അയോധ്യ കഴിഞ്ഞു, ഇനി ശബരിമലയും റാഫേലും രാഹുൽ ഗാന്ധിയും! രാജ്യം ഉറ്റ് നോക്കുന്ന വിധികൾ
ദില്ലി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുളള വിധിക്ക് ശേഷം രാജ്യം ഉറ്റ് നോക്കുന്ന മറ്റ് ചില കേസുകളില്‍ കൂടി ഈ ആഴ്ച സുപ്രീം കോടതി വിധി പറയാനിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നവംബര്‍ പതിനേഴിന് വിരമിക്കുന്നതിന് മുന്‍പായാണ് ശബരിമല അടക്കമുളള സുപ്രധാന കേസുകളില്‍ വിധി പറയുക. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട 57 റിവ്യൂ ഹര്‍ജികളിലാണ് കോടതി തീരുമാനമെടുക്കുക.
അയോധ്യ കേസിലെ വിധി ശബരിമല കേസിനെ സ്വാധീനിക്കുമോ എന്ന ചോദ്യം അതിനിടെ ഉയരുന്നുണ്ട്. അയോധ്യ രാമന്റെ ജന്മഭൂമിയാണ് എന്ന ഹിന്ദുക്കളുടെ വിശ്വാസത്തെ അന്തിമ വിധി പ്രഖ്യാപിക്കുന്നതിന് കോടതി പരിഗണിച്ചിട്ടുണ്ട്. സമാനമായി യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിശ്വാസത്തെയും കോടതി പരിഗണിക്കുമോ എന്നാണ് അറിയേണ്ടത്.

ശബരിമല കൂടാതെ റാഫേല്‍ കേസിലും വിരമിക്കുന്നതിന് മുന്‍പ് രഞ്ജന്‍ ഗൊഗോയിക്ക് വിധി പറയേണ്ടതുണ്ട്. റാഫേല്‍ കേസില്‍ കഴിഞ്ഞ വര്‍ഷമാണ് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ട് വിധി പറഞ്ഞത്. ഫ്രാന്‍സിന്റെ പക്കല്‍ നിന്ന് 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാനുളള സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ ആയിരുന്നു പരാതി. ഈ കേസിലുളള വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട റിവ്യൂ ഹര്‍ജികളിലാണ് കോടതി ഈ ആഴ്ച വിധി പറയുക.
ആര്‍ടിഐ നിയമത്തിന്റെ പരിധിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസിനേയും ഉള്‍പ്പെടുത്തണം എന്ന ഹര്‍ജിയിലും കോടതി വരും ദിവസങ്ങളില്‍ വിധി പറയും. വിവരാവകാശ പ്രവര്‍ത്തകന്‍ സുഭാഷ് ചന്ദ്ര അഗര്‍വാള്‍ സമര്‍പ്പിച്ച കേസില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചാണ് തീരുമാനം എടുക്കുക. കൂടാതെ മോദിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ ചൗക്കീദാര്‍ ചോര്‍ ഹെ പ്രസ്താവനയ്ക്ക് എതിരായ കോടതിയലക്ഷ്യ ഹര്‍ജിയിലും വിധിയുണ്ടാകും.












Click it and Unblock the Notifications