മോദിയുടെ സ്വത്തില്‍ വര്‍ധനവ്; ആസ്തി 2.85 കോടി, അമിത് ഷായുടേത് ഇടിഞ്ഞു,ധനമന്ത്രിക്ക് ചേതക് സ്കൂട്ടര്‍
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുള്‍പ്പടേയുള്ള കേന്ദ്ര മന്ത്രിമാരുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്. സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച് മന്ത്രിമാരടക്കം പ്രധാനമന്ത്രിയുടെ ഓഫീസില്‍ സമര്‍പ്പിച്ച അസറ്റ് ഡിക്ലറേഷനിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വത്തില്‍ വര്‍ധനവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം അമിത് ഷായുടെ സ്വത്തില്‍ ഒരു വര്‍ഷം കൊണ്ട് ഇടിവുണ്ടായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

നരേന്ദ്ര മോദിയുടെ ആസ്തി
2.85 കോടി രൂപയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി . കഴിഞ്ഞ വർഷം ഇത് 2.49 കോടി രൂപയായിരുന്നു. 36 ലക്ഷം രൂപയാണ് ഒരു വര്‍ഷം കൊണ്ട് പ്രധാനമന്ത്രിയുടെ സ്വത്തിലുണ്ടായ വര്‍ധനവ്. 3.3 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും കഴിഞ്ഞ ഒരു വർഷത്തിനിടെ 33 ലക്ഷം രൂപയുടെ സുരക്ഷിത നിക്ഷേപത്തിന്റെ വരുമാനവും കാരണമാണ് അദ്ദേഹത്തിന്റെ ആസ്തി വര്‍ധിച്ചതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

മോദിയുടെ ആസ്തികള്‍
2020 ജൂൺ അവസാനത്തോടെ പ്രധാനമന്ത്രി മോദിയുടെ കൈയിൽ 31,450 രൂപയും എസ്‌ബിഐ ഗാന്ധിനഗർ എൻഎസ്‌സി ബ്രാഞ്ചിൽ 3,38,173 രൂപയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതേ ബ്രാഞ്ചിൽ ബാങ്ക് എഫ്ഡിആർ, എംഒഡി ബാലൻസ് 1,60,28,939 രൂപയും അദ്ദേഹത്തിനുണ്ട്. 8,43,124 രൂപ വിലമതിക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റുകളും (എൻഎസ്‌സി) 1,50,957 രൂപ വിലമതിക്കുന്ന ലൈഫ് ഇൻഷുറൻസ് പോളിസികളും 20,000 രൂപ വിലമതിക്കുന്ന ഇൻഫ്രാ ബോണ്ടുകളും പ്രധാനമന്ത്രി മോദിക്കുണ്ട്.

വായ്പകളും വാഹനങ്ങളുമില്ല
വായ്പകളോ വാഹനങ്ങളോ പ്രധാനമന്ത്രിയുടെ പേരിലില്ല. ഏകദേശം 45 ഗ്രാം ഭാരമുള്ള നാല് സ്വർണ്ണ മോതിരങ്ങള്‍ മോദിക്കുണ്ട്. ഇതിന്‍റെ മൂല്യം 1.5 ലക്ഷം രൂപയാണ്. ഗാന്ധിനഗറിലെ സെക്ടർ -1 ൽ 3,531 ചതുരശ്രയടി വിസ്തീർണമുള്ള ഒരു പ്ലോട്ട് സംയുക്തമായി സ്വന്തമാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കുന്നു. ഗാന്ധിനഗറിലെ സ്വത്ത് മറ്റ് മൂന്ന് സംയുക്ത ഉടമകളുമായി ചേര്‍ന്നാണ് കൈവശം വച്ചിരിക്കുന്നതെന്നും ഓരോരുത്തർക്കും 25 ശതമാനം തുല്യ വിഹിതവുമുണ്ട്.

ഗാന്ധിനഗറിലെ പ്ലോട്ട്
ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിന് രണ്ടുമാസം മുമ്പ് 2002 ഒക്ടോബർ 25 നാണ് ഗാന്ധിനഗറിലെ പ്ലോട്ട് വാങ്ങിയത് അക്കാലത്ത് അതിന്‍റെെ വില 1.3 ലക്ഷം രൂപയായിരുന്നു. ഇതടക്കം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വത്ത് അല്ലെങ്കിൽ സ്ഥാവര ആസ്തികളുടെ വിപണി മൂല്യം ഇന്നത്തെ കണക്കനുസരിച്ച് 1.10 കോടി രൂപ വരുമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

അമിത് ഷായുടെ ആസ്തി കുറഞ്ഞു
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രധാനമന്ത്രി മോദി അൽപ്പം സമ്പന്നനാവുമ്പോള്‍ അമിത് ഷാ ആസ്തിയുടെ കാര്യത്തില്‍ അല്‍പം താഴേക്ക് പോവുന്നതാണ് കാണാന്‍ കഴിയുന്നത്. ഷെയർ മാർക്കറ്റിലെ ചാഞ്ചാട്ടവും മോശം മാർക്കറ്റ് വികാരവും ഷായുടെ കൈവശമുള്ള ഇക്വിറ്റിയെ ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2020 ജൂൺ വരെയുടെ ഷായുടെ ആസ്തി 28.63 കോടി രൂപയാണ്. . കഴിഞ്ഞ വർഷം ഇത് 32.3 കോടി രൂപയായിരുന്നു.

കുടുംബസ്വത്തിന്റെ മൂല്യം
10 സ്ഥാവര വസ്‌തുക്കളാണ് ഷായുടെ ഉടമസ്ഥതയിലുള്ളത്. അവയെല്ലാം തന്നെ ഗുജറാത്തിലാണ്. അമ്മയില്‍ നിന്ന് ലഭിച്ച കുടുംബസ്വത്തിന്റെ മൂല്യം 13.56 കോടി രൂപയാണെന്നാണ് പി.എം.ഒയ്ക്ക് മുന്നില്‍ സമര്‍പ്പിച്ച കണക്കില്‍ പറയുന്നത്.
അമിത് ഷായുടെ കൈയിൽ 15,814 രൂപയും, ബാങ്ക് ബാലൻസും ഇൻഷുറൻസും 1.04 കോടി രൂപ, 13.47 ലക്ഷം രൂപയുടെ പെൻഷൻ പോളിസികൾ, സ്ഥിര നിക്ഷേപ പദ്ധതികളിൽ 2.79 ലക്ഷം രൂപ, 44.47 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ എന്നിവയും ഉണ്ട്.

കുറയാന്‍ കാരണം
മേല്‍പ്പറഞ്ഞ സെക്യൂരിറ്റികളുടെ മാര്ക്കറ്റ് മൂല്യത്തിലുണ്ടായ ഇടിവ് കാരണമാണ് ഷായുടെ മൊത്തം സ്വത്തിന്‍റെ മൂല്യം ഈ വർഷം കുറഞ്ഞത്. 12.10 കോടി രൂപയുടെ പാരമ്പര്യ സ്വത്തുക്കളും 1.4 കോടി രൂപയുടെ ഉടമസ്ഥതയിലുള്ള സെക്യൂരിറ്റികളും അദ്ദേഹത്തിനുണ്ട്. ഈ വര്‍ഷം മാര്‍ച്ച് 31 വരെയുള്ള ഇവയുടെ മൊത്തം മൂല്യം 13.5 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 17.9 കോടി രൂപയായിരുന്നു.

ബാധ്യത
15.77 ലക്ഷം രൂപയുടെ ബാധ്യതയും അമിത് ഷായ്ക്കുണ്ടെന്നാണ് കണക്കുകളില്‍ പറയുന്നത്. അമിത് ഷായുടെ ഭാര്യയുടെ ആസ്തിയും കഴിഞ്ഞ വര്‍ഷം ഒമ്പത് കോടിയില്‍ നിന്നും 8.53 കോടി രുപയായി കുറഞ്ഞിട്ടുണ്ട്. അവരുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളുടെ വിപണി മൂല്യം കഴിഞ്ഞ വര്‍ഷം 4.4 കോടിയായിരുന്നത് 2.25 കോടി രൂപയായി കുറയുകയായിരുന്നു.

രാജ്‌നാഥ് സിങ്ങ്
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ ആസ്തിയില്‍ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. 1.97 കോടി രൂപയുടെ കൈമാറ്റം ചെയ്യപ്പെടാവുന്ന ആസ്തിയും 2.97 കോടി രൂപയുടെ സ്ഥാവര ആസ്തിയുമാണ് അദ്ദേഹത്തിനുള്ളത്. അദ്ദേഹം നല്‍കിയ വിശദീകരണം അനുസരിച്ച്, ഓഹരിവിപണിയിലോ ഇൻഷുറൻസിലോ പെൻഷൻ പോളിസികളിലോ സിങ്ങിന് നിക്ഷേപങ്ങളില്ല. അതേസമയം, .32 റൗണ്ട് റിവോള്‍വറും 2 പൈപ്പ് ഗണ്ണുകളും രാജ്‌നാഥ് സിങ്ങിന്റെ കൈവശമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഭാര്യ സാവിത്രി സിംഗിന് 54.41 ലക്ഷം രൂപയുടെ ആസ്തിയുണ്ട്.

നിർമ്മല സീതാരാമന്‍
മുൻ ബിജെപി പ്രസിഡന്റും കേന്ദ്രഗാതാഗച മന്ത്രിയുമായ നിതിൻ ഗഡ്കരിക്കും ഭാര്യക്കുമായി 2.97 കോടി രൂപയയുടെ സ്വത്താണ് ഉള്ളത്. അതേസമയം, അദ്ദേഹം പ്രഖ്യാപിച്ച സ്ഥാവര ആസ്തി 15.98 കോടി രൂപയാണ്. 6 വാഹനങ്ങളും നിതിന്‍ ഗഡ്കരിയുടെ പേരിലുണ്ട്. അതേസമയം, രാജ്യത്തെ മുൻ ധനമന്ത്രിമാരുമായി താരതമ്യപ്പെടുത്തുമ്പോൾ ധനമന്ത്രി നിർമ്മല സീതാരാമന്റെ മൊത്തം സ്വത്ത് മൂല്യം വളരെ കുറവാണ്.
Recommended Video

ചേതക് സ്‌കൂട്ടറും
9.36 ലക്ഷം രൂപ വിലയുള്ള പാര്‍പ്പിട സ്വത്തും 16.02 ലക്ഷം രൂപ വിലമതിക്കുന്ന കാര്‍ഷിക ഭൂമിയും ഉണ്ട്. 28,200 രൂപ വിലമതിക്കുന്ന ആന്ധ്രാപ്രദേശ് രജിസ്‌ട്രേഷനിലുള്ള ബജാജ് ചേതക് സ്‌കൂട്ടര്‍ കൈവശമുണ്ടെന്നും മന്ത്രി വ്യക്തമാക്കുന്നു. നിയമമന്ത്രി രവിശങ്കര്‍ പ്രസാദിന് പാരമ്പര്യമായി ലഭിച്ചതും സ്വന്തം ഉടമസ്ഥതയിലുള്ളതുമായ 3.79 കോടി രൂപയുടെ സ്വത്തുണ്ട്. വാണിജ്യ, റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിന് 27.47 കോടി രൂപയുടെ സ്ഥാവര ആസ്തിയും സ്മൃതിക്ക് ഇറാനിക്ക് 4.64 കോടി രൂപയുടെ സ്ഥാവര വസ്തുക്കളും നിക്ഷേപം ഉള്‍പ്പെടെ 1.77 കോടി രൂപയുടെ സ്വത്തുമാണ് ഉള്ളത്












Click it and Unblock the Notifications