രാഹുല്‍ ഗാന്ധിക്കെതിരെ വ്യാജ പ്രചാരണം; ചാനല്‍ അവതാരകന്‍ കസ്റ്റഡിയില്‍; അറസ്റ്റ് നാടകീയമായി
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം വളച്ചൊടിച്ച് വ്യാജ പ്രചാരണം നടത്തിയെന്ന കേസില്‍ വാര്‍ത്താവതാരകനെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ഛത്തീസ്ഗഢ് പോലീസ് സീ ന്യൂസിന്റെ ഓഫീസില്‍ എത്തിയെങ്കിലും യുപി പോലീസ് ഇവരെ തടയുകയും അവതാരകനെ അറസ്റ്റ് ചെയ്‌തെന്നുമാണ് റിപ്പോര്‍ട്ട്.
സീ ടിവി ന്യൂസ് അവതാരകന്‍ രോഹിത് രഞ്ജനെതിരെ പൊലീസ് നേരത്തെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. റായ്പൂര്‍ പൊലീസ് രോഹിത് രഞ്ജന്റെ ഗാസിയാബാദിലെ വീട്ടിലെത്തിയിരുന്നു. യുപി പൊലീസിനെ അറിയിച്ചില്ലെന്ന് രോഹിത് നിലപാട് എടുത്തുവെങ്കിലും കോടതി ഉത്തരവുണ്ടെന്നു റായ്പുര്‍ പൊലീസ് രോഹിത്തിനെ അറിയിച്ചു. രാജസ്ഥാന്‍ പൊലീസും രാത്തോഡിനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഡല്‍ഹി, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, യുപി എന്നിവിടങ്ങളിലും ബിജെപി നേതാക്കള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു.

വയനാട് ബഫര്‍ സോണ്‍ വിഷയവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്തിരുന്നു. ഈ സംഭവത്തിൽ പ്രതികരിക്കുന്നതിനിടെയാണ് പ്രതികളെ രാഹുല്‍ ഗാന്ധി കുട്ടികള്‍ എന്ന് വിളിച്ചത്. എന്നാല്‍ രാഹുലിന്റെ പ്രസ്താവന ഉദയ്പൂര്‍ കൊലപാതകത്തിലെ പ്രതികളെ കുറിച്ചാണെന്നായിരുന്നു സീ ന്യൂസ് വാര്‍ത്ത നല്‍കിയത്. ഇത് വലിയ വിവാദത്തിന് കാരണമായി.
പ്രതികളെ കുട്ടികള്‍ എന്ന് വിളിക്കുന്നതിലൂടെ കൊലപാതകം നടന്നതില്‍ രാഹുല്‍ ഗാന്ധിക്ക് യാതൊരു കുഴപ്പവുമില്ല എന്നാണ് വ്യക്തമാകുന്നതെന്നും പരിപാടിയില്‍ വീഡിയോ പങ്കുവെച്ചുകൊണ്ട് അവതാരകന്‍ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് സീ ന്യൂസിന്റെ മുംബൈയിലെയും നോയിഡയിലെയും ഓഫീസിന് മുമ്പിലും കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയിരുന്നു.ചാനലിനെതിരെ രൂക്ഷ വിമർശനവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ഇപ്പോൾ ചാനൽ അവതാരകന്റെ അറസ്റ്റ് ഉൾപ്പെടെ ഉണ്ടായതും.












Click it and Unblock the Notifications