ദേശീയ ഷൂട്ടിംഗ് താരം സിപ്പി സിദ്ധു വെടിയേറ്റ് കൊല്ലപ്പെട്ടു
ചണ്ഡിഗഡ്: ദേശീയ ഷൂട്ടിംഗ് താരം സിപ്പി സിദ്ധു വെടിയേറ്റ് കൊല്ലപ്പെട്ടു. ചണ്ഡിഗഡിലെ സെക്ടര്‍ 27ല്‍ ഉള്ള പാര്‍ക്കില്‍ നിന്നാണ് സിദ്ദുവിന്റെ മൃതദേഹം കണ്ടത്. ഞായറാഴ്ച വൈകുംനേരം പാര്‍ക്കില്‍ മൃതദേഹം കിടക്കുന്നത് കണ്ട് പരിസരവാസികളാണ് പോലീസില്‍ വിവരം അറിയിക്കുന്നത്. മുഖത്ത് വെടിയേറ്റ സിദ്ധുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊലപാതകത്തിനു പിന്നിലെ ലക്ഷ്യമെന്തൊണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. പാര്‍ക്കില്‍ നിന്നും നാലു തവണ വെടിപ്പൊട്ടുന്നതിന്റെ ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പോലീസില്‍ പറഞ്ഞു.രണ്ടു വ്യത്യസ്തമായ ആയുധങ്ങള്‍ കൊണ്ടാണ് ആക്രമി കൊല നടത്തിയതെന്ന് ഫോറന്‍സിക് അധികൃതര്‍ പറഞ്ഞു. വളരെ അടുത്തു നിന്നാണ് സിദ്ധു ആക്രമിക്കപ്പെട്ടിട്ടുളത്.
തെളിവുകളൊന്നും അവശേഷിപ്പിക്കാതെയാണ് ആക്രമി കൃത്യം നിര്‍വഹിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രഫഷണല്‍ കില്ലര്‍ ആയിരിക്കും എന്ന നിഗമനത്തിലാണ് പോലീസ്. സിദ്ധിയോടുള്ള മുന്‍വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നില്‍ എന്നും സംശയിക്കുന്നു, സംഭവത്തില്‍ പ്രത്യേക പോലീസ് സേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
2001ലെ ദേശീയ ഗെയിംസിൽ അഭിനവ് ബിന്ദ്രയോടൊപ്പം പഞ്ചാബിന് സ്വർണം നേടിക്കെടുത്ത സിദ്ധു പഞ്ചാബിലേയും ഹരിയാനയിലേയും മുൻ ഹൈക്കോട ജഡ്ജിയായിരുന്ന ജസ്റ്റിസ് എസ്.എസ്. സിദ്ധുവിന്റെ ചെറുമകനാണ്.