കാട്ടിൽ അഴുകിയ നിലയിൽ വജ്രവ്യാപാരിയുടെ മൃതദേഹം.. പ്രമുഖ നടി ഉൾപ്പെടെയുളളവർ പോലീസ് പിടിയിൽ!
മുംബൈ: മുംബൈയില്‍ വജ്രവ്യാപാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വന്‍ വഴിത്തിരിവ്. മുംബൈ ഘാട്‌കോപര്‍ സ്വദേശിയായ രാജേശ്വര്‍ ഉഡാനിയെ ആണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇത് സംബന്ധിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ രാജേശ്വറിന് അനേകം സ്ത്രീകളുമായിട്ടടക്കമുണ്ടായിരുന്ന ബന്ധം പുറത്ത് വന്നിരിക്കുകയാണ്. ഇക്കൂട്ടത്തില്‍ പ്രമുഖയായ നടിയുമുണ്ട്. ഈ നടിയെ പോലീസ് കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്തു.
കാട്ടിൽ അഴുകിയ നിലയിൽ
വജ്രവ്യാപാരിയായ രാജേശ്വരി കിഷോരിലാല്‍ ഉദാനിയെ ഒരാഴ്ച മുന്‍പാണ് വീട്ടില്‍ നിന്ന് കാണാതായത്. ബന്ധുക്കള്‍ അന്വേഷിച്ച് കണ്ടെത്താത്തതിനെ തുടര്‍ന്ന് പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ദിവസങ്ങള്‍ക്ക് ശേഷം ഇയാളുടെ മൃതദേഹം കണ്ടെത്തി. നവി മുംബൈ പന്‍വേലിന് സമീപത്തെ കാട്ടിലാണ് മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്.
പ്രമുഖ നടി കസ്റ്റഡിയിൽ
കൊലപാതകമാണ് എന്ന പ്രാഥമിക നിഗമനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഉദാനിയുടെ നിരവധി വഴിവിട്ട ബന്ധങ്ങളുടേത് അടക്കമുളള വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പ്രമുഖ നടിയടക്കമുളള വന്‍ സ്രാവുകളുമായി ഇയാള്‍ക്കുളള ബന്ധവും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഹിന്ദിയിലേയും മറാത്തിയിലേയും സീരിയലുകളിലൂടെ പ്രശസ്തയായ ദേവൂലൂന ഭട്ടാചാര്യയെ ആണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
മണിക്കൂറുകളോളം ചോദ്യം ചെയ്യൽ
നടിയെ പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തു. എന്നാല്‍ ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ പുറത്ത് വിടാന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. ഉദാനിയുടെ കൊലപാതകവുമായി നടിക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്ന വിവരവും പോലീസ് പുറത്ത് വിട്ടിട്ടില്ല. നടിയുമായി ഉദാനി കഴിഞ്ഞ കുറേ നാളുകളിലായി ബന്ധം പുലര്‍ത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
നടിയുമായി സാമ്പത്തിക ഇടപാടും
മാത്രമല്ല നടിയുമായി ഇയാള്‍ക്ക് ചില സാമ്പത്തിക ഇടപാടുകളുമുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. ഉദാനിയെ കാണാതായ നവംബര്‍ 28ന് നടിയോടൊപ്പം ഇയാള്‍ യാത്ര ചെയ്തിട്ടുണ്ട് എന്നതിന് പോലീസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. നടിയെ കൂടാതെ നിശാക്ലബ്ബുകളിലെ ഡാന്‍സര്‍മാരായ സ്ത്രീകളുമായും ഉദാനിക്ക് ബന്ധമുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ സ്ത്രീകളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തേക്കും.
രണ്ട് പേർ അറസ്റ്റിൽ
ഉദാനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് കോസ്റ്റബിളായ ദിനേശ് പവാര്‍ നേരത്തെ അറസ്റ്റിലായിട്ടുണ്ട്. മാത്രമല്ല മഹാരാഷ്ട്രയിലെ മന്ത്രിയായ പ്രകാശ് മേത്തയുടെ സഹായി ആയിരുന്ന സച്ചിന്‍ പവാറിനേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സച്ചിന്‍ പവാര്‍ വഴിയാണ് സീരിയലും മോഡലിംഗും അടക്കമുളള വിനോദ മേഖലകളിലെ സ്ത്രീകളുമായി ഉദാനി ബന്ധം സ്ഥാപിച്ചിരുന്നത് എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഡ്രൈവറുടെ മൊഴി
സച്ചിന്‍ പവാര്‍ 2009ന് ശേഷം തനിക്കൊപ്പമോ ബിജെപിയിലോ ഇല്ലായിരുന്നു എന്നാണ് മന്ത്രി പ്രകാശ് മേത്തയുടെ വിശദീകരണം. കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ഇതിനകം ഇരുപതില്‍ അധികം ആളുകളെ ചോദ്യം ചെയ്ത് കഴിഞ്ഞു. ഉദാനിയുടെ ഡ്രൈവറുടെ മൊഴി കേസില്‍ നിര്‍ണായകമാണ്. കാണാതായ ദിവസം ഉദാനി തന്നെ പാന്ത് നഗര്‍ മാര്‍ക്കറ്റിന് സമീപത്ത് ഇറക്കിവിടാനാണ് ആവശ്യപ്പെട്ടത് എന്ന് ഡ്രൈവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ആ വാഹനം ആരുടേത്?
അവിടേക്ക് മറ്റൊരു വാഹനം വരികയും ഉദാനി അതില്‍ കയറി പോവുകയുമാണ് ഉണ്ടായതെന്നും ഡ്രൈവര്‍ പോലീസിനോട് വെളിപ്പെടുത്തി. നവി മുംബൈയിലെ റബേലില്‍ ആണ് ഉദാനിയുടെ മൊബൈല്‍ അവസാനമായി ട്രാക്ക് ചെയ്യപ്പെട്ടത്. ഡിസംബര്‍ 5നാണ് ഉദാനിയുടെ മൃതദേഹം കണ്ടെടുത്ത്. തിരിച്ചറിയാന്‍ പോലും സാധിക്കാത്ത വിധം അഴുകിയ ശരീരത്തില്‍ പരിക്കുകളൊന്നും ഇല്ലായിരുന്നു. വസ്ത്രവും ഷൂവും മകന്‍ തിരിച്ചറിഞ്ഞതോടെയാണ് മൃതദേഹം ഉദാനിയുടേതാണ് എന്ന് ഉറപ്പിച്ചത്. ഉദാനി കയറിപ്പോയി എന്ന് പറയുന്ന വാഹനത്തിന് വേണ്ടിയുളള അന്വേഷണത്തിലാണിപ്പോള്‍ പോലീസ്.