ലോക്ക്ഡൗണിൽ ഷൂട്ടിംഗ് മുടങ്ങി, വരുമാനം ഇല്ല, ജീവിക്കാൻ ഉണക്ക മീൻ വിറ്റ് പ്രമുഖ നടൻ!
മുംബൈ: അഞ്ചാം മാസത്തിലേക്ക് കടക്കുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ അതീവ ഗുരുതരമായി തന്നെയാണ് ബാധിച്ചിരിക്കുന്നത്. പലര്‍ക്കും തൊഴിലും വരുമാനവും നിലച്ചു. പലരും ആത്മഹത്യ ചെയ്തു. അതിനിടെ കൊവിഡ് കാലത്തെ ഒരു പ്രമുഖ നടന്റെ ദുരവസ്ഥ ചര്‍ച്ചയാവുകയാണ്.
കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി ഉണക്ക മീന്‍ കച്ചവടത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ് റോഷന്‍ പഡ്‌നേക്കര്‍ എന്ന നടന്‍. മറാത്തി ടെലിവിഷന്‍ രംഗത്തെ അറിയപ്പെടുന്ന നടനാണ് റോഷന്‍ പഡ്‌നേക്കാര്‍. കൊവിഡും ലോക്ക്ഡൗണും കാരണം ഷൂട്ടിംഗുകള്‍ മുടങ്ങിയതോടെയാണ് റോഷന്‍ പ്രതിസന്ധിയിലായത്.

അടുത്തിടെ സീരിയല്‍ താരമായ മന്‍മീത് ഗ്രോവര്‍ എന്ന നടന്‍ സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്തിരുന്നു. എന്നാല്‍ താന്‍ ആ വഴി തിരഞ്ഞെടുക്കാന്‍ തയ്യാറല്ല എന്നാണ് റോഷന്‍ പ്രഖ്യാപിക്കുന്നത്. ജീവിക്കാന്‍ ഉണക്ക മീന്‍ വില്‍ക്കണമെങ്കില്‍ അതിനും തയ്യാറാവണം എന്നാണ് ഈ നടന്റെ നിലപാട്. മറാത്തിയിലെ പ്രശ്‌സ്ത ടെലിവിഷന്‍ പരിപാടിയായ ബാബാ സാഹേബ് അംബേദ്കറിലൂടെ പ്രശസ്തി നേടിയ നടനാണ് റോഷന്‍ പഡ്‌നേക്കര്‍.
ജോലി ഇല്ലാതായതോടെ താന്‍ മാനസികമായി തളര്‍ന്നിരുന്നുവെന്ന് റോഷന്‍ പറയുന്നു. എന്നാല്‍ ആത്മഹത്യ ചെയ്യാന്‍ ഒരുക്കമായിരുന്നില്ല. ആറ് മാസം മാത്രം പ്രായമുളള കുഞ്ഞും ഭാര്യയുമാണ് തനിക്കുളളത്. താന്‍ മരിച്ചാല്‍ അവര്‍ക്കാരുമില്ല എന്ന് അറിയാവുന്നത് കൊണ്ട് ജീവിതത്തോട് പൊരുതാന്‍ തന്നെ തീരുമാനിച്ചെന്ന് റോഷന്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
ഇപ്പോള്‍ ഷൂട്ടിംഗ് തുടങ്ങാന്‍ അനുമതിയുണ്ട്. എന്നാല്‍ പ്രധാന അഭിനേതാക്കളെ മാത്രം വെച്ചാണ് ഷൂട്ടിംഗ് നടക്കുന്നത്. തനിക്ക് മീന്‍ പിടിക്കാന്‍ അറിയാം. അങ്ങനെയാണ് മീന്‍ വില്‍പ്പന നടത്തിയാലോ എന്ന് കുടുംബാംഗങ്ങളുമായി ആലോചിക്കുന്നത്. ഉണക്ക മീന്‍ വിറ്റ് ജീവിക്കുന്നതില്‍ അഭിമാനമേ ഉളളൂ എന്നും റോഷന്‍ പറയുന്നു. തന്നെക്കുറിച്ചുളള വാര്‍ത്ത കണ്ട് സഹായം വാഗ്ദാനം ചെയ്ത് പലരും വിളിക്കുന്നുണ്ട്. അവരോടൊക്കെ പണം വേണ്ട, പകരം മീന്‍ വാങ്ങാനാണ് റോഷന്‍ ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications