പൊതുസ്ഥലത്ത് മാസ്ക് ധരിക്കണം, ആൾക്കൂട്ടം നിയന്ത്രിക്കണം; സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്രം
ദില്ലി: രാജ്യത്ത് കോവിഡ് ബിഎഫ് 7 വകഭേദം സ്ഥിരീകരിച്ചതിന് പിന്നാലെ സംസ്ഥാനങ്ങള്‍ക്ക് കൊവിഡ് മാർഗനിർദ്ദേശങ്ങളുമായി കേന്ദ്രസർക്കാർ.ഉത്സവകാലവും പുതുവത്സര ആഘോഷവും മുൻനിർത്തിയാണ് നിർദ്ദേശങ്ങൾ. മാസ്ക് ധരിക്കണമെന്നും ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്നും സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ കേന്ദ്രസർക്കാർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്ത് ശരാശരി 153 കേസുകളാണ് സ്ഥിരീകരിക്കുന്നത്. എന്നിരുന്നാലും ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ജാഗ്രത തുടരണമെന്ന് കത്തിൽ പറയുന്നു. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുന്നതിനോടൊപ്പം സാമൂഹിക അകലം പാലിക്കാനും ഉറപ്പാക്കണമെന്നും കത്തിൽ നിർദ്ദേശിക്കുന്നു.

സംസ്ഥാനങ്ങൾ ജില്ല തിരിച്ചുള്ള ഇൻഫ്ലുവൻസ പോലുള്ള അസുഖങ്ങളും ശ്വാസസംബന്ധമായ പ്രശ്‌നങ്ങളുള്ള രോഗികളുടെ വിവരങ്ങളും റിപ്പോർട്ട് ചെയ്യണം.കേസുകളുടെ വർദ്ധനവ് പ്രാരംഭ ഘട്ടത്തിൽ തന്നെ തടയുകയെന്ന ലക്ഷ്യത്തോടെയാണിത്.പരിശോധനകൾ വർധിപ്പിക്കാനും നിർദ്ദേശമുണ്ട്. ആർ ടി പിസിആർ, ആന്റിജൻ ടെസ്റ്റുകൾ എന്നിവ മാർഗനിർദ്ദേശങ്ങൾക്ക് അനുസരിച്ച് നടപ്പാക്കണം. ജീനോം സീക്വൻസിംഗിനായി പോസിറ്റീവ് സാമ്പിളുകൾ അയക്കാനും നിർദ്ദേശിക്കുന്നു.
ആശുപത്രികളിലെ കിടക്കകളുടെ ലഭ്യത പരിശോധിക്കണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കണമെന്നും സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.ബൂസ്റ്റർ ഡോസുകൾ എടുക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ച് പ്രത്യേക ബോധവത്കരണം നൽകണമെന്നും കേന്ദ്രം നിർദ്ദേശിക്കുന്നു.












Click it and Unblock the Notifications