ബീഹാറില്‍ നാളെ ബന്ദ്, 300 ലധികം ട്രെയിനുകളെ ബാധിച്ചെന്ന് റെയില്‍വേ; അഗ്നിപഥില്‍ ആളിക്കത്തി രാജ്യം
പാട്‌ന: അഗ്‌നിപഥ് പദ്ധതിക്കെതിരായ രാജ്യവ്യാപക പ്രതിഷേധം തുടരുന്നു. സംഘര്‍ഷം ശക്തമായ ബീഹാറില്‍ നാളെ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. വിദ്യാര്‍ഥി സംഘടനകളാണ് നാളെ സംസ്ഥാന വ്യാപക ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ 12 ജില്ലകളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഞായറാഴ്ച വരെ വിച്ഛേദിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശ്, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളിലും പ്രതിഷേധം ശക്തമാണ്.
പലയിടത്തും ട്രെയിനുകള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടു. രാജ്യത്തെ മുന്നൂറിലധികം തീവണ്ടി സര്‍വീസുകളെ പ്രതിഷേധം ബാധിച്ചു എന്നാണ് റെയില്‍വേയുടെ വിശദീകരണം. ബിഹാറില്‍ നാളെ നടക്കുന്ന ബന്ദിന് എന്‍ ഡി എ സഖ്യകക്ഷിയ ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച നേതാവ് ജിതന്‍ റാം മാഞ്ചി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തിനും രാജ്യതാത്പര്യത്തിനും ഒപ്പമാണെങ്കിലും യുവാക്കളുടെ വികാരം കാണാതിരിക്കാന്‍ കഴിയില്ലെന്നും എന്നാല്‍ അക്രമ സംഭവങ്ങളെ പിന്തുണക്കുന്നില്ലെന്നും അദ്ദേഹംപറഞ്ഞു.
പലയിടത്തും പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തു. രാജ്യവ്യാപകമായി 316 ട്രെയിനുകളാണ് റദ്ദാക്കുകയോ വഴി തിരിച്ചുവിടുകയോ ചെയ്തിട്ടുള്ളത്. അഗ്‌നിപഥ് റിക്രൂട്ട്മെന്റുമായി മുന്നോട്ട് പോകാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമാണ് പ്രതിഷേധം ഉച്ഛസ്ഥായിയിലെത്തിച്ചത്. ഇന്ന് അഗ്നിപഥ് പദ്ധതിയ്ക്കായുള്ള റിക്രൂട്ട്‌മെന്റ് പ്രായപരിധിയ്ക്ക് ഇളവ് പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ പിന്നോട്ടില്ലെന്ന നിലപാടാണ് മുന്നോട്ടുവെക്കുന്നത്.
അതോടൊപ്പം ജൂണ്‍ 24 മുതല്‍ സെലക്ഷന്‍ ആരംഭിക്കുമെന്നും തിങ്കളാഴ്ച തന്നെ ഇതിന്റെ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. ജൂണ്‍ 24-ന് എയര്‍ഫോഴ്സ് തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുന്നതോടെ അഗ്‌നിപഥ് റിക്രൂട്ട്മെന്റ് മോഡലിന് കീഴില്‍ സെലക്ഷന്‍ നടത്തുന്ന ആദ്യ പ്രതിരോധ സേനാ വിഭാഗമായി വ്യോമസേന മാറുകയും ചെയ്യുമെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ പറഞ്ഞിരുന്നു.
ഡിസംബറോടെ പരിശീലനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത് എന്നും വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. അടുത്ത വര്‍ഷം പകുതിയോടെ പ്രവര്‍ത്തന, പ്രവര്‍ത്തനേതര റോളുകളില്‍ റിക്രൂട്ട് ചെയ്യുന്നവരുടെ പ്രാരംഭ ബാച്ചുകളെ വിന്യസിക്കുമെന്നുമാണ് സൈനിക വൃത്തങ്ങള്‍ പറയുന്നത്. അതിനിടെ തെലങ്കാനയില്‍ പ്രതിഷേധത്തിനിടെ 19 കാരന്‍ കൊല്ലപ്പെട്ടു.
പാര്‍ലമെന്റില്‍ പോലും ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായ തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടത് എന്ന് വിമര്‍ശിച്ച് പ്രതിപക്ഷ കക്ഷികള്‍ കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തെത്തി. അതേസമയം പദ്ധതിയുമായി മുന്നോട്ട് പോകും എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. സൈനിക മേധാവികളും പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.