സര്‍ക്കാരിലും പാര്‍ട്ടിയിലും മോദി സര്‍വ്വാധിപത്യം
ദില്ലി: ചരിത്ര വിജയത്തിലൂടെ ബി ജെ പിയെ അധികാരത്തിലേക്ക് നയിച്ച നരേന്ദ്ര മോദി തന്നെയാകും പാര്‍ട്ടിയിലും സര്‍ക്കാരിലും ഒന്നാമന്‍. ബി ജെ പിയുടെ മേല്‍ പിടി ഉണ്ടെന്ന് പറയപ്പെടുന്ന ആര്‍ എസ് എസ് പോലും ഇക്കാര്യത്തില്‍ മോദിയോടൊപ്പമാണ്. സര്‍ക്കാര്‍ രൂപികരണത്തിലും പാര്‍ട്ടി നേതൃമാറ്റത്തിലും മോദിയുടെ താല്‍പര്യം തന്നെയാകും പ്രതിഫലിക്കുക എന്നത് ഇതോടെ ഉറപ്പായി.
സര്‍ക്കാരിന്റെയോ പാര്‍ട്ടി നയങ്ങളുടെയോ കാര്യത്തില്‍ ആര്‍ എസ് എസ് ബി ജെ പിക്കോ നരേന്ദ്ര മോദിക്കോ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല - ആര്‍ എസ് എസ് നേതാവ് റാം മാധവ് പറഞ്ഞു. രാഷ്ട്രീയത്തിലോ സര്‍ക്കാരിലോ റിമോട്ട് കണ്‍ട്രോള്‍ സൂക്ഷിക്കാന്‍ ആര്‍ എസ് എസിന് താല്‍പര്യമില്ല. സംഘപരിവാര്‍ സര്‍ക്കാരിന് മുന്നില്‍ ചിലപ്പോള്‍ നിര്‍ദേശങ്ങള്‍ വച്ചു എന്ന് വരാം, സര്‍ക്കാര്‍ അത് സ്വീകരിക്കും എന്നാണ് പ്രതീക്ഷ.
ഇരുപത്തൊന്നാം തീയതി സ്ഥാനമേല്‍ക്കുന്ന മോദി സര്‍ക്കാരിലെ സ്ഥാനങ്ങള്‍ സംബന്ധിച്ച് ദില്ലിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. ബി ജെ പി ദില്ലി ചീഫ് ഡോ ഹര്‍ഷ വര്‍ദ്ധനന്‍, രാജീവ് പ്രതാപ് റൂഡി, അനന്ത് കുമാര്‍ തുടങ്ങിയവര്‍ ആര്‍ എസ് എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. മോദി സര്‍ക്കാരില്‍ ഭാഗമാകാന്‍ വേണ്ടി സീനിയര്‍ നേതാക്കള്‍ ലോബിയിംഗ് ആരംഭിച്ചിട്ടുണ്ട്.
282 സീറ്റോടെ ബി ജെ പിയും 336 സീറ്റോടെ എന്‍ ഡി എയും വിജയവഴിയിലെത്തിയതോടെയാണ് മുന്നണിയിലും പാര്‍ട്ടിയിലും മോദിയുടെ അപ്രമാദിത്വം ഉറച്ചത്. പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് ഉള്‍പ്പെടെയുള്ളവര്‍ സര്‍ക്കാരിലേക്ക് വരണോ എങ്കില്‍ പാര്‍ട്ടിയെ ആര് നയിക്കണം തുടങ്ങിയ കാര്യങ്ങളിലും മോദി തന്നെയാകും അന്തിമ തീരുമാനം എടുക്കുക. കാബിനറ്റിലും തന്റെ കോര്‍ ടീമിനെ മോദി തിരഞ്ഞെടുക്കും എന്നാണ് സൂചന.