'രണ്ട് സുഹൃത്തുക്കളുടെ കൂടിക്കാഴ്ച'; ഫ്രഞ്ച് പ്രസിഡന്റ് മക്രോണുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി
പാരീസ്: ഉക്രെയ്‌നിനെതിരായ റഷ്യയുടെ ആക്രമണം വീണ്ടും ശക്തമാവുമെന്ന റിപ്പോർട്ടുകള്‍ പുറത്ത് വരുന്നതിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി, പ്രാദേശിക, ആഗോള സംഭവവികാസങ്ങളും ഇരു രാഷ്ട്ര നേതാക്കളും ചർച്ച ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
''പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പാരീസിൽ കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ച ഇന്ത്യ-ഫ്രാൻസ് സൗഹൃദത്തിന് ആക്കം കൂട്ടും''പ്രധാനമന്ത്രി മോദിയും മാക്രോണും പരസ്പരം ആലിംഗനം ചെയ്യുന്ന ഫോട്ടോ സഹിതം പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.ഫ്രഞ്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ എലിസി പാലസിൽ പ്രതിനിധി തല ചർച്ചകൾക്ക് മുമ്പ് പ്രധാനമന്ത്രി മോദിയുമായി മാക്രോൺ സ്വകാര്യ സംഭാഷണം നടത്തുകയും ചെയ്തു.

യൂറോപ്പ് പര്യടനത്തിന്റെ അവസാന ഘട്ടത്തിൽ ഡെൻമാർക്കിൽ നിന്ന് പാരീസിലെത്തിയ പ്രധാനമന്ത്രി മോദി, ഒരാഴ്ച മുമ്പ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മാക്രോണുമായി വിപുലമായ ചർച്ചകൾ നടത്തും.
റഷ്യയ്‌ക്കെതിരെ യൂറോപ്പിന്റെ ഭൂരിഭാഗവും ഒന്നിച്ച ഉക്രെയ്ൻ പ്രതിസന്ധിക്കിടയിലാണ് അദ്ദേഹത്തിന്റെ സന്ദർശനം എന്നതും ശ്രദ്ധേയമാണ്.
ഉക്രെയ്‌നിലെ പ്രശ്നങ്ങള്‍ എങ്ങനെ അവസാനിപ്പിക്കാമെന്നും ഈ സംഘർഷത്തിന്റെ ആഗോള സാമ്പത്തിക പ്രത്യാഘാതങ്ങൾ ലഘൂകരിക്കാമെന്നും ഇരു നേതാക്കളും ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ചൊവ്വാഴ്ച, മാക്രോൺ വ്‌ളാഡിമിർ പുടിനുമായി സംസാരിക്കുകയും ഈ വിനാശകരമായ ആക്രമണം അവസാനിപ്പിച്ച് യുഎസ് സെക്യൂരിറ്റി കൗൺസിലിലെ സ്ഥിരം അംഗമെന്ന നിലയിൽ അതിന്റെ ഉത്തരവാദിത്തത്തിന്റെ തലത്തിലേക്ക് ഉയരാൻ മോസ്കോയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സൻ, ഐസ്‌ലൻഡ് പ്രധാനമന്ത്രി കാട്രിൻ ജാക്കോബ്‌സ്‌ഡോട്ടിർ, നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ, സ്വീഡൻ പ്രധാനമന്ത്രി മഗ്‌ദലീന ആൻഡേഴ്‌സൺ, ഫിൻലാന്റിലെ പ്രധാനമന്ത്രി സന്ന മാരിൻ എന്നിവർക്കൊപ്പം രണ്ടാം ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ പങ്കെടുത്തു.
2018-ൽ സ്റ്റോക്ക്‌ഹോമിൽ നടന്ന ഒന്നാം ഇന്ത്യ-നോർഡിക് ഉച്ചകോടി മുതൽ ഇന്ത്യ-നോർഡിക് ബന്ധത്തിന്റെ പുരോഗതി അവലോകനം ചെയ്യാൻ ഉച്ചകോടി അവസരം നൽകി. മഹാമാരിക്ക് ശേഷമുള്ള സാമ്പത്തിക വീണ്ടെടുക്കൽ, കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര വികസനം, നവീകരണം, ഡിജിറ്റൽവൽക്കരണം ഹരിതവും വൃത്തിയുള്ളതുമായ വളർച്ച എന്നിവയിൽ ബഹുമുഖ സഹകരണം തുടങ്ങിയവ സംബന്ധിച്ച ചർച്ചകൾ നടന്നു.
സുസ്ഥിര സമുദ്ര പരിപാലനത്തിൽ ഊന്നൽ നൽകി സമുദ്രമേഖലയിലെ സഹകരണത്തെക്കുറിച്ചും ചർച്ചകൾ നടന്നു. സമുദ്ര സാമ്പത്തിക മേഖലയിൽ, പ്രത്യേകിച്ച് ഇന്ത്യയുടെ സാഗർമാല പദ്ധതിയിൽ നിക്ഷേപം നടത്താൻ നോർഡിക് കമ്പനികളെ പ്രധാനമന്ത്രി ക്ഷണിച്ചു.
ആർട്ടിക് മേഖലയിലെ നോർഡിക് മേഖലയുമായുള്ള ഇന്ത്യയുടെ പങ്കാളിത്തം ചർച്ച ചെയ്തു. ആർട്ടിക് മേഖലയിൽ ഇന്ത്യ-നോർഡിക് സഹകരണം വിപുലീകരിക്കുന്നതിന് ഇന്ത്യയുടെ ആർട്ടിക് നയം നല്ല ചട്ടക്കൂട് നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ നിക്ഷേപം നടത്താൻ നോർഡിക് രാജ്യങ്ങളുടെ സോവറിൻ വെൽത്ത് ഫണ്ടുകളെ പ്രധാനമന്ത്രി ക്ഷണിച്ചു.












Click it and Unblock the Notifications