Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിപ്പൂര്‍ സംഘര്‍ഷത്തിന് പിന്നിലെന്ത്? മെയ്‌തേയ് വിഭാഗത്തിന് എസ്ടി പദവി കൊടുക്കാന്‍ പാടില്ലേ..!?

ഒരാഴ്ചയിലേറെയായി മണിപ്പൂരില്‍ കലാപ സമാനമായ അന്തരീക്ഷമാണ്. തങ്ങള്‍ക്ക് എസ്ടി പദവി അനുവദിക്കണം എന്ന മെയ്‌തേയ് വിഭാഗത്തിന്റെ ആവശ്യമാണ് മണിപ്പൂരിനെ അശാന്തിയുടെ കൊടുമുടിയിലേക്ക് എത്തിച്ചത്. മെയ്‌തേയ് വിഭാഗത്തിന്റെ ഹര്‍ജിയില്‍ കേന്ദ്ര ഗോത്രകാര്യ മന്ത്രാലയത്തിന് ശുപാര്‍ശ അയക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഒരു ദശാബ്ദത്തിലേറെയായി എസ്ടി പദവിക്കായി പോരാടുന്ന മെയ്‌തേയ് വിഭാഗക്കാരുടെ വിജയമായിരുന്നു ഈ നീക്കം.

ഇതിന് പിന്നാലെയാണ് മണിപ്പൂര്‍ അശാന്തമായി തുടങ്ങുന്നത്. സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളും രാഷ്ട്രീയ സംഘടനകളും ഒരു പ്രത്യേക സമുദായത്തെ സര്‍ക്കാരിന്റെ സംവരണ വിഭാഗ ലിസ്റ്റുകളില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നത് രാജ്യത്ത് പുതിയ സംഭവമല്ല. ഉത്തര്‍പ്രദേശിലെ നിഷാദുകള്‍ അവരെ എസ് സി ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെടുന്നുണ്ട്. പല സംസ്ഥാനങ്ങളിലെയും ജാട്ടുകള്‍ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നു.

manipur

മഹാരാഷ്ട്രയിലെ ധനഗറുകള്‍ എസ്ടി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉന്നയിക്കുന്നുണ്ട്. എസ് ടി പദവിക്ക് വേണ്ടിയുള്ള മെയ്തേയ്കളുടെ ഈ ആവശ്യവും സമാനമാണ്. എന്നാല്‍ മണിപ്പൂരിന്റെ പ്രത്യേക സാമൂഹിക ഘടനയാണ് അതിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. രാജ്യത്ത് എസ് സി, എസ് ടി, ഒബിസി എന്നിങ്ങനെ പിന്നാക്ക സമുദായങ്ങളെ വേര്‍തിരിച്ചിട്ടുണ്ട്.

മണിപ്പൂരിലെ സാഹചര്യമെടുത്താല്‍ മെയ്‌തേയ് വിഭാഗത്തിലെ ചില ഗ്രൂപ്പുകള്‍ക്ക് ഇതിനോടകം എസ് സി, ഒബിസി ലിസ്റ്റുകളില്‍ സ്ഥാനമുള്ളവരാണ് എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ മെയ്‌തേയ് സമുദായത്തെ മുഴുവന്‍ എസ്ടികളായി കണക്കാക്കണം എന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. ഈ ആവശ്യത്തിനും ഇതിനെതിരായ എതിര്‍പ്പിനും മണിപ്പൂരിലെ മലയോര-താഴ്വര വിഭജനവുമായി ബന്ധമുണ്ട്.

മണിപ്പൂരില്‍ മൂന്ന് പ്രധാന വംശീയ വിഭാഗങ്ങള്‍ ആണ് ഉള്ളത്. മെയ്‌തേയ്, നാഗ, കുക്കി എന്നിവരാണ് അവര്‍. മെയ്‌തേയ്കള്‍ താഴ്വരയില്‍ ആണ് താമസിച്ച് വരുന്നത്. നാഗാ, കുക്കി ഗോത്രങ്ങള്‍ താഴ്വരയ്ക്ക് ചുറ്റുമുള്ള മലയോര മേഖലകളിലും താമസിച്ച് വരുന്നു. നാഗാ, കുക്കി വിഭാഗക്കാരുടെ ആകെയുള്ള എണ്ണത്തേക്കാള്‍ കൂടുതലാണ് മെയ്‌തേയ്ക്കാരുടെ ജനസംഖ്യ. താഴ്വരയ്ക്ക് ഏകദേശം 10% വിസ്തീര്‍ണ്ണമേയുള്ളൂവെങ്കിലും ജനസംഖ്യയുടെ ഭൂരിഭാഗവും അവിടെയാണ് താമസിക്കുന്നത്.

നൂറ്റാണ്ടുകളായി മണിപ്പൂര്‍ ഭരിച്ചിരുന്ന നിങ്തൗജ രാജവംശത്തിന് (മെയ്തേയ് വിഭാഗക്കാര്‍) താഴ്വരയില്‍ നേരിട്ട് സ്വാധീനമുണ്ടായിരുന്നു. ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകള്‍ കാരണം, താഴ്വര, മലയോര മേഖലയേക്കാള്‍ സമ്പന്നമാണ്. അതിനാല്‍ തന്നെ ആ ഗുണങ്ങള്‍ മെയ്‌തേയ്ക്കാരിലും പ്രതിഫലിച്ചു. അതിനാലാണ് ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ പോലുള്ള ഗ്രൂപ്പുകള്‍ മെയ്‌തേയ്കള്‍ക്ക് എസ്ടി പദവി നല്‍കേണ്ടതില്ലെന്ന് വാദിക്കുന്നത്.

manipur

മെയ്‌തേയ്കളുടെ മാതൃഭാഷയായ മണിപ്പൂരിയാണ് സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷ. ഇന്ത്യയിലെ 22 ഷെഡ്യൂള്‍ഡ് ഭാഷകളില്‍ ഒന്നുമാണിത്. നിയമസഭയിലും മെയ്‌തേയ്കള്‍ ആധിപത്യം പുലര്‍ത്തുന്നു. 60 അംഗ നിയമസഭയില്‍ 40 എംഎല്‍എമാരും താഴ്വരയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരാണ്. 20 പേരാണ് മലയോര മേഖലയില്‍ നിന്നുള്ളവര്‍. നിലവിലെ മുഖ്യമന്ത്രി പോലും മെയ്‌തേയ് വിഭാഗക്കാരനാണ്.

1950-കളില്‍ കേന്ദ്ര സര്‍ക്കാര്‍ പട്ടികജാതി പട്ടിക തയ്യാറാക്കിയപ്പോള്‍ എസ് ടി പദവിക്കായുള്ള മാനദണ്ഡങ്ങള്‍ മെയ്‌തേയ് വിഭാഗം പാലിച്ചിരുന്നില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ 1949 സെപ്തംബര്‍ 21-ന് മണിപ്പൂര്‍ നാട്ടുരാജ്യത്തെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കുന്നതിന് മുമ്പ്, കൊളോണിയല്‍ ഗവണ്‍മെന്റ് ഈ സമുദായത്തെ ഒരു ഗോത്രമായി പട്ടികപ്പെടുത്തിയിരുന്നു എന്നാണ് മെയ്‌തേയ് പ്രവര്‍ത്തകരുടെ അവകാശവാദം.

Astro Tips: എപ്പോഴും ദേഷ്യവും സങ്കടവുമാണോ...? കാരണം ഈ രാശി

മെയ്‌തേയ് സമുദായത്തെ സംരക്ഷിക്കുന്നതിനും പൂര്‍വികരുടെ ഭൂമി, പാരമ്പര്യം, സംസ്‌കാരം, ഭാഷ എന്നിവ സംരക്ഷിക്കുന്നതിനും എസ്ടി പദവി ആവശ്യമാണ് എന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ സംവരണ സീറ്റുകളേക്കാളും സംസ്‌കാര സംരക്ഷണത്തിനേക്കാളും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത് ഭൂമിയിലുള്ള അവകാശമാണ് എന്നതാണ് വസ്തുത. നിലവില്‍ കുക്കികള്‍ക്കും നാഗര്‍ക്കും താഴ്വരയില്‍ ഭൂമി വാങ്ങാന്‍ കഴിയും.

മറിച്ച് മെയ്‌തേയ് വിഭാഗക്കാര്‍ക്ക് മലയോര മേഖലയില്‍ ഈ അവകാശമില്ല. ഇത് അന്യായമാണ് എന്നാണ് മെയ്‌തേയ്കള്‍ പറയുന്നത്. മണിപ്പൂരിന്റെ മൊത്തം ഭൂമിശാസ്ത്രപരമായ വിസ്തൃതിയുടെ ഏകദേശം 10% മാത്രമുള്ള ഇംഫാല്‍ താഴ്വരയില്‍ തങ്ങള്‍ ഒതുക്കപ്പെടുകയാണ് എന്നാണ് അവരുടെ വാദം. അതിനാല്‍ എസ് ടി പദവി ലഭിച്ചാല്‍ ഭൂമി വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുള്ള നിയന്ത്രണം നീങ്ങും എന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

മണിപ്പൂരിലെ 30-ലധികം കമ്മ്യൂണിറ്റികള്‍ നിലവില്‍ പട്ടികവര്‍ഗ്ഗങ്ങളാണ്. ഇവരില്‍ പലതും കുക്കി, നാഗ വിഭാഗത്തില്‍പ്പെടുന്നവരുമാണ്. മെയ്‌തേയ്ക്ക് കൂടി എസ്ടി പദവി ലഭിച്ചാല്‍ മണിപ്പൂരിലെ മിക്കവാറും എല്ലാ വിഭാഗങ്ങളും എസ്ടി പദവിയില്‍പ്പെടുന്നവരായി തീരും. മണിപ്പൂരിലെ നിലവിലെ അക്രമങ്ങള്‍ക്ക് പ്രേരണയായത് മെയ്‌തേയ്കള്‍ക്ക് എസ്ടി പദവി നല്‍കുന്നതിനെതിരായ എതിര്‍പ്പാണെങ്കിലും സര്‍ക്കാരിനും ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് പിന്മാറാനാകില്ല.

അനുമതിയില്ലാതെ നിര്‍മിച്ചതാണെന്നാരോപിച്ച് ഏപ്രിലില്‍ സംസ്ഥാന സര്‍ക്കാര്‍ ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ത്തിരുന്നു. മെയ്‌തേയ്കള്‍ കൂടുതലും ഹിന്ദുക്കളാണ് എങ്കിലും മലയോര ഗോത്രങ്ങളില്‍ ഭൂരിഭാഗവും ക്രിസ്ത്യാനികളാണ്. അതിനാല്‍ തന്നെ പള്ളികള്‍ക്കെതിരായ നടപടി നാഗ, കുക്കി വിഭാഗക്കാര്‍ക്ക് എതിരായ നീക്കമാണ് എന്ന വ്യാഖ്യാനത്തിനും തിരികൊളുത്തിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+