കേന്ദ്രത്തിൽ സമ്മർദ്ദം ശക്തമാക്കി കോൺഗ്രസ്, സോണിയാ ഗാന്ധിക്ക് വേണ്ടത് ക്രഡിറ്റെന്ന് കേന്ദ്രം!
ദില്ലി: കൊവിഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി കേന്ദ്ര സര്‍ക്കാരിന് മേല്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഇതുവരെ ഏഴ് കത്തുകളാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ചിട്ടുളളത്.
ഏറ്റവും ഒടുവില്‍ ചെറുകിട-ഇടത്തരം വ്യവസായ മേഖലയുടെ സംരക്ഷണത്തിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടാണ് സോണിയാ ഗാന്ധി മോദിക്ക് കത്തെഴുതിയത്. ഇതോടെ സോണിയാ ഗാന്ധിക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍.
സോണിയയ്ക്ക് ക്രഡിറ്റ് വേണം
സോണിയാ ഗാന്ധിക്ക് കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ക്രഡിറ്റാണ് വേണ്ടതെന്ന് പ്രകാശ് ജാവദേക്കര്‍ പരിഹസിച്ചു. ദിവസവും സോണിയാ ഗാന്ധി കേന്ദ്ര സര്‍ക്കാരിന് കത്തെഴുതിക്കൊണ്ടിരിക്കുകയാണ്. സോണിയാ ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ട്ടിയും പുറത്തേക്കിറങ്ങി വല്ലതും ചെയ്യുകയാണ് വേണ്ടത് എന്നും പ്രകാശ് ജാവദേക്കര്‍ കുറ്റപ്പെടുത്തി.
സോണിയയുടെ കത്ത്
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ചേര്‍ന്ന് ചെറുകിട-ഇടത്തരം വ്യാപാരികളെ സഹായിക്കുന്നതിനായി ചില നടപടികളെടുത്തത് അറിഞ്ഞതോടെയാണ് സോണിയാ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തെഴുതുന്നത്. തങ്ങള്‍ കാരണമാണ് സര്‍ക്കാര്‍ നടപടിയെടുത്തത് എന്ന് അവകാശപ്പെട്ടു കൊണ്ട്. സോണിയയ്ക്ക് സര്‍ക്കാര്‍ ചെയ്യുന്നതിന്റെ ക്രഡിറ്റ് ഏറ്റെടുക്കലാണ് വേണ്ടത് എന്നും ജാവദേക്കര്‍ പറഞ്ഞു.
കോടികൾ വായ്പ
ചെറുകിട-ഇടത്തരം വ്യവസായ മേഖലയുടെ ഉന്നമനത്തിന് വേണ്ടി മോദി സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ കൊടുക്കുന്നുണ്ട്. അത് എല്ലാവര്‍ക്കും അറിയുന്നതാണ്. 14 കോടി ജനങ്ങള്‍ക്കാണ് ഒരു ഈടും ഇല്ലാതെ സര്‍ക്കാര്‍ വായ്പ കൊടുക്കുന്നത്. എന്നാല്‍ ഇക്കാര്യം കോണ്‍ഗ്രസ് എവിടെയും ചര്‍ച്ച ചെയ്യുന്നില്ല. പകരം ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടിരിക്കുകയാണ് എന്നും ജാവദേക്കര്‍ കുറ്റപ്പെടുത്തി.
ഗഡ്കരിയുടെ പ്രഖ്യാപനം
ചെറുകിട-ഇടത്തരം വ്യവസായ മേഖലയ്ക്ക് വേണ്ടി സര്‍ക്കാര്‍ ഇതുവരെയും ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. ഇനിയും അത് തുടരുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ഇക്കഴിഞ്ഞ ഏപ്രില്‍ 17ന് നിതിന്‍ ഗഡ്കരി നടത്തിയ പ്രഖ്യാപനത്തില്‍ പതിനായിരം കോടിയുടെ ഫണ്ട് ചെറുകിട-ഇടത്തരം വ്യവസായ മേഖലയ്ക്ക് സര്‍ക്കാര്‍ ഉടനെ അനുവദിക്കുമെന്ന് പറഞ്ഞിരുന്നു.
നല്ലതൊന്നും കാണുന്നില്ല
കൊവിഡിനെ പ്രതിരോധിക്കുന്നതിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ കൈക്കൊളളുന്ന നടപടികളെ കുറിച്ചൊന്നും കോണ്‍ഗ്രസ് പറയുന്നില്ലെന്ന് പ്രകാശ് ജാവദേക്കര്‍ കുറ്റപ്പെടുത്തി. 1.70 ലക്ഷം കോടി രൂപയാണ് ലോക്ക്ഡൗണിനിടെ മോദി സര്‍ക്കാര്‍ രാജ്യത്തെ പാവങ്ങളുടെ കയ്യിലേക്ക് എത്തിച്ചത്. രാജ്യത്തെ 20 കോടി സ്ത്രീകള്‍ക്ക് 500 രൂപ വെച്ച് വിതരണം നടത്തി. മൂന്ന് മാസം ഇത് തുടരുമെന്നും ജാവേദക്കര്‍ പറഞ്ഞു.
രാഷ്ട്രീയം കളിക്കുന്നു
രാജ്യത്തെ കര്‍ഷകര്‍ക്കും സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. എന്നാല്‍ ഇതൊന്നും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കണ്ണില്‍പ്പെടുന്നില്ല. അവര്‍ തുച്ഛമായ രാഷ്ട്രീയം കളിക്കുകയാണ് എന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. ഇത് രാഷ്ട്രീയം കളിക്കുന്നതിനുളള സമയമല്ല. രാജ്യം മുഴുവന്‍ ഒരുമിച്ച് നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുന്നു. കൊവിഡിനെ തുരത്തുന്നതിന് വേണ്ടി നമുക്ക് ഒരുമിച്ച് നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു.