സഭയില്‍ ഇനി ചക്രവര്‍ത്തിയില്ല...തൃണമൂലുമായി ജഗഡ ജഗഡ..
ത്രിണമൂല്‍ എംപി മിഥുന്‍ ചക്രവര്‍ത്തി രാജ്യസഭാ അംഗത്വം രാജിവെച്ചു. ആരോഗ്യകാരണങ്ങളാല്‍ ആണ് രാജിയെന്ന് വിശദീകരണം. യഥാർത്ഥകാരണം തൃണമൂലുമായുള്ള ഭിന്നത
ദില്ലി : നടനും എംപിയുമായ മിഥുന്‍ ചക്രവര്‍ത്തി രാജ്യസഭാംഗത്വം രാജിവെച്ചു. ആരോഗ്യ സ്ഥിതി മോശമായതിനാലാണ് രാജി എന്നാണ് ഔദ്യോഗിക വിശദീകരണം.പശ്ചിമ ബംഗാളില്‍ നിന്നുള്ള ത്രിണമൂല്‍ കോണ്‍ഗ്രസ്സിന്റെ രാജ്യസഭാ എം പിയാണ് മിഥുന്‍ ചക്രവര്‍ത്തി. 2014ല്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് മിഥുനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തത്.
എന്നാല്‍ തൃണമൂലുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് രാജി എന്നാണ് റിപ്പോര്‍ട്ടുകള്‍. ശാദര അഴിമതിക്കേസില്‍ പണം കൈ്പ്പറ്റിയതുമായി ബന്ധപ്പെട്ട് മിഥുനെ ആദായ നികുതി വിഭാഗം ചോദ്യം ചെയ്തിരുന്നു. വാങ്ങിയ പണം തിരിച്ച് നല്‍കുകയും ചെയ്തു.ഇത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. ഇതിന് ശേഷം തൃണമൂല്‍ നേതൃത്വവുമായി മിഥുന്‍ നല്ല ചേര്‍ച്ചയിലായിരുന്നില്ല. വിവാദങ്ങള്‍ക്ക് ശേഷം തൃണമൂലിന്റെ പരിപാടികളിലൊന്നും മിഥുന്‍ പങ്കെടുത്തിരുന്നുമില്ല.

ശാരദ കേസില്‍ പങ്കാരോപിക്കപ്പെട്ടിട്ടുള്ള മിഥുന് നേരെ നേരത്തെ തന്നെ വിമര്‍ശനങ്ങളുണ്ട്. മിഥുന്‍ ചക്രവര്‍ത്തിസഭയില്‍ കൃത്യമായി ഹാജരാവുന്നില്ല എന്നത് നേരത്തെ തന്നെ രാജ്യസഭയില്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. സഭയില്‍ 79 ശതമാനം ഹാജര്‍ വേണമെന്നിരിക്കെ മിഥുന് 10 ശതമാനം മാത്രമാണുള്ളത്. സഭയില്‍ ഇതുവരെ മിഥുന്‍ ഒരു ചര്‍ച്ചയില്‍ പോലും പങ്കെടുത്തിട്ടില്ല. ഒരു ചോദ്യം ഉന്നയിക്കുകയോ അംഗത്തിന്റെ ബില്‍ പാസ്സാക്കുകയോ ചെയ്തിട്ടില്ല.
അതേസമയം ആരോഗ്യകാരണങ്ങളാലാണ് മിഥുന്റെ രാജിയെന്ന് ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദേരക് ഒബ്രെയ്ന്‍ വ്യക്തമാക്കി. മിഥുന്‍ ചക്രവര്‍ത്തിയുമായി ത്രിണമൂലിനുള്ള ബന്ധം തുടരുമെന്നും അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി ആശംസിക്കുന്നതായും ദേരക് ഒബ്രെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

1976 മുതല്‍ ബോളിവുഡിലെ സജീവ സാന്നിധ്യമാണ് മിഥുന്‍ ചക്രവര്‍ത്തി. മൃണാള്‍ സെന്‍ സംവിധാനം ചെയ്ത മൃഗയയിലൂടെയാണ് സിനിമാ ലോകത്തേക്ക് മിഥുന്‍ രംഗപ്രവേശം ചെയ്തത്. ഈ ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും മിഥുന്‍ ചക്രവര്‍ത്തി നേടുകയുണ്ടായി. ഡാന്‍സ് ഡാന്‍സ്, പ്യാര്‍ ജൂട്ടാ നഹീ, അഗ്നീപഥ് അടക്കം നിരവധി ഹിറ്റു ചിത്രങ്ങള്‍ മിഥുന്‍ ചക്രവര്‍ത്തി ബോളിവുഡിന് സമ്മാനിച്ചു.












Click it and Unblock the Notifications