ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്‍റെ സ്ഥിതി അതീവ ഗുരുതരം! വെളിപ്പെടുത്തി സ്പീക്കര്‍
മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യ സ്ഥിതിയില്‍ വെളിപ്പെടുത്തലുമായി ഡെപ്യൂട്ടി സ്പീക്കര്‍ രംഗത്ത്. പരീക്കറിന്‍റെ സ്ഥിതി അതീവ ഗുരുതരമാണെന്ന് അദ്ദേഹം പറഞ്ഞു. പതിവ് ചെക്കപ്പിനായി മാത്രമാണ് പരീക്കര്‍ എത്തിയതെന്ന എയിംസിന്‍റെ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത് വന്ന പിന്നാലെയാണ് നിജസ്ഥിതി വെളിപ്പെടുത്തി ബിജെപി നേതാവ് തന്നെ രംഗത്തെത്തിയത്.
അവശ സ്ഥിതിയില്‍ രാജിവെയ്ക്കാന്‍ തയ്യാറായ പരീക്കറിനെ അധികാരക്കൊതി മൂലം ബിജെപി അതിന് അനുവദിക്കാതിരിക്കുകയാണെന്ന് പ്രതിപക്ഷവും ഭരണപക്ഷത്തെ ചില നേതാക്കളും ആരോപിച്ചിരുന്നു. നിലവിലെ ബിജെപി നേതാവിന്‍റെ വെളിപ്പെടുത്തലോടെ പുതിയ രാഷ്ട്രീയ വെല്ലുവിളിയാകും ബിജെപി സംസ്ഥാനത്ത് നേരിടേണ്ടി വരിക.

എയിംസിലേക്ക് മാറ്റി
പാൻക്രിയാസിന് അർബുദം ബാധിച്ച ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ എയിംസില്‍ ചികിത്സയിലാണ്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ജനവരി 31 നാണ് എയിംസിലേക്ക് കൊണ്ടുപോയത്. പതിവ് ചെക്കപ്പിനാണ് അദ്ദേഹം എത്തിയത് എന്നാണ് എയിംസ് അധികൃതരുടെ വിശദീകരണം.

വെളിപ്പെടുത്തി സ്പീക്കര്‍
അതേസമയം എയിംസിന്‍റെ വാദങ്ങള്‍ തള്ളി രംഗത്തെത്തിയിരിക്കുകയാണ് ഗോവ ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കല്‍ ലോബോ. പരീക്കറിന്‍റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമാണെന്ന് ലോബോ പറഞ്ഞു. ദൈവാദീനം കൊണ്ട് മാത്രമാണ് ശരീരത്തില്‍ ജീവന്‍ നിലനില്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഭരണകാര്യങ്ങളില്‍ ഇടപെടാതെ
പാന്‍ക്രിയാസിന് അസുഖം ബാധിച്ച് കഴിഞ്‍ വര്‍ഷം ആദ്യം മുതല്‍ ചികിത്സയിലായിരുന്നു ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. മുംബൈയിലും പിന്നീട് അമേരിക്കയിലും ചികിത്സയിലായിരുന്ന അദ്ദേഹം ചികിത്സ കഴിഞ്ഞ് ഗോവയില്‍ മടങ്ങിയെത്തിയെങ്കിലും ഭരണ കാര്യങ്ങളില്‍ നേരിട്ട് ഇടപെട്ടിരുന്നില്ല.

രാജി സന്നദ്ധത
രോഗബാധിതനായത് മുതല്‍ തന്നെ ചുമതലകളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ പരീക്കര്‍ ആഗ്രഹിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ചുമതലകള്‍ മറ്റ് മന്ത്രിമാര്‍ക്ക് നല്‍കാനും പരീക്കര്‍ സന്നദ്ധനായിരുന്നു. എന്നാല്‍ അത്തരം നടപടികള്‍ കോണ്‍ഗ്രസ് മുതലെടുപ്പ് നടത്തുമെന്നായിരുന്നു ബിജെപി ദേശീയ നേതൃത്വം ആശങ്കപ്പെട്ടത്.

മൂക്കില്‍ ട്യൂബ് വെച്ച്
ഇതോടെ ചികിത്സ കഴിഞ്ഞ് ഒക്ടോബര്‍ 14 ന് ഗോവയിലേക്ക് തന്നെ പരീക്കര്‍ മടങ്ങിയെത്തി. പിന്നാലെ മൂക്കില്‍ ട്യൂബ് വെച്ച് പരീക്കര്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി.മണ്ഡോവി നദിയുടെ കുറുകെ നിര്‍മിക്കുന്ന പാലം പണി വിലയിരുത്താനാണ് അദ്ദേഹം ആദ്യം എത്തിയത്. ഇതിന് പിന്നാലെ സൗരി നദിയ്ക്ക് കുറുകെ നിർമാണത്തിലിരിക്കുന്ന പാലവും സന്ദർശിച്ചു.

മുഖ്യമന്ത്രിയെ മാറ്റാതെ
ഇതിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ ബിജെപിക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നു. ബിജെപിയുടെ അധികാരക്കൊതിയാണ് അസുഖ ബാധിതനായിട്ട് പോലും പരീക്കറിനെ ബിജെപി വെറുതേ വിടാത്തതെന്നും പലരും വിമര്‍ശിച്ചു. എന്നാല്‍ മുഖ്യമന്ത്രിയെ മാറ്റാന്‍ മാത്രം ബിജെപി തയ്യാറായില്ല,

പിന്തുണ പിന്‍വലിക്കും
പരീക്കര്‍ മുഖ്യമന്ത്രിയായാല്‍ മാത്രമാണ് ബിജെപി സര്‍ക്കാരിനെ പിന്തുണയ്ക്കുകയുള്ളൂവെന്ന് രണ്ട് സഖ്യകക്ഷികളും അറിയിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് പരീക്കറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിലനിര്‍ത്താന്‍ ബിജെപി കേന്ദ്രനേതൃത്വം തീരുമാനിച്ചത്.

രാഷ്ട്രീയ അന്തരീക്ഷം
'അദ്ദേഹത്തിന്‍റെ രോഗം ഭേദപ്പെടുത്താന്‍ കഴിയുന്നതല്ല. പരീക്കര്‍ മുഖ്യമന്ത്രിയായിരിക്കും വരെ ഗോവയില്‍ ഒരു രാഷ്ട്രീയ പ്രതിസന്ധിയുമില്ല. എന്നാല്‍ എന്തെങ്കിലും ആപത്ത് സംഭവിച്ചാല്‍ ഗോവയിലെ രാഷ്ട്രീയ അന്തരീക്ഷം ആകെ മാറും' ലോബോ പറഞ്ഞു.

ദൈവാനുഗ്രഹം
അദ്ദേഹം അത്യാസന്ന നിലയിലാണ്, ദൈവാനുഗ്രഹം കൊണ്ട് മാത്രമാണ് ജീവന്‍ നിലനില്‍ക്കുന്നത്, ലോബോ വ്യക്തമാക്കി. മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി, രാഹുല്‍ ഗാന്ധി, ആര്‍മി തലവന്‍ ബിപിന്‍ റാവത്ത് എന്നിവര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.

പ്രതിഷേധങ്ങള്‍
പരീക്കറുടെ അസാന്നിധ്യം ഗോവയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. സഖ്യകക്ഷിയായ എജിപി വരെ വിഷയത്തില്‍ ബിജെപിക്കെതിരെ രംഗത്തെത്തിയിരുന്നു. എംജിപി നേതാവായ സുധിന്‍ ദാവാലിക്കറിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് എംജിപിയുടെ ആവശ്യം.

ഗവര്‍ണറെ കണ്ടു
സംസ്ഥാനത്ത് മുഖ്യമന്ത്രി ഇല്ലാത്ത സാഹചര്യമാണ്. ഭരണം കൃത്യമായി നടക്കുന്നില്ല. ഭരണം നഷ്ടമാകാതിരിക്കാന്‍ വേണ്ടി മാത്രമാണ് ബിജെപി കേന്ദ്ര നേതൃത്വം പരീക്കറെ മാറ്റാതിരിക്കുന്നത്. മുഖ്യമന്ത്രിയില്ലാത്തത് ഭരണ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കണ്ട് ബോധിപ്പിച്ചിരുന്നു.












Click it and Unblock the Notifications