മുസ്ലീംങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ പുതിയ സംഭവമല്ലെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി!!!
മാധ്യമങ്ങളാണ് ഇത്തരം സംഭവങ്ങളെ ഊതിപ്പെരുപ്പിച്ച് കാണിക്കുന്നത്
ദില്ലി: മുസ്ലീംങ്ങൾക്കെതിരെയുളള ആക്രമണങ്ങളെ ലഘൂകരിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്രിഷി. വിദ്വേഷ ആക്രമണങ്ങളും കുറ്റകൃത്യങ്ങളും രാജ്യത്ത് പുതിയ കാര്യമല്ലെന്നും ആവര്‍ത്തിച്ച് റിപ്പോര്‍ട്ട് ചെയ്ത് മാധ്യമങ്ങള്‍ ഇതിനെ ഊതിപ്പെരുപ്പിക്കുകയാണെന്നുമാണ് രാജീവ് പറയുന്നു.
ഇന്ത്യയില്‍ ഇത്തരം വിദ്വേഷ കുറ്റകൃത്യങ്ങള്‍ പുതിയ സംഭവമൊന്നുമല്ല. അത് ഒരു കാലഘട്ടത്തില്‍ നടന്നിരുന്ന ഫ്യൂഡല്‍ ആക്രമണങ്ങളാണ്. ഭൂതകാലത്തേക്കാള്‍ ഇന്നാണ് ഇത്തരം സംഭവങ്ങള്‍ ജനങ്ങളെ കൂടുതല്‍ അസ്വസ്ഥരാക്കുന്നതെന്നും രാജീവ് പറഞ്ഞു. ഇന്ന് മാധ്യമങ്ങളാണ് ഇത്തരം സംഭവങ്ങളെ ഊതിപ്പെരുപ്പിച്ച് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആവര്‍ത്തിച്ച് റിപ്പോര്‍ട്ട് നല്‍കി ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് അര്‍ഹിക്കാത്ത പ്രാധാന്യം നല്‍കുന്നുവെന്നും രാജീവ് വാദിക്കുന്നു. പതിറ്റാണ്ടുകളായി ഇത്തരം കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ട്. ഇതൊരു പുതിയ തരം കുറ്റകൃത്യമൊന്നുമല്ല. പക്ഷേ കുറ്റം കുറ്റം തന്നെയാണ്. ഇരക്ക് നീതി ലഭിക്കുക തന്നെ വേണമെന്നും രാജീവ് പറയുന്നു.

പശ്ചിമ ബംഗാളിലെ ഉത്തര ദിൻജാപൂർ ജില്ലയിൽ പശു മോഷ്ടാക്കൾ എന്നാരോപിച്ച് മൂന്നു പേരെ തല്ലിക്കൊന്നിരുന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. മുഹമ്മദ് നസീറുൽ ഹഖ് (30), മുഹമ്മദ് സമീറുദ്ദീൻ (32), നസീർ (33) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഗുരുതര പരിക്കേറ്റ നസീറുൽ ഹഖിനെ ഇസ്ലാംപുർ സബ് ഡിവിഷണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മറ്റ് രണ്ടു പേർ സംഭവസ്ഥലത്തു തന്നെ മരിച്ചു.സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications