ലോക്സഭാ തിരഞ്ഞെടുപ്പ്; ഒഡീഷയിൽ നിന്ന് മോദി മത്സരിച്ചേക്കും? ഉടന്‍ മോദി പങ്കെടുക്കുന്ന 50 റാലികള്‍
ലോക്‌സഭ തിരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്ന അഭ്യൂഹങ്ങൾക്ക് ശക്തിയേകി പ്രധാനമന്ത്രിയുടെ റാലികൾ സംബന്ധിച്ച വിവരങ്ങൾ പുറത്ത്. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിവിധ സംസ്ഥാനങ്ങളിൽ 50 റാലികളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്ന് ദേശീയ മാധ്യമമായ ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.
ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായും രാജ്‌നാഥ് സിംഗും നിതിൻ ഗഡ്കരിയും അമ്പതോളം റാലികളിൽ പ്രസംഗിക്കും. ഈ വർഷം ഡിസംബറിൽ തന്നെ തിരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇതെന്നാണ് വിലയിരുത്തൽ.

ആര്‍എസ്എസ്
തിരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്ന് ആർഎസ്എസ് നേതൃത്വം ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു. നോട്ട് നിരോധനവും ജി.എസ്.ടിയും വിവിധ പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയുമെല്ലാം അടുത്തിടെ നടന്ന ലോക്‌സഭ ഉപതിരഞ്ഞെടുപ്പുകളിലും നിയമസഭ തിരഞ്ഞെടുപ്പിലും ബിജെപിക്ക് തിരിച്ചടിയായിരുന്നു.
തിരഞ്ഞെടുപ്പ് വൈകുന്നത് സാഹചര്യങ്ങളെ കൂടുതൽ പ്രതികൂലമാക്കുമെന്ന വിലയിരുത്തലിലാണ് ആർഎസ്എസ്, ബിജെപി നേതൃത്വങ്ങൾ.

നിയമസഭ
രാജസ്ഥാനിലും മധ്യപ്രദേശിലും ചത്തീസ്ഗഡിലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള റാലികള്‍ക്ക് പുറമേയാണ് മോദിയും അമിത് ഷായും ചേര്‍ന്ന് 50 റാലികളില്‍ പങ്കെടുക്കുക. യുപിയില്‍ ജൂണ്‍ 19ന് തന്നെ ഈ മാസ് റാലികള്‍ക്ക് തുടക്കം കുറിച്ചതായാണ് ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

മൂന്നിടത്ത്
ഈ മാസം പഞ്ചാബ്, പശ്ചിമബംഗാള്‍, യുപി എന്നിവിടങ്ങളില്‍ മോദി നേരിട്ട് പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് റാലികള്‍ ഉണ്ടാകും. കര്‍ണാടകത്തിലും മോദി നേരിട്ടെത്തി റാലിയില്‍ പങ്കെടുക്കും. രണ്ടോ മൂന്നോ ലോക്സഭാ മണ്ഡലങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ളതാവും റാലികള്‍. ബൂത്ത് തലം മുതലുള്ള പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകരാനാണ് ദേശീയ നേതാക്കള്‍ തന്നെ നേരിട്ടെത്തുന്നത്.

പുരി
അതേസമയം ഒഡീഷയിലെ പുരിയിൽ നിന്ന് ലോക്‌സഭയിലേയ്ക്ക് മത്സരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ്യമിടുന്നെന്ന അഭ്യൂഹവും ശക്തമാണ്. മോദി വഴി ഒഡീഷയിലെ നവീൻ പട്‌നായികിന്റെ ആധിപത്യം തകർക്കുകയെന്ന ലക്ഷ്യം ബിജെപിക്കുണ്ടെന്ന് വിലയിരുത്തുന്നവരുണ്ട്.












Click it and Unblock the Notifications