എൻഡിടിവി സ്ഥാപകരായ പ്രണോയ് റോയിയേയും ഭാര്യ രാധികയേയും മുംബൈ വിമാനത്താവളത്തിൽ തടഞ്ഞു
ദില്ലി: എൻഡിടിവി സ്ഥാപകരായ പ്രണോയ് റോയിയേയും ഭാര്യ രാധികയേയും മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തടഞ്ഞു. വിദേശയാത്രയ്ക്കായി എത്തിയതായിരുന്നു ഇരുവരും. സിബിഐയുടെ ആവശ്യപ്രകാരമാണ് നടപടിയെന്നാണ് വിമാനത്താവള അധികൃതർ നൽകുന്ന വിശദീകരണം.
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ ഇരുവർക്കുമെതിരെ സിബിഐ അന്വേഷണം നടക്കുന്നുണ്ട്. പതിനാറാം തീയതി ഇന്ത്യയിലേക്കുള്ള മടക്കയാത്രയുടെ ടിക്കറ്റും ഇരുവരുടെയും കൈവശം ഉണ്ടായിരുന്നു. രണ്ട് വർഷം മുമ്പ് ഫയൽ ചെയ്ത തെളിവുകളില്ലാത്ത വ്യാജ കേസുമായി ബന്ധപ്പെട്ടാണ് ഇരുവരെയും തടഞ്ഞതെന്നാണ് എൻഡിടിവി ട്വിറ്ററിൽ ആരോപണം ഉന്നയിച്ചു.

മാധ്യമ സ്വാതന്ത്രത്തെ പൂർണമായും അട്ടിമറിക്കുന്നതാണ് പ്രണോയ് റോയിക്കും ഭാര്യയ്ക്കുമെതിരായ നടപടിയെന്നും എൻഡിടിവി ആരോപിച്ചു. സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് നേരത്തെ എൻഡിടിവിയുമായി ബന്ധപ്പെട്ട ഇടങ്ങളിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു.












Click it and Unblock the Notifications