മോദിക്ക് ജനപിന്തുണ നഷ്ടപ്പെട്ടു; എന്നിട്ടും പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല; സോണിയ ഗാന്ധി
ഡൽഹി: സത്യപ്രതിജ്ഞയ്ക്ക് മുൻപ് നരേന്ദ്ര മോദിയെ അതിരൂക്ഷമായി വിമർശിച്ച് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി. ജനവിധി എതിരായിട്ടും പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ മോദി തയ്യാറാകുന്നില്ലെന്ന് സോണിയ വിമർശിച്ചു. ഭരണഘടനക്ക് മുന്നിൽ മോദി വണങ്ങി നിൽക്കേണ്ടി വന്നതിന് കാരണം രാഹുൽ ഗാന്ധിയുടെ പ്രചാരണമാണെന്നും സോണിയ പറഞ്ഞു.
'തന്റെ പാർട്ടിയേയും സഖ്യകക്ഷികളേയും ഒഴിവാക്കി സ്വന്തം പേരിലാണ് മോദി വോട്ട് തേടിയത്. എന്നാൽ കനത്ത പരാജയം ഏറ്റുവാങ്ങി. ജനങ്ങളുടെ പിന്തുണ അദ്ദേഹത്തിന് നഷ്ടപ്പെട്ടു. അതുകൊണ്ട് തന്നെ നേതാവാകാനുള്ള അവകാശവും ഇല്ലാതായി. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന് പകരം വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ ഒരുങ്ങുകയാണ് മോദി', കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തെ അഭിസംബോധന ചെയ്യവെ സോണിയ ഗാന്ധി പറഞ്ഞു.

'മോദി തൻ്റെ ഭരണശൈലിയിൽ എന്തെങ്കിലും മാറ്റം വരുത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല.ജനങ്ങളുടെ ഇഷ്ടം അദ്ദേഹം മനസിലാക്കുന്നില്ല. അതുകൊണ്ട് തന്നെ പുതിയ എൻ ഡി എ സർക്കാരിനെയും ഉത്തരവാദിത്തത്തോടെ നിലനിർത്തുന്നതിൽ കോൺഗ്രസ് അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. ഇത് നമ്മുടെ ബാധ്യതയാണ്', അവർ പറഞ്ഞു.
'ഇതുവരെ ചെയ്തത് പോലെ പാർലമെന്റിൽ എന്തും ചെയ്യാൻ ഇനി ബി ജെ പിക്ക് സാധിക്കില്ല, ചെയ്യാനും പാടില്ല. പാർലമെൻ്റിനെ തടസ്സപ്പെടുത്തുന്നതിനോ അംഗങ്ങളോട് വിചിത്രമായി പെരുമാറുന്നതിനോ ഉചിതമായ പരിഗണനയും സംവാദവും കൂടാതെ നിയമനിർമ്മാണം നടത്താനോ ഇനി അനുവദിക്കില്ല. 2014 മുതൽ പാർലമെൻ്ററി കമ്മിറ്റികളെ അവഗണിക്കുന്ന രീതിയിൽ ഇനി അവഗണിക്കാൻ അവരെ അനുവദിക്കില്ല. കഴിഞ്ഞ 10 വർഷമായി പാർലമെന്റിനെ മൂടിക്കെട്ടിയ പോലെ സ്തംഭിപ്പിച്ചപ്പോലെ ഇനി അനുവദിക്കില്ല', സോണിയ ഗാന്ധി പറഞ്ഞു.
400 സീറ്റ് നേടി വിജയിക്കുമെന്ന് അവകാശപ്പെട്ട് തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയ എൻ ഡി എയ്ക്ക് ഇത്തവണ കനത്ത തിരിച്ചടിയാണ് ലഭിച്ചത്. 292 സീറ്റുകൾ മാത്രമാണ് എൻ ഡി എയ്ക്ക് നേടാനായത്. ബി ജെ പിക്ക് തനിച്ച് 240 സീറ്റാണ് ലഭിച്ചത്. 2014 ലും 19 ലും കേവല ഭൂരിപക്ഷമായ 272 സീറ്റിന് മുകളിൽ നേടാൻ ബി ജെ പിക്ക് സാധിച്ചിരുന്നു. ഇത്തവണ യുപി ഉൾപ്പെടെ പല കോട്ടകളിലും ബി ജെ പി കനത്ത തോൽവിയാണ് ഏറ്റുവാങ്ങിയത്.












Click it and Unblock the Notifications