മഹാരാഷ്ട്രയിൽ പോര് അവസാനിക്കുന്നില്ല; ഗവർണറുടെ കത്തിനെതിരെ ശരദ് പവാറും, പ്രധാനമന്ത്രിക്ക് കത്തയച്ചു
മുംബൈ: സംസ്ഥാനത്തെ ആരാധാനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് എഴുതിയ കത്തിനെതിരെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ രംഗത്ത്. കത്തിലെ ഗവര്‍ണറുടെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി ശരദ് പവാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഗവര്‍ണര്‍ കത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ ഞെട്ടലും ആശ്ചര്യവും ഉണ്ടാക്കിയെന്ന് പ്രധാനമന്ത്രി അയച്ച കത്തില്‍ പവാര്‍ വ്യക്തമാക്കി.

ഈ വിഷയവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് സ്വന്തം കാഴ്ചപ്പാടും അഭിപ്രായമുണ്ടെന്ന് സമ്മതിക്കുന്നു. തന്റെ അഭിപ്രായം മുഖ്യമന്ത്രിയോട് പങ്കുവയ്ക്കാനുള്ള അധികാരത്തെയും ബഹുമാനിക്കുന്നു. എന്നാല്‍ ആ കത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയതും അതില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ ഞെട്ടലും ആശ്ചര്യവും ഉണ്ടാക്കുന്നെന്ന് ശരദ് പവാര്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.
കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ അടച്ചിട്ട അവസ്ഥയിലാണ്. ഇത് തുറക്കുന്നത് സംബന്ധിച്ചാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. ദൈവത്തില്‍ നിന്ന് എന്തെങ്കിലും താക്കീത് ലഭിക്കുമോ എന്ന പേടി കൊണ്ടാണോ നിങ്ങള്‍ ആരാധനാലയങ്ങള്‍ തുറക്കുന്നത് മാറ്റിവയ്ക്കുന്നത്. അല്ലെങ്കില്‍ നിങ്ങള്‍ ഒരു കാലത്ത് വെറുത്തിരുന്ന വക്കായ മതേതരം ആയി മാറിയോ എന്ന് ഗവര്‍ണര്‍ കത്തില്‍ ചോദിച്ചിരുന്നു. ഈ പ്രസ്താവനയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
എന്നാല്‍ ഇതിന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മറുപടിയും നല്‍കിയിരുന്നു. തനിക്ക് ആരില്‍ നിന്ന് ഹിന്ദുത്വ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നാണ് ഉദ്ധവ് ഗവര്‍ണറുടെ കത്തിന് മറുപടി നല്‍കിയത്. മറാത്തിയില്‍ എഴുതിയ കത്തിലായിരുന്നു ഉദ്ധവിന്റെ മറുപടി. ഞാന്‍ അത്ര മഹാനുമൊന്നുമല്ല, ഒരു പക്ഷേ, ദൈവത്തിന്റെ താക്കീത് നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ടാകുമെന്നും ഉദ്ധവ് ഗവര്‍ണറോട് വ്യക്തമാക്കി.
കൊവിഡിനെ തുടര്‍ന്ന് സംസ്ഥാനത്ത് മാര്‍ച്ച് മുതല്‍ ആരാധനാലയങ്ങള്‍ അടച്ചിട്ട അവസ്ഥയിലായിരുന്നു. മറ്റ് പല സംസ്ഥാനങ്ങളിലും ആരാധനാലയങ്ങള്‍ തുറന്നെങ്കിലും കൊവിഡ് രൂക്ഷമായ മഹാരാഷ്ട്രയില്‍ തുറന്നിരുന്നില്ല. മറ്റ് പല സംസ്ഥാനങ്ങളിലും ബാറുകളും റെസ്റ്റോറന്റുകളും തുറന്നുപ്രവര്‍ത്തിച്ചു. ദൈവങ്ങളെ മാത്രം ലോക്ക് ഡൗണില്‍ ഒറ്റപ്പെടുത്തുകുയാണോ എന്നും ഗവര്‍ണര്‍ കത്തില്‍ ചോദിച്ചിരുന്നു.












Click it and Unblock the Notifications