വിഷപ്പുകയുടെ പുതപ്പിനടിയിൽ ഉത്തരേന്ത്യ.. നാസയുടെ സാറ്റലൈറ്റ് ചിത്രം പുറത്ത്
ദില്ലി: രാജ്യതലസ്ഥാനവും സമീപ സംസ്ഥാനങ്ങളും കഴിഞ്ഞ കുറേ നാളുകളായി വിഷപ്പുകയില്‍ മുങ്ങി നില്‍ക്കുകയാണ്. അന്തരീക്ഷ മലിനീകരണത്തിന്റെ തോത് സാധാരണ നിലയില്‍ നിന്നും വളരെ മുകളിലാണ് ദില്ലി അടക്കമുള്ള ഇടങ്ങളില്‍. വിഷപ്പുക മൂടി നില്‍ക്കുന്ന ദില്ലിയുടേയും പരിസര പ്രദേശങ്ങളുടേയും ചിത്രം നാസ പുറത്ത് വിട്ടിരിക്കുകയാണ്. നവംബര്‍ ഏഴിന് നാസയുടെ അക്വ സാറ്റലൈറ്റ് പകര്‍ത്തിയ ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. ദില്ലിയും അയല്‍ സംസ്ഥാനങ്ങളും പുക മൂടി നില്‍ക്കുന്നത് സാറ്റലൈറ്റ് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പഞ്ചാബ്, ഹരിയാന പോലുള്ള സംസ്ഥാനങ്ങളില്‍ കൃഷി കഴിഞ്ഞ് പാടം കത്തിക്കുമ്പോഴുണ്ടാകുന്ന പുകയാണ് ഉത്തേരന്ത്യയെ ഗ്യാസ് ചേമ്പറിന് തുല്യമാക്കി മാറ്റിയിരിക്കുന്നതെന്ന് നാസ പറയുന്നു.
നവംബറിലെ തണുപ്പുകാലത്ത് ഈ പുക മഞ്ഞിനോടും വായുവിലെ പൊടിയോടും ഫാക്ടറിപ്പുകയോടും കലര്‍ന്ന് അന്തരീക്ഷത്തില്‍ വിഷപ്പുകയുടെ കനത്ത പാളി സൃഷ്ടിക്കുകയാണ്. കാറ്റ് കുറവായത് കൊണ്ട് തന്നെ നവംബറില്‍ ഈ പുക മൂലമുണ്ടാകുന്ന മലിനീകരണം എല്ലാ പരിധിയും കടക്കുന്നു. നാസയുടെ സാറ്റലൈറ്റ് ദൃശ്യത്തില്‍ ഉത്തരേന്ത്യയെ മൂടിയിരിക്കുന്ന ഈ പുകപ്പാളി വ്യക്തമായി കാണാം. പാകിസ്താനിലെ ഭാഗങ്ങളേയും പുകയുടെ പുതപ്പ് മൂടിയിരിക്കുന്നതായി കാണാം. അക്വ സാറ്റലൈറ്റിലെ മോഡറേറ്റ് റസലൂഷന്‍ ഇമേജിംഗ് സ്‌പെക്ട്രോ റേഡിയോ മീറ്റര്‍ ആണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.