ബില്‍ക്കീസ് ബാനുവിനെ ബലാല്‍സംഗം ചെയ്തവരെ വിട്ടയക്കാം; കേന്ദ്രം ഓകെ പറഞ്ഞു- റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാല്‍സംഗം ചെയ്ത കേസിലെ പ്രതികളെ വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാരും കേന്ദ്രസര്‍ക്കാരും അതിവേഗം ഓകെ പറഞ്ഞുവെന്ന് റിപ്പോര്‍ട്ട്. പ്രതികളെ വെറുതെ വിട്ടത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി പരിഗണിക്കാനിരിക്കെ,
സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഈ വിവരമുള്ളതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 2002ല്‍ ഗുജറാത്ത് കലാപത്തിനിടെയാണ് ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാല്‍സംഗം ചെയ്തത്. ഇവരുടെ മൂന്ന് വയസുകാരി മകള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ പ്രതികള്‍ കൊലപ്പെടുത്തുകയും ചെയ്തിരുന്നു....
14 വര്‍ഷം ജയിലില്‍ കഴിഞ്ഞ പ്രതികളെ വിട്ടയക്കുന്നതിനെതിരെ സിബിഐ, പ്രത്യേക കോടതി ജഡ്ജി എന്നിവര്‍ നിലപാട് എടുത്തെങ്കിലും ഗുജറാത്ത് സര്‍ക്കാരും ജയില്‍ അധികൃതരും കേന്ദ്രസര്‍ക്കാരും അനുകൂലമായി പ്രതികരിച്ചു. ഇതോടെയാണ് മോചിപ്പിച്ചത് എന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.
സ്ത്രീ പങ്കാളിത്തം ഉറപ്പാക്കും, രാജ്യത്തുടനീളം ഒരുലക്ഷം ശാഖകള്‍; വിപുലീകരണത്തിനൊരുങ്ങി ആര്.എസ്.എസ്
പ്രതികളില്‍ ഒരാള്‍ മോചനം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിനോട് വിഷയം പഠിച്ച് തീരുമാനമെടുക്കാന്‍ കോടതി നിര്‍ദേശിച്ചു. പ്രതികളെ മോചിപ്പിക്കാമെന്ന് ഗുജറാത്ത് സര്‍ക്കാര്‍ കഴിഞ്ഞ ജൂണ്‍ 28ന് നിലപാടെടുത്തു. കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടുകയും ചെയ്തു. ജൂലൈ 11ന്, അതായത് രണ്ടാഴ്ച്ചയ്ക്കകം കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ പ്രതികളെയും വിട്ടയക്കാമെന്ന് സംസ്ഥാനത്തിന് മറുപടി നല്‍കി. ഒരു പേജുള്ള മറുപടിയില്‍ ഒപ്പുവച്ചാണ് കേന്ദ്രം രേഖ തിരിച്ചുനല്‍കിയത്.
പ്രതികള്‍ 14 വര്‍ഷം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്, ഇവരുടെ പെരുമാറ്റം വളരെ നന്നായിരുന്നു എന്നീ കാരണങ്ങളാണ് ഗുജറാത്ത് സര്‍ക്കാര്‍ പ്രതികളെ വിട്ടയച്ചതിന് ന്യായീകരണമായി പറയുന്നത്. കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ ബോധിപ്പിക്കുന്നു. കഴിഞ്ഞ ആഗസ്റ്റ് 15നാണ് 11 പ്രതികളും ജയിലില്‍ നിന്ന് മോചിതരായത്. ഇത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ജയിലിന് പുറത്ത് പ്രതികളെ മധുരം നല്‍കി സ്വീകരിക്കുന്ന വീഡിയോ കൂടി പുറത്തുവന്നത് പ്രതിഷേധം ശക്തമാക്കി.
പ്രതികള്‍ ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ് എന്നായിരുന്നു സിബിഐയുടെ നിലപാട്. പ്രത്യേക കോടതി ജഡ്ജിയും പ്രതികളെ മോചിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇരകള്‍ ഒരു പ്രത്യേക മതത്തില്‍പ്പെട്ടവരാണ് എന്നത് മാത്രമാണ് പ്രതികള്‍ കുറ്റം ചെയ്യാന്‍ കാരണം. എല്ലാ ഇരകളും നിരപരാധികളായിരുന്നു. ഇവരോട് പ്രതികള്‍ക്ക് മുന്‍ വൈരാഗ്യമുണ്ടായിരുന്നില്ല. ചെറിയ കുട്ടികളെ പോലും പ്രതികള്‍ വെറുതെവിട്ടില്ല. വളരെ ഗുരുതരമായ കുറ്റകൃത്യം ചെയ്ത ഇവരെ മോചിപ്പിക്കരുതെന്നും പ്രത്യേക കോടതി ജഡ്ജി അഭിപ്രായപ്പെട്ടുവെന്ന് സര്‍ക്കാര്‍ സമര്‍പ്പിച്ച രേഖയില്‍ പറയുന്നു.
14 വര്‍ഷം പ്രതികള്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ടെന്ന് പറയുന്ന സത്യവാങ്മൂലത്തില്‍ 1000 ദിവസം പ്രതികള്‍ പരോളില്‍ കഴിഞ്ഞിരുന്നുവെന്നും വ്യക്തമാക്കുന്നു. പ്രതികള്‍ പരോളിലിറങ്ങയപ്പോള്‍ ക്രൂരമായി പെരുമാറിയെന്ന് നേരത്തെ ബില്‍ക്കീസ് ബാനു പറഞ്ഞിരുന്നു. നല്ല പെരുമാറ്റമാണ് പ്രതികളെ മോചിപ്പിക്കാന്‍ കാരണമെന്ന് സര്‍ക്കാര്‍ പറയുന്നതിന്റെ ഔചിത്യമാണ് ഇവിടെ ചോദ്യം ചെയ്യുന്നത്. ബില്‍ക്കീസിന് യാതൊരു സുരക്ഷയും ഒരുക്കാതെയാണ് പ്രതികളെ മോചിപ്പിച്ചത് എന്നതും എടുത്തുപറയേണ്ടതാണ്.
ചുമട്ടുതൊഴിലാളികളുടെ പിടിവാശി; തറയോട് പാക്കറ്റുകള്‍ ഒറ്റക്ക് ലോറിയില്‍ നിന്നിറക്കി വീട്ടമ്മ
ബലാല്‍സംഗം ചെയ്യപ്പെടുമ്പോള്‍ ബില്‍ക്കീസിന് 21 ആയിരുന്നു പ്രായം. അഞ്ച് മാസം ഗര്‍ഭിണിയുമായിരുന്നു. മൂന്ന് വയസുകാരി മകള്‍ ഉള്‍പ്പെടെ ബില്‍ക്കീസിന്റെ കുടുംബത്തിലെ 14 പേരെയാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. മകളുടെ തലയില്‍ കല്ലിട്ടാണ് കൊന്നത്. ബില്‍ക്കീസിന് ജോലിയും വീടും 50 ലക്ഷം രൂപയും നഷ്ടപരിഹാരമായി നല്‍കണമെന്ന് 2019ല്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.