പ്രതിപക്ഷ ഐക്യമോഹം വെള്ളത്തിൽ വരച്ച വരപോലെ... മായാവതി ജനതാ കോൺഗ്രസുമായി ധാരണയിലെത്തി!!
ദില്ലി: ബിജെപിയെ തിരിച്ചടിക്കാനുള്ള കോൺഗ്രസിന്റെ പ്രതിപക്ഷ ഐക്യമോഹം വെള്ളത്തിൽ വരച്ച വരപോലെയായി. ലോകസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യം രൂപീകരിച്ച് ബിജെപിയെ മലര്‍ത്തിയടിക്കാനായിരുന്നു കോൺഗ്രസ് പദ്ധതി. എന്നാൽ ചത്തീസ്ഗഢില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനതാ കോണ്‍ഗ്രസുമായി ബിഎസ്പി നേതാവ് മായാവതി ധാരണയിലെത്തി.
ഇതോടെ പ്രതിപക്ഷ ഐക്യമോഹം പാഴായിപോയിരിക്കുകയാണ്. ബിഎസ്പി-ജനതാ കോണ്‍ഗ്രസ് സഖ്യം തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് മായാവതി പ്രഖ്യാപിച്ചു. 15 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന രമണ്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെ പരാജയപ്പെടുത്താൻ കോൺഗ്രസ് ശ്രമിച്ചുകണ്ടിരിക്കെയാണ് മായാവതിയുമായി അജിത് ജോഗിയുമായി കൈകോർക്കുന്നത്. ഇത് കോൺഗ്രസിന് വൻ തിരിച്ചടിയായിരിക്കുകയാണ്.

സഖ്യ സർക്കാർ
സഖ്യ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ജനതാ കോണ്‍ഗ്രസ് നേതാവ് അജിത് ജോഗി മുഖ്യമന്ത്രിയാകുമെന്ന് മായാവതി അറിയിച്ചിട്ടുണ്ട്. ആകെയുള്ള 90 സീറ്റുകളില്‍ ബിഎസ്പി 35 സീറ്റിലും ജനതാ കോണ്‍ഗ്രസ് 55 സീറ്റിലുമാണ് മത്സരിക്കുക. സംസ്ഥാനത്ത് ജങ്കീര്‍-ചംബ, റായ്ഗഢ്, ബസ്തര്‍ മേഖലകള്‍ ദളിത് ഭൂരിപക്ഷ മേഖലകളാണ്.

എല്ലാ മോഹങ്ങളും അസ്തമിച്ചു
നിലവില്‍ ഛത്തീസ്ഗഢിലെ 10 റിസര്‍വേഷന്‍ സീറ്റുകളില്‍ ഒമ്പതെണ്ണം ബിജെപിയുടെ കൈകളിലാണ്. ബിഎസ്പിയെ ഉപയോഗിച്ച് ഇത് തിരിച്ചു പിടിക്കാനായിരുന്നു കോണ്‍ഗ്രസിന്റെ നീക്കം. എന്നാൽ മായാവതി അജിത് ജോഗിയുമായി സഖ്യമുണ്ടാക്കിയതോടെ കോൺഗ്രസിന്റെ മോഹങ്ങൾ പാഴ്മോഹങ്ങളായി മാറുകാണ്.

കോൺഗ്രസ് ചർച്ചയിലെ അസ്വാരസ്യം
നേരത്തെ കോണ്‍ഗ്രസ് ബിഎസ്പിയുമായി സഖ്യ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ബി.എസ്.പി ആവശ്യപ്പെട്ട സീറ്റുകള്‍ കോണ്‍ഗ്രസ് അംഗീകരിച്ചിരുന്നില്ല. ഏഴുമുതല്‍ ഒമ്പത് സീറ്റുകള്‍ വരെ നല്‍കാമെന്നാണ് കോണ്‍ഗ്രസ് പറഞ്ഞിരുന്നത്. 90 സീറ്റുകളാണ് ഛത്തീസ്ഗഢ് അസംബ്ലിയിലുള്ളത്. ഇതേ തുടര്‍ന്നാണ് മുന്‍ കോണ്‍ഗ്രസുകാരനായ അജിത് ജോഗിയുമായി ബിഎസ്പി സഖ്യം രൂപീകരിക്കാൻ തയ്യാറായിരിക്കുന്നത്.

അർഹമായ സ്ഥാനം വേണം
മധ്യപ്രദേശിലും രാജസ്ഥാനിലും ബിഎസ്പിയുമായി സഖ്യം ആലോചിക്കുന്ന കോണ്‍ഗ്രസിനുള്ള മുന്നറിയിപ്പാണ് ഛത്തീസ്ഗഢിലെ തീരുമാനം. ബിഎസ്പി ആവശ്യപ്പെട്ട സീറ്റ് ലഭിച്ചില്ലെങ്കിൽ ആരുമായും സഖ്യമുണ്ടാക്കും. ബി.എസ്.പിക്ക് അര്‍ഹമായ സീറ്റുകള്‍ നല്‍കുന്ന പാര്‍ട്ടികളുമായി മാത്രമേ സഖ്യത്തിനുള്ളൂവെന്ന് മായാവതി നേരത്തെ പറഞ്ഞിരുന്നു.












Click it and Unblock the Notifications