സംഗക്കേസിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് നടത്തിയ പോരാട്ടങ്ങളിലൂടെയാണ് താലിബ് ശ്രദ്ധേയനാകുന്നത്.

മർദ്ദനം
2015ലാണ് താലിബ് ഹുസൈൻ നുസ്രത്തിനെ വിവാഹം കഴിക്കുന്നത്. 2 കുട്ടികളാണ് ഇവർക്കുള്ളത്.
നുസ്രത്ത് ബീഗവും മക്കളും കുറച്ച് നാളുകളായി ഇവരുടെ പിതാവ് മുഹമ്മദ് താഹിറിന്റെ വീട്ടിലാണ് താമസിക്കുന്നത്. താലിബ് ഭാര്യയെ മർദ്ദിക്കുന്നത് പതിവായിരുന്നുവെന്ന് അയൽവാസികളിൽ ചിലർ പോലീസിനോട് പറഞ്ഞു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്ത്രീധന തുകയുടെ പേരിലായിരുന്നു കലഹമെന്നും അയൽവാസികൾ ആരോപിക്കുന്നതായി പോലീസ് പറയുന്നു.

വധശ്രമവും
നുസ്രത്തിന്റെ മൊഴി ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുമ്പിൽ രേഖപ്പെടുത്താനാണ് പോലീസിന്റെ നീക്കം. ഇതിന് ശേഷമാകും താലിബിനെതിരെ തുടർനടപടികൾ എടുക്കുക. ഗാർഹിക പീഡനം, സ്ത്രീധനം , വധശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി താലിബിനെതിരെ കേസെടുക്കാനാണ് പോലീസ് നീക്കം. നുസ്രത്തിനെ ഭീഷണിപ്പെടുത്തിയതിന് താലിബിന്റെ സഹോദരനെതിരെയും കേസെടുത്തിട്ടുണ്ട്.

പോരാട്ടങ്ങൾ
കത്വയിൽ എട്ടു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ നടത്തിയ പോരാട്ടങ്ങളുടെ മുഖമായിരുന്നു അഭിഭാഷകയായ ദീപിക റാവത്തും സാമൂഹിക പ്രവർത്തകനായ താലിബ് ഹുസൈനും. പോലീസുകാർ ഉൾപ്പെടെയുള്ളവർ പ്രതികളായ കേസ് അട്ടിമറിക്കാനും അടിച്ചമർത്താനും ശക്തമായ സമ്മർദ്ദമായിരുന്നു ഉണ്ടായിരുന്നത്. രാജ്യത്താകമാനം വലിയ പ്രതിഷേധങ്ങൾ നടന്ന പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ചത് ദീപിക സിംഗ് റാവത്തും താലിബ് ഹുസൈനും ചേർന്നായിരുന്നു. 2018 ജനുവരിയിലാണ് ജമ്മു കശ്മീരിലെ കത്വയിൽ എട്ടുവയസുള്ള പെൺകുട്ടിയെ ക്രൂരമായി അമ്പലത്തിനുള്ളിൽവെച്ച് പീഡനത്തിന് ഇരയാക്കിയത്. പെൺകുട്ടി ഉൾപ്പെടുന്ന മുസ്ലീം സമുദായത്തെ പ്രദേശത്ത് നിന്ന് ഒഴിവാക്കാനായിരുന്നു പീഡനം.












Click it and Unblock the Notifications