ഒറ്റ രാത്രിയില്‍ ബിജെപിയെ ഞെട്ടിച്ച കോണ്‍ഗ്രസ്; ഇനി അവിശ്വാസ പ്രമേയം, പിന്നെ ഭരണമെന്ന് വക്താവ്
ഇംഫാല്‍: കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ എംഎല്‍എമാരെ ചാക്കിട്ട് പിടിച്ച് ബിജെപി അധികാരം പിടിച്ചെടുത്ത സംസ്ഥാനങ്ങളാണ് കര്‍ണാടകയും ബിജെപിയും. ഗോവ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതിപക്ഷത്ത് നിന്ന് എംഎല്‍എമാരെ അടര്‍ത്തിയെടുത്ത് സര്‍ക്കാര്‍ പക്ഷത്ത് എത്തിക്കുന്നതിനും ബിജെപിക്ക് സാധിച്ചിട്ടുണ്ട്. പലപ്പോഴും നഷ്ടം കോണ്‍ഗ്രസിനായിരുന്നു.
എന്നാല്‍ ഇത്തരം നീക്കങ്ങള്‍ തങ്ങളുടെ മാത്രം കുത്തകയല്ലെന്ന് ബിജെപി തിരിച്ചറിഞ്ഞ രാത്രിയായിരിക്കും ഇന്നലത്തേത്. മണിപ്പൂരിലെ മൂന്ന് ബിജെപി എംല്‍എമാരെയാണ് കോണ്‍ഗ്രസ് ഇന്നലെ തങ്ങളുടെ പാളയത്തിലെത്തിച്ചത്. മാത്രമല്ല ഉപമുഖ്യമന്ത്രി ഉള്‍പ്പടേയുള്ളവര്‍ ബിജെപി സര്‍ക്കാറിന് പിന്തുണ പിന്‍വലിക്കുകയും ചെയ്തു.

2017 ല്‍
2017 ല്‍ മണിപ്പൂരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ കോണ്‍ഗ്രസിനായിരുന്നു മേധാവിത്വം ലഭിച്ചത്. 60 അംഗ നിയമസഭയില്‍ 28 സീറ്റുകളുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. അധികാരത്തിലെത്താന്‍ വേണ്ടത് 2 സീറ്റുകളുടെ അധിക പിന്തുണ മാത്രം. മുന്‍പ് കോണ്‍ഗ്രസ് സംഖ്യത്തിലുണ്ടായിരുന്ന പ്രാദേശിക പാര്‍ട്ടികളുടേയും സ്വന്തത്രരുടേയും പിന്തുണയോടെ കോണ്‍ഗ്രസ് തന്നെ അധികാരത്തിലെത്തുമെന്ന് എല്ലാവരും കരുതി.

അധികാരം പിടിച്ച ബിജെപി
എന്നാല്‍ 21 എംഎല്‍എമാരുമായി കോണ്‍ഗ്രസിന് ഏറെ പിറകിലായി രണ്ടാമത് എത്തിയ ബിജെപി പ്രാദേശിക പാര്‍ട്ടികളേയും സ്വതന്ത്രരേയും ഒപ്പം കൂട്ടി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. ഇതിന് പുറമെ കോണ്‍ഗ്രസില്‍ നിന്ന് ഏഴ് എംഎല്‍എമാരെ ബിജെപി തങ്ങളുടെ കൂടാരത്തില്‍ എത്തിക്കുകയും ചെയ്തു. ഈ നടപടികള്‍ക്ക് എല്ലാം കൂടിയാണ് ഒറ്റ രാത്രികൊണ്ട് കോണ്‍ഗ്രസ് കനത്ത മറുപടി നല്‍കിയിരിക്കുന്നത്.

3 പേര്‍ കോണ്‍ഗ്രസില്‍
എസ് സുഭാഷ് ചന്ദ്ര സിങ്, ടി.ടി ഹവോകിപ്, സാമുവല്‍ ജെന്റായി എന്നീ ബിജെപി എംഎല്‍എമാരാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇവര്‍ക്ക് സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് സ്വീകരണം നല്‍കുകയും ചെയ്തു. ഇതിന് പുറമെ ബിജെപിക്ക് പിന്തുണ നല്‍കിയിരുന്ന സംഖ്യകക്ഷികളേയും തങ്ങളോടൊപ്പം എത്തിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു.
Recommended Video

സഖ്യ കക്ഷിയും
ബിജെപി സര്‍ക്കാറിന് പിന്തുണ നല്‍കിയിരുന്ന നാഷണല്‍ പിപ്പിള്‍സ് പാര്‍ട്ടിയിലെ നാല് എംഎല്‍എ മാരും ഒരു സ്വതന്ത്ര എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഒരു എംഎല്‍എയും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിട്ടുണ്ട്. എന്‍പിപിയുടെ 4 എംഎല്‍മാരില്‍ മൂന്ന് പേര്‍ മന്ത്രിമാരാണ്. ഇതില്‍ ഉപമുഖ്യമന്ത്രി പെടുന്നു. ഇവരെല്ലാം മന്ത്രിസ്ഥാനം രാജിവെച്ചു.

മറ്റ് അംഗങ്ങള്‍
മന്ത്രിമാരായ വൈ ജോയ്കുമാര്‍ സിങ്, എന്‍.കയിസ്, എല്‍.ജയന്തകുമാര്‍ സിങ്, ലെറ്റ്പാലോ ഹലോകിപ് എന്നിവരാണ് മന്ത്രിസ്ഥാനങ്ങളില്‍ നിന്ന് രാജിവച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ടി റോബിന്‍ന്ദ്രോ സിങും സ്വതന്ത്ര എംഎല്‍എ ഷഹാബുദ്ധീനുമാണ് ബിജെപി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച മറ്റ് അംഗങ്ങള്‍.

ന്യൂനപക്ഷമായി
9 അംഗങ്ങള്‍ പോയതോടെ ബീരേന്‍സിങിന്‍റെ നേതൃത്വത്തിലുള്ള ബിജെപി ഗവണ്‍മെന്‍റ് ന്യൂനപക്ഷമായി. പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് എത്തിയിട്ടുണ്ട്. 37 അംഗങ്ങളുടെ പിന്തുണയുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് ഇബോബി സിങ് വ്യക്തമാക്കിയത്.

നിയമസഭാ സമ്മേളനം
കോണ്‍ഗ്രസ് ഉടന്‍ ഗവര്‍ണറെ കണ്ട് നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ആവശ്യപ്പെടും. ന്യൂനപക്ഷമായ നിയമസഭയില്‍ സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് കോണ്‍ഗ്രസ് നീക്കം. മണിപ്പൂരിലെ ബിജെപി സര്‍ക്കാറിനെ താഴെയിറക്കി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നാണ് പാര്‍ട്ടി നേതാവും വക്താവുമായ നിങ്കൊമ്പം ബുപേന്ദ മൈതേയി അഭിപ്രായപ്പെട്ടത്.

'സ്വപ്നവും ആവശ്യവും'
മണിപ്പൂരിലെ ബിജെപി ഭരണത്തിന്റെ പതനം കോൺഗ്രസ് പാർട്ടിയുടെ ഉയർച്ചയെ അടയാളപ്പെടുത്തുന്നുവെന്നും സംസ്ഥാനത്ത് ദീർഘകാലമായി നിലനിൽക്കുന്ന 'സ്വപ്നവും ആവശ്യവും' പൂർത്തീകരിക്കപ്പെടുകയാണെന്നും ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെ മൈതേയി പറഞ്ഞു.

കോൺഗ്രസ് നേതൃത്വത്തില്‍
'കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ മണിപ്പൂരിൽ പുതിയ സഖ്യസർക്കാർ ഉണ്ടാക്കാൻ പോകുന്നു. സമാന ചിന്താഗതിക്കാരായ പാർട്ടികളുടെ പിന്തുണയോടെയായവും പുതിയ സര്‍ക്കാര്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോൺഗ്രസിന് മേല്‍ക്കൈ നൽകിയിരുന്നതുപോലെ സംസ്ഥാനം മുഴുവൻ ദീർഘകാലമായി ആവശ്യപ്പെടുന്ന ഒരു സ്വപ്നമാണ് ഇത്, ഇന്ന് അതിന് ഒരു പുതിയ തുടക്കം കുറിക്കുകയാണ്-മൈതേയി ട്വിറ്ററില്‍ കുറിച്ചു.

2024 ലേക്ക്
നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും നേതൃത്വത്തിലുള്ള ഭരണത്തിന്റെ പതനമാണ് ഇത് വ്യക്തമാക്കുന്നത്. 2024 ലേക്ക് സൂചന നല്‍കുന്ന ഒരു പുതിയ പ്രവണതയാണ് ഇത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ 2022 ൽ തന്നെ ബിജെപിയുടെ തകര്‍ച്ചയ്ക്ക് തുടക്കം കുറിക്കും. കോൺഗ്രസിന്റെയും സമാന ചിന്താഗതിക്കാരായ പാർട്ടികള്‍ക്കും വലിയ മുന്നേറ്റം കാഴ്ചവെക്കാന്‍ കഴിയും'- മൈതേയി കൂട്ടിച്ചേര്‍ത്തു.

ഹൈക്കോടതി വിലക്ക്
അതേസമയം, നേരത്തെ കോണ്‍ഗ്രസില്‍ നിന്ന് ബിജെ.പിയില്‍ ചേര്‍ന്ന ഏഴ് എംഎല്‍എമാരെ നിയമസഭയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് മണിപ്പൂര്‍ ഹൈക്കോടതി വിലക്കിയിരുന്നു. അവിശ്വാസ പ്രമേയം കൊണ്ടുവരുമ്പോഴും ഈ സാഹചര്യം നിലനിന്നാല്‍ കോണ്‍ഗ്രസിന് എളുപ്പത്തില്‍ അധികാരം തിരിച്ചു പിടിക്കാന്‍ സാധിക്കും.












Click it and Unblock the Notifications