ഇന്ത്യക്കാരുടെ മരണം ആദ്യം അറിയിച്ചത് ഹര്‍ജിത്ത്! സര്‍ക്കാര്‍ നുണയനാക്കി, ഒടുവില്‍ സത്യം ജയിച്ചു!
തീവ്രവാദികള്‍ വെടി തന്റെ കാലിനാണ് കൊണ്ടതെന്ന് ഹര്‍ജിത് പറഞ്ഞു
ദില്ലി: ഇറാഖില്‍ ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വളരെ ഞെട്ടലോടെയാണ് രാജ്യസഭയില്‍ പറഞ്ഞത്. എന്നാല്‍ ഈ പ്രസ്താവന സര്‍ക്കാരിനെ കൂടുതല്‍ വിവാദത്തിലേക്ക് നയിക്കുന്നതാണ് കണ്ടത്. അതിന് കാരണം ഹര്‍ജിത്ത് മാസി കുറച്ചുകാലം മുന്‍പ് നടത്തിയ വെളിപ്പെടുത്തലാണ്. ഐസിസ് തടവിലാക്കിയ എല്ലാ ഇന്ത്യക്കാരെയും കൊലപ്പെടുത്തിയെന്ന് ഹര്‍ജിത്ത് നേരത്തെ വിദേശകാര്യമന്ത്രാലയോട് പറഞ്ഞിരുന്നു.
എന്നാല്‍ ഹര്‍ജിത്തിന്റെ വെളിപ്പെടുത്തലുകള്‍ വേണ്ട ഗൗരവത്തിലെടുക്കാന്‍ സര്‍ക്കാരോ വിദേശകാര്യ മന്ത്രി സുഷമ സ്വരാജോ തയ്യാറായില്ലെന്നാണ് മനസിലായത്. 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടത് നേരത്തെ അറിഞ്ഞിട്ടും സര്‍ക്കാര്‍ ഇവരുടെ ബന്ധുക്കളോട് ഇക്കാര്യം മറച്ചുവെച്ചെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ താന്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണെന്ന് ഹര്‍ജിത്ത് പറയുന്നു.
ഐസിസിന്റെ കൊടുക്രൂരത
പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ സ്വദേശിയായ ഹര്‍ജിത് മാസി കുറച്ചുകാലം ഇറാഖിലായിരുന്നു ജോലി ചെയ്്തിരുന്നത്. 2014 മെയില്‍ മൊസൂള്‍ നഗരം ഐസിസ് കീഴടക്കിയതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ഹര്‍ജിത്തടക്കമുള്ള ഇന്ത്യക്കാര്‍ ഇവിടെയുള്ള ഫാക്ടറിയിലാണ് ജോലി ചെയ്യുന്നത്. ഇവിടെയുള്ള തൊഴിലാളികളെയെല്ലാം വൈകാതെ തന്നെ ഭീകരര്‍ ബന്ദികളാക്കി. പിന്നീട് തങ്ങളുടെ കണ്ണുകെട്ടി അജ്ഞാതമായ സ്ഥലത്തെത്തിച്ചെന്ന് ഹര്‍ജിത് പറയുന്നു. തുടര്‍ന്ന് നിലത്ത് മുട്ടുകുത്തിച്ച് നിര്‍ത്തി. ഇതിന് ശേഷം നിരത്തി വെടിവെക്കുകയായിരുന്നുവെന്ന് ഹര്‍ജിത് പറയുന്നു. വലതുകാലില്‍ വെടിയേറ്റത് കൊണ്ടാണ് താന്‍ രക്ഷപ്പെട്ടതെന്ന് ഹര്‍ജിത്ത് പറയുന്നു. തന്റെ കൂടെയുള്ളവരെല്ലാം കൊല്ലപ്പെട്ടെന്ന് ഹര്‍ജിത് പറയുന്നു. താന്‍ മരിച്ചു എന്ന് കരുതിയാണ് അവര്‍ ഫാക്ടറിയില്‍ ഉപേക്ഷിച്ചത് അല്ലായിരുന്നുവെങ്കില്‍ വിധി മറ്റൊന്നാകുമായിരുന്നെന്ന് ഹര്‍ജിത് പറഞ്ഞു.
രക്ഷപ്പെട്ട് ഇന്ത്യയിലെത്തി
വളരെ കഷ്ടപ്പെട്ടാണ് ഇന്ത്യയിലെത്തിയതെന്ന് ഹര്‍ജിത് പറയുന്നു. വെടിയേറ്റ് ബോധം പോയ താന്‍ പിറ്റേന്ന് ബോധം തെളിഞ്ഞപ്പോള്‍ എല്ലാവരും കൊല്ലപ്പെട്ടതായി കണ്ടു. പിന്നീട് ഇവിടെ നിന്ന് വളരെ ബുദ്ധിമുട്ടി ഒരു ബംഗ്ലാദേശി ദുരിതാശ്വാസ ക്യാംപിലെത്തി. ഇവിടെ നിന്നാണ് താന്‍ ആശുപത്രിയില്‍ ചികിത്സ തേടിയതെന്ന് ഹര്‍ജിത്ത് പറഞ്ഞു. തുടര്‍ന്ന് ഒരാഴ്ച്ച കഴിഞ്ഞാണ് ഇന്ത്യയിലെത്തിയതെന്ന് ഹര്‍ജിത്ത് വ്യക്തമാക്കി. ബംഗ്ലാദേശികള്‍ക്കൊപ്പം ഭക്ഷണം വിതരണം ചെയ്യാന്‍ വരുന്നവരുടെ സഹായത്തോടെ അലി എന്ന മുസ്ലീം പേരിലൂടെയാണ് താന്‍ രക്ഷപ്പെട്ടതെന്ന് ഹര്‍ജിത് പറയുന്നു. എന്നാല്‍ ഹര്‍ജിത്ത് നുണ പറയുകയാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറയുന്നു. ഇതിന് തന്റെ കൈവശം തെളിവുകളുണ്ടെന്നും സുഷമ പറഞ്ഞു. ഹര്‍ജിത്തിനെ രക്ഷപ്പെടുത്തിയത് അദ്ദേഹത്തിന്റെ സ്‌പോണ്‍സറും കമ്പനിയിലെ പാചകക്കാരനും ചേര്‍ന്നാണെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ നുണ
ഭീകരര്‍ ഇന്ത്യക്കാരെ കൊലപ്പെടുത്തിയെന്ന കാര്യത്തില്‍ നുണപറയുന്നത് സര്‍ക്കാരാണെന്ന് ഹര്‍ജിത് പറയുന്നു. എന്തുകൊണ്ടാണ് സര്‍ക്കാര്‍ സത്യം അംഗീകരിക്കാന്‍ മടിക്കുന്നത്. ഈ 39 ഇന്ത്യക്കാരുടെ ബന്ധുക്കള്‍ എത്ര വേദനയിലൂടെയാണ് കടന്നുപോകുന്നത്. അവര്‍ക്ക് എത്രയും വേഗം സത്യം അറിയാനുള്ള മാര്‍ഗമാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. സര്‍ക്കാര്‍ പറയുന്നത് പോലെ ഇവര്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ടാണ് മൂന്നുവര്‍ഷമായിട്ടും ഇവരെ രാജ്യത്തേക്ക് മടക്കി കൊണ്ടുവരാന്‍ സാധിക്കാത്തതെന്നും ഹര്‍ജിത് ചോദിച്ചു. ദൈവത്തോട് ഇപ്പോഴും പ്രാര്‍ത്ഥിക്കുന്നുണ്ട്. താന്‍ ഇറാഖില്‍ കണ്ട കാര്യമൊന്നും സത്യമാവരുതേ എന്ന്. എന്നാല്‍ കണ്ട കാര്യം ഒരിക്കലും മാറ്റാനാവില്ലെന്നും ഹര്‍ജിത് പറയുന്നു. അതേസമയം സംഭവത്തില്‍ കള്ളക്കഥ ഉണ്ടാക്കിയെന്ന് കാണിച്ച് മരിച്ച ഇന്ത്യക്കാരുടെ ബന്ധുക്കള്‍ ഹര്‍ജിത്തിനെതിരെ നേരത്തെ പരാതി നല്‍കിയിരുന്നു. ഈ കേസ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. സുഷമയുടെ വാദത്തോടെ ഈ കേസും പിന്‍വലിക്കേണ്ടി വരും.
ഇന്റലിജന്‍സ് ഏജന്‍സികള്‍
ഇന്ത്യക്കാര്‍ മരിച്ചെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് 2014 അറിയാമായിരുന്നെന്ന് റിപ്പോര്‍ട്ടുണ്ട്. മരിച്ചവരുടെ ഡിഎന്‍എ സാമ്പിളുകള്‍ സര്‍ക്കാര്‍ നേരത്തെ തന്നെ ബന്ധുക്കളില്‍ നിന്ന് സ്വീകരിച്ചതായി പറയുന്നു. ഇത് മരണം നേരത്തെ തന്നെ സ്ഥിരീകരിക്കുന്നതിന് വേണ്ടിയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇറാഖിലെ ഇന്ത്യന്‍ എംബസി വിദേശകാര്യ മന്ത്രാലയത്തെ വിളിച്ച് 40 ഇന്ത്യക്കാരുമായുള്ള ബന്ധം നഷ്ടമായെന്ന് വിളിച്ചറിയിച്ചിരുന്നു. ഇവരെ രക്ഷപ്പെടുത്താന്‍ സാധ്യതയില്ലെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരും ഇതേ റിപ്പോര്‍ട്ടായിരുന്നു നല്‍കിയത്. എന്നാല്‍ ഇതൊക്കെ വിദേശകാര്യ മന്ത്രാലയം മറച്ചുവെച്ചെന്നാണ് ആകരോപണം. അതേസമയം തങ്ങളുടെ പ്രിയപ്പെട്ടവര്‍ മരിച്ച കാര്യം എന്തിനാണ് ഇത്രയും കാലം മറച്ചുവെച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. പാര്‍ലമെന്റില്‍ ഇങ്ങനെയൊരു പ്രസ്താവന നടത്തിയെങ്കിലും തങ്ങളെയാരും ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് ഇവര്‍ പറയുന്നു.
വികെ സിങിന്റെ അന്നത്തെ യാത്ര ഇന്ത്യക്കാരെ കണ്ടെത്താൻ; ഇപ്പോൾ മൃതദേഹാവശിഷ്ടങ്ങൾ ഏറ്റുവാങ്ങാനും...
ഇറാഖില്‍ നിന്ന് ഇന്ത്യക്കാരുടെ മൃതദേഹം കണ്ടെത്തിയത് എങ്ങനെ? സുഷമാ സ്വരാജ് പറയുന്നു
ഹസിന്‍ ജഹാന്റെ ധൂര്‍ത്ത് വെളിപ്പെടുത്തി ഷമിയുടെ ബന്ധു; ലക്ഷങ്ങളുടെ ഷോപ്പിങ്, സ്വത്ത് മാത്രം ലക്ഷ്യം