ട്വിറ്ററിന് അടുത്ത തലവേദന; ഇന്ത്യയുടെ വികല ഭൂപടം പ്രസിദ്ധീകരിച്ചെന്ന പരാതിയിൽ കേസ്
ദില്ലി; ഇന്ത്യയുടെ വികലമായ ഭൂപടം പ്രസിദ്ധീകരിച്ചുവെന്ന പരാതിയിൽ ട്വിറ്റർ എംഡിക്കെതിരെ കേസെടുത്ത് യുപി പോലീസ്. ബജ്‌രംഗ്ദൾ നേതാവ് പ്രവീണ്‍ ഭാട്ടിയ ആണ് പരാതിക്കാരൻ. ശത്രുതയും വിദ്വേഷവും ശൃഷ്ടിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ ബുലന്ദ്‌ഷഹർ ജില്ലയിലെ ഖുർജ നഗർ പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പരാതിയിൽ ട്വിറ്റർ ഇന്ത്യ എംഡി മനീഷ് മഹേശ്വരിയോടൊപ്പം ന്യൂസ് പാർട്ണർഷിപ്പ് ഹെഡ് അമൃത ത്രിപാഠിയ്ക്കെതിരേയും കേസെടുത്തിട്ടുണ്ട്. കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കാശ്മീരും ലഡാക്കും ഇന്ത്യയ്ക്ക് പുറത്താണെന്നാണ് ഭൂപടത്തിൽ കാണിക്കുന്നത്. 'ട്വീപ് ലൈഫ്' എന്ന തലക്കെട്ടിൽ ട്വിറ്റർ വെബ്‌സൈറ്റിന്റെ കരിയർ വിഭാഗത്തിലാണ് ഭൂപടം ഉൾപ്പെടുത്തിയിരുന്നത്.

അതേസമയം വികലമായ ഭൂപടം ഉൾപ്പെടുത്തിയതിനെതിരെ സമൂഹമാധ്യമത്തിലുൾപ്പെടെ ട്രിറ്ററിനെതിരെ പ്രതിഷേധം കനക്കുന്നുണ്ട്. അതിനിടെ വിവാദത്തിന് പിന്നാലെ തിങ്കളാഴ്ച വൈകീട്ടോടെ ഭൂപടം ട്വിറ്റർ നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പോലീസ് കേസ് എടുത്തിരിക്കുന്നത്. നേരത്തേയും ഇന്ത്യയുടെ ഭൂപടം വികലമായി ചിത്രീകരിച്ചതിന് ട്വിറ്ററിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ലേയെ ജമ്മു കശ്മീരിന്റ ഭാഗമാക്കിയും ലഡാക്കിനെ ചൈനയുടെ ഭാഗമാക്കിയുള്ള ഭൂപടമായിരുന്നു പ്രസിദ്ധീകരിച്ചിരുന്നത്.
പുതിയ സമൂഹ മാധ്യമ നിയമങ്ങൾ നടപ്പാക്കണമെന്ന നിർദ്ദേശത്തിൽ ട്വിറ്ററും കേന്ദ്രവും തമ്മിലുള്ള തർക്കങ്ങൾക്കിടയാണ് ഇപ്പോഴത്തെ പുതിയ കേസ്. ഉപഭോക്താക്കളുടെ സ്വാതന്ത്ര്യം ഹനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാമ് നയം നടപ്പാക്കാൻ ട്വിറ്റർ തയ്യാറാക്കാത്തത്. എന്നാൽ ഇതോടെ ഇന്ത്യയിൽ ട്വിറ്ററിനുള്ള നിയമസംരക്ഷണം നഷ്ടപ്പെട്ടതായി കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.
പിന്നാലെ യുപി പോലീസ് ട്വിറ്ററിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഗാസിയാബാദിൽ മുസ്ലിം വൃദ്ധൻ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ട്വീറ്റുകളുടെ പേരിലായിരുന്നു കേസെടുത്തത്.സംഭവത്തിൽ നേരിട്ട് ഹാജരാകാൻ ട്വിറ്റർ ഇന്ത്യ എംഡിയോട് പോലീസ് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായിരുന്നില്ല. തുടർന്ന് പോലീസ് നടപടികളിൽ നിന്ന് സംരക്ഷണം തേടി എംഡി കർണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഹർജി പരിഗണിച്ച കോടതി വേണമെങ്കിൽ ഓണ്ലൈനായി ചോദ്യം ചെയ്യാമെന്നും ബലം പ്രയോഗിച്ചുള്ള പോലീസ് നടപടികൾ പാടില്ലെന്നും ഉത്തരവിറക്കിയിരുന്നു.അതേസമയം ട്വിറ്റർ എംഡിക്കെതിരായ നടപടികൾ താല്‍കാലികമായി തടഞ്ഞ കർണാടക ഹൈകോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് യുപി പോലീസ്.












Click it and Unblock the Notifications