രാജ്യത്തെ ഏറ്റവും വലിയ തടങ്കൽ പാളയം പണിയാൻ മോദി തന്നത് 46 കോടി, വെളിപ്പെടുത്തി മുൻ മുഖ്യമന്ത്രി
ഗുവാഹട്ടി: രാജ്യത്ത് എവിടെയും സര്‍ക്കാര്‍ തടങ്കല്‍ പാളയങ്ങള്‍ നിര്‍മ്മിക്കുന്നില്ല എന്നുളള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദം തളളി ആസാം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് രംഗത്ത്. രാജ്യത്ത് ഡിറ്റെന്‍ഷന്‍ സെന്ററുകള്‍ നിര്‍മ്മിക്കുന്നുണ്ട് എന്നത് കോണ്‍ഗ്രസും അര്‍ബന്‍ നക്‌സലുകളും നുണ പ്രചരിപ്പിക്കുകയാണ് എന്നായിരുന്നു ദില്ലി രാം ലീല മൈതാനിയില്‍ നടത്തിയ പ്രസംഗത്തില്‍ നരേന്ദ്ര മോദി ആരോപിച്ചിരുന്നത്.
എന്നാല്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ ബിജെപി സര്‍ക്കാര്‍ അധികാരത്തിലുളളപ്പോള്‍ തന്നെ അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്നതിന് വേണ്ടി തടങ്കല്‍ പാളയങ്ങള്‍ പണിയാന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു എന്നാണ് തരുണ്‍ ഗൊഗോയ് വ്യക്തമാക്കുന്നത്.
'ഇന്ത്യയിലേക്ക് അനധികൃതമായി പ്രവേശിച്ച് ജയിലിലായ വിദേശികളെ പാര്‍പ്പിക്കുന്നതിന് വേണ്ടി പ്രത്യേകം തടങ്കല്‍ പാളയങ്ങള്‍ നിര്‍മ്മിക്കാനുളള ആശയം ആദ്യമായി മുന്നോട്ട് വെച്ചത് വാജ്‌പേയി സര്‍ക്കാര്‍ ആയിരുന്നു. നരേന്ദ്ര മോദി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിന് ശേഷം 3000 പേരെ ഉള്‍ക്കൊളളുന്ന രാജ്യത്തെ ഏറ്റവും വലിയ തടങ്കല്‍ പാളയം നിര്‍മ്മിക്കുന്നതിന് വേണ്ടി 46 കോടി രൂപയാണ് അനുവദിച്ചത്'. അങ്ങനെയിരിക്കേ രാജ്യത്ത് ഡിറ്റെന്‍ഷന്‍ സെന്ററുകളില്ല എന്ന് അദ്ദേഹത്തിന് എങ്ങനെ പറയാന്‍ സാധിക്കുമെന്ന് ഗൊഗോയ് ചോദിക്കുന്നു.
Recommended Video
2001 മുതല്‍ 2016 വരെ തുടര്‍ച്ചയായി മൂന്ന് തവണ ആസാം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരിലെ മുഖ്യമന്ത്രിയായിരുന്നു തരുണ്‍ ഗൊഗോയ്. ഗുവാഹത്തി ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം തന്റെ സര്‍ക്കാര്‍ പ്രഖ്യാപിത വിദേശികളെ പാര്‍പ്പിക്കുന്നതിനായി ഡിറ്റെന്‍ഷന്‍ കേന്ദ്രങ്ങള്‍ പണിതതായും ഗൊഗോയ് വ്യക്തമാക്കി. മുഖം മിനുക്കുന്നതിന് വേണ്ടിയാണ് മോദി സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ നിഷേധിക്കുന്നത്. ക്യാമ്പുകളില്‍ മുസ്ലീംകളെക്കാളും കൂടുതലുളളത് ഹിന്ദുക്കളാണെന്നും അവരെ തടവിലാക്കിയിരിക്കുന്നത് ബിജെപിയാണെന്നും ഗൊഗോയ് കുറ്റപ്പെടുത്തി.