പണ്ട് കൂറുമാറ്റം, കുതിരക്കച്ചവടം... ഇന്ന് ഓപ്പറേഷൻ ലോട്ടസ്! കോൺഗ്രസിനും ബിജെപിക്കുമെതിരെ കുറിപ്പ്
കുതിരക്കച്ചവടവും കൂറുമാറ്റങ്ങളും ഇന്ത്യൻ രാഷ്ട്രീയത്തിൽ പതിവ് കാഴ്ചകളായി മാറിയിരിക്കുകയാണ്. പണവും പദവികളും വാഗ്ദാനം ചെയ്ത് എംഎൽഎമാരെ തട്ടിയെടുത്ത് സർക്കാരുകളെ അട്ടിമറിക്കുന്നു. ഏറ്റവും ഒടുവിൽ കർണാടകയാണ് ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിൽ കളങ്കമായി മാറിയിരിക്കുന്നത്.
മുകളിൽ നിന്നും ഉത്തരവ് കിട്ടിയാൽ 24 മണിക്കൂറിനകം സർക്കാരിനെ മറിച്ചിടുമെന്ന് മധ്യപ്രദേശിൽ ബിജെപി വെല്ലുവിളിച്ച് കഴിഞ്ഞു. രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരും ആശങ്കയിലാണ്. ബിജെപിയുടെ കുതിരക്കച്ചവട രാഷ്ട്രീയത്തെ രൂക്ഷമായി വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് സിപിഎം മുൻ എംപി എംബി രാജേഷ്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
അസംബന്ധ നാടകം
'' വിലക്കെടുക്കലിന്റേയും വേട്ടയാടലിന്റേയും മദ്ധ്യേയുള്ള അസംബന്ധ നാടകമാണിന്ന് ഇന്ത്യൻ ജനാധിപത്യം. ജനാധിപത്യത്തിന്റെ പ്രശ്നങ്ങൾക്ക് ഫാസിസ്റ്റ് ശക്തികൾ കണ്ടെത്തിയ ലളിതമായ പരിഹാരം. ഒന്നുകിൽ വിലക്കെടുത്ത് വശത്താക്കുക. അല്ലെങ്കിൽ വേട്ടയാടി നിശ്ശബ്ദരാക്കുക. വേട്ടയാടൽ തെറി കൊണ്ടാവാം, തോക്കു കൊണ്ടാവാം ചിലപ്പോൾ നിയമം കൊണ്ടുമാവാം. തങ്ങളുടെ അധികാരവും അതിനോടുള്ള വിനീതവിധേയത്വവുമല്ലാതെ വേറൊരു ചിന്തയും സ്വരവും പൊറുപ്പിക്കില്ല. അത്ര തന്നെ.
ഓപ്പറേഷൻ ലോട്ടസ്
കോടികളുടെ കോഴ, ചാർട്ടേഡ് വിമാനത്തിലെ എം.എൽ.എ.കടത്ത്, പഞ്ചനക്ഷത്ര ഹോട്ടലിലെ ഒളിവുജീവിതം എന്നീ രംഗങ്ങളിലൂടെ കർണാടകയിൽ ബി.ജെ.പി.അധികാരത്തിലേക്ക് വഴി തെളിച്ചിരിക്കുന്നു. ഗോവയിലെ അവശേഷിക്കുന്ന കോൺഗ്രസ് എം.എൽ.ഏ.മാരും കാവിപ്പാളയത്തിലെത്തിക്കഴിഞ്ഞു. അടുത്ത ലക്ഷ്യങ്ങൾ മദ്ധ്യപ്രദേശും രാജസ്ഥാനുമത്രേ. എം.എൽ.എ.മാരെ വിലക്കെടുക്കുന്നതിന് പണ്ട് കൂറുമാറ്റം, കുതിരക്കച്ചവടം എന്നൊക്കെ പേര്. ഇന്നത് ഓപ്പറേഷൻ ലോട്ടസ് എന്ന് ലെജിറ്റിമൈസ് ചെയ്യപ്പെടുന്നു.
മിഡ്നൈറ്റ് ഓപ്പറേഷൻ
നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റ ശേഷം അർദ്ധരാത്രി പ്രത്യേക വിമാനത്തിൽ ഗോവയിൽ പറന്നിറങ്ങി പുലർച്ചെ അഞ്ചരയാകുമ്പോഴേക്കും ഭൂരിപക്ഷം സംഘടിപ്പിച്ച നിതിൻ ഗഡ്കരിയുടെ ഉപജാപത്തിന് മിഡ്നൈറ്റ് ഓപ്പറേഷൻ എന്നായിരുന്നു മാദ്ധ്യമ വിശേഷണം. എങ്ങിനേയും അധികാരം കയ്യടക്കുകയും എന്തും വിലക്കെടുക്കുകയും ചെയ്യുന്നത് നേതൃത്വ മികവും തന്ത്രജ്ഞതയുമായി വാഴ്ത്തപ്പെടുന്നു. ഒരു തത്വദീക്ഷയുമില്ലാത്ത, ധാർമ്മികത എന്നത് കേൾക്കുമ്പോഴേ മനംപുരട്ടൽ അനുഭവപ്പെടുന്ന, അമിത് ഷാ ഇന്ത്യൻ രാഷ്ട്രീയത്തിലെ മഹാതന്ത്രജ്ഞൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നു ഈ സത്യാനന്തര കാലത്ത്!
സഞ്ജീവ് ഭട്ട് ഇനി വെളിച്ചം കാണുമോ?
വിലക്കെടുക്കാൻ കഴിയാതെ വന്ന സഞ്ജീവ് ഭട്ട് ഇനി വെളിച്ചം കാണുമോ? ഇന്ദിരാ ജെയ് സിംഹിന്റെ കതകിൽ അർദ്ധരാത്രി സി.ബി.ഐ മുട്ടുന്നത് വഴങ്ങാത്തവർക്കെല്ലാമുള്ള സന്ദേശമാണ്. കൽ ബുർഗ്ഗി, പൻസാരെ, ഗൗരി ലങ്കേഷുമാരുടെ മാറിടം ലക്ഷ്യമാക്കി വന്ന വെടിയുണ്ട പോലെ. ഗാന്ധിജിയെ തള്ളി ഗോഡ്സേയെ വാഴ്ത്തിയതിന് ശാസിക്കാതിരുന്ന പ്രഗ്യാസിങ്ങ് ഠാക്കൂർ എന്ന ഭീകരാക്രമണ കേസ് പ്രതിയായ എം പിയെ കക്കൂസിന്റെ പേരിൽ ശാസിച്ചതിലും ഒരു സന്ദേശമുണ്ട്! ഇന്ത്യ ,ചരിത്രത്തിലേറ്റവും വലിയ സ്വേഛാധിപത്യ-വർഗീയ ഭീഷണിയെ നേരിടുമ്പോൾ കോൺഗ്രസ് എന്തു ചെയ്യുന്നു.
കാവി അജണ്ടയുടെ നടത്തിപ്പുകാർ
തഞ്ചവും തരവും കിട്ടുന്നിടത്തെല്ലാം കാവിക്കഴുകന്റെ ചിറകിനു കീഴിലൊതുങ്ങുന്നു. ഗോശാലയും പശുവിന്റെ പേരിൽ ദേശ സുരക്ഷാ നിയമവുമൊക്കെയായി കാവി അജണ്ടയുടെ നടത്തിപ്പുകാരാവുന്നു. എൻ.ഐ.ഏ നിയമ ഭേദഗതി പോലുള്ള കാര്യങ്ങളിൽ എതിർപ്പേതുമില്ലാതെ സംഘപരിവാറിന്റെ പോലും കയ്യടി നേടുന്ന നല്ല കുട്ടികളാവുന്നു. നയവും നേതൃത്വവുമില്ലാതെ ഇരുട്ടിൽ അലയുന്നു. ഇടതു പക്ഷം ദേശവിരുദ്ധരെന്ന സംഘപരിവാർ ആക്രോശങ്ങൾക്ക് ആർപ്പുവിളിക്കുന്നു. ആ കോൺഗ്രസിനൊപ്പം ജമാ അത്തെ ഇസ്ലാമി ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ വ്യാജ വേഷം കെട്ടുന്നു.
ഇടതുപക്ഷം തെളിയിക്കുന്നത്
ലീഗിന് നിലപാടിന്റെ കാര്യത്തിൽ ദില്ലിയിലെത്തുമ്പോഴെല്ലാം മറവി രോഗം ബാധിക്കുന്നു. "ഒറ്റക്കാണെങ്കിലും നിങ്ങളുടെ വർഗീയ പ്രത്യയശാസ്ത്രത്തിനെതിരെ പൊരുതും " എന്ന് ഫാസിസ്റ്റ് ക്രൗര്യം സ്ഫുരിക്കുന്ന മുഖത്തു നോക്കി പറഞ്ഞ ഒരു ഝ ർണാ ദാസിനെ ഓർക്കുക. എണ്ണത്തിനപ്പുറമാണ് ചില ചരിത്ര സന്ദർഭങ്ങളിൽ നിലപാടിന്റെ പ്രസക്തി എന്ന് ഇടതുപക്ഷം തെളിയിക്കുന്നു. വാൽക്കഷണം: കർണാടകയിൽ ജനാധിപത്യം വിജയിച്ച നിലക്ക് നമുക്ക് യൂണിവേഴ്സിറ്റി കോളേജ് ഇന്ത്യൻ ജനാധിപത്യത്തിനു നേരെ ഉയർത്തുന്ന ഭീഷണി എന്ന ചർച്ചയിലേക്ക് മടങ്ങിയെത്താമെന്ന് മാദ്ധ്യമങ്ങൾ'' എന്നാണ് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റ്
എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം