നീറ്റ് പരീക്ഷ മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സുപ്രീം കോടതിയിലേക്ക്
ദില്ലി; നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാൻ കോൺഗ്രസ്. ഇത് സംബന്ധിച്ച് കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്യുമെന്ന് അഡ്വക്കറ്റ് ജനറൽ അതുൽ നന്ദ അറിയിച്ചു. പരീക്ഷകൾ മാറ്റിവെയ്ക്കുന്നതിന് സുപ്രീം കോടതിയെ സമീപിക്കാൻ കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വിളിച്ച് ചേർത്ത ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗത്തിൽ തിരുമാനമായിരുന്നു.
കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പരീക്ഷകൾ നടത്തുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ചൂണ്ടിക്കാട്ടുന്നത്. ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന ഏഴ് സംസ്ഥാനങ്ങൾ നാളെ സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം കേരളം ഇക്കാര്യത്തിൽ ഇതുവരെ നിലപാട് എടുത്തിട്ടില്ല. ഇത് സംബന്ധിച്ച് കേന്ദ്രത്തെ സമീപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വ്യക്തമാക്കിയിുന്നു. പരീക്ഷ മാറ്റിവെയ്ക്കണമെന്നായിരുന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നിലപാടെടുത്തത്.

ജെഇഇ-മെയിന്‍സ് പരീക്ഷ സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആറ് വരെയും നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 13 നും നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. പരീക്ഷ മാറ്റിവെയ്ക്കുന്നത് വിദ്യാർത്ഥികളുടെ ഭാവിയെ ഏറെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അമിത് ഖേര വിശദീകരിച്ചത്.
പരീക്ഷ സപ്റ്റംബറിൽ നടത്തിയില്ലേങ്കിൽ ഡിസംബറിലേ നടത്താൻ കഴിയുള്ളൂവെന്നും ഇത് പ്രവേശന നടപടികൾ നീളാനും സെമസ്റ്ററുകളും വെട്ടികുറയ്ക്കാനും കാരണമായേക്കുമെന്നും ഖേര പറഞ്ഞു.
അതേസമയം പരീക്ഷകൾ മാറ്റിവെയ്ക്കുന്നത് വിദ്യാർത്ഥികളുടെ ഭാവികൊണ്ട് കളിക്കുന്നതിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തേയും വിദേശത്തേയും സര്‍വകലാശാലകളില്‍ നിന്നുള്ള 150 ല്‍പ്പരം അധ്യാപകർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. പരീക്ഷകൾ മാറ്റിവയ്ക്കില്ലെന്ന് സുപ്രീം കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. പരീക്ഷ മാറ്റിയാൽ വിദ്യാർഥികളുടെ ഭാവി അപകടത്തിലാകുമെന്നായിരുന്നു കോടതിയുടെ വിശദീകരണം. കോവിഡിന് ഇടയിലും ജീവിതം മുന്നോട്ട് പോകേണ്ടതുണ്ടെന്ന് പരീക്ഷ മാറ്റിവെയക്കണമെന്ന ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications