മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി ആക്രമിച്ച സംഭവം സിബിഐ അന്വേഷിക്കും; വിചാരണ സംസ്ഥാനത്തിന് പുറത്ത്
ന്യൂഡല്‍ഹി: മണിപ്പൂരില്‍ രണ്ട് യുവതികളെ നഗ്നരാക്കി നടത്തിയ കേസ് സിബിഐക്ക്. കേന്ദ്ര സര്‍ക്കാരാണ് കേസ് സിബിഐക്ക് വിട്ടത്. വിചാരണ സംസ്ഥാന പുറത്ത് നടത്തുമെന്നാണ് റിപ്പോര്‍ട്ട്. മണിപ്പൂരിലെ മെയ്തി, കുക്കി സമുദായ നേതാക്കളുമായി ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ബന്ധപ്പെടുന്നുണ്ടെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം അന്വേഷണ ഉദ്യോഗസ്ഥര്‍ യുവതികളെ നഗ്നരാക്കി നടത്തിയ സംഭവം റെക്കോര്‍ഡ് ചെയ്ത മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇരുവിഭാഗത്തെയും ചര്‍ച്ചകള്‍ക്കായി ഒരുമിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് ആഭ്യന്തര മന്ത്രാലയം. ഇരുവിഭാഗങ്ങളും തമ്മില്‍ ഒത്തുതീര്‍പ്പില്‍ എത്തിയിട്ടില്ല. ചര്‍ച്ചകള്‍ക്ക് താല്‍പര്യമില്ലാത്തവരുമുണ്ട്. എന്നാല്‍ പുരോഗതിയുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ആഭ്യന്തര മന്ത്രാലയമെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം മണിപ്പൂരിലെ സംഭവവികാസങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരീക്ഷിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തരവാദിത്തപ്പെട്ട ആളുകളില്‍ നിന്ന് മണിപ്പൂരിലെ സാഹചര്യങ്ങള്‍ പ്രധാനമന്ത്രി ദിവസങ്ങള്‍ക്ക് മുമ്പ് ചോദിച്ചറിഞ്ഞിരുന്നു.

അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അധികൃതര്‍ കൂടുതല്‍ സുരക്ഷാ സംഘത്തെ മണിപ്പൂരിലേക്ക് അയച്ചിട്ടുണ്ട്. 35000 സൈനികരെ മണിപ്പൂരില്‍ വിന്യസിച്ചിട്ടുണ്ട്. കരസേന, സിആര്‍പിഎഫ്, സിഎപിഎഫ്, എന്നിവരാണ് സംസ്ഥാനത്തുള്ളത്. മെയ്തി-കുക്കി മേഖലകള്‍ തമ്മില്‍ ബഫര്‍ സോണ്‍ രൂപീകരിച്ചിരിക്കുകയാണ് സുരക്ഷാ സേന. ഇന്തോ-മ്യാന്മര്‍ അതിര്‍ത്തിയില്‍ സുരക്ഷാ വേലി സ്ഥാപിക്കുന്നതും പുരോഗമിക്കുകയാണ്. മിസോറാം അതിര്‍ത്തിയിലും ഇതുപോലെ ഫെന്‍സിംഗ് സ്ഥാപിക്കുന്നുണ്ട്.
നേരത്തെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രിക്കെതിരെയുള്ള വിമര്‍ശനം പ്രതിപക്ഷം കടുപ്പിച്ചിരിക്കുകയാണ്. പാര്‍ലമെന്റില്‍ മോദി ഈ വിഷയത്തില്‍ സംസാരിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ഒരുങ്ങുകയാണ്.
ഭൂരിപക്ഷം സര്‍ക്കാരിനാണെങ്കിലും, പ്രമേയം കൊണ്ടുവന്നാല്‍ പ്രധാനമന്ത്രിക്ക് സഭയില്‍ സംസാരിക്കേണ്ടി വരുമെന്നാണ് പ്രതിപക്ഷ വിലയിരുത്തല്‍. മണിപ്പൂര്‍ വിഷയത്തില്‍ അവിശ്വാസ പ്രമേയം സ്പീക്കര്‍ അംഗീകരിച്ചതോടെ സര്‍ക്കാര്‍ സഹകരണം തേടി പ്രതിപക്ഷത്തെ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications