പാർലമെന്റ് മന്ദിരം ഉദ്ഘാടനം; നരേന്ദ്ര മോദി ഒഴിവായി രാഷ്ട്രപതിയെ ചുമതലയേല്‍പ്പിക്കണം: എംഎ ബേബി
ദില്ലി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍ നിന്നും രാഷ്ട്രപതിയെ മാറ്റി നിർത്തുകയാണെന്ന ആരോപണവുമായി സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ഒരു ആദിവാസി സ്ത്രീ ആയതിനാലാണ് ആദരണീയ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ഈ ചടങ്ങിൽ നിന്ന് ഒഴിവാക്കി നിറുത്തത് എന്നത് ഗൗരവമുള്ള ആരോപണമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. നരേന്ദ്രമോദി ഈ ഉദ്ഘാടനത്തിൽ നിന്ന് പിന്മാറി, രാഷ്ട്രപതിയെ ഈ ചുമതല ഏല്പിക്കണമെന്നും എംഎ ബേബി ആവശ്യപ്പെടുന്നു. സിപിഎം നേതാവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 79 പ്രകാരം പാർലമെന്റ് എന്നാൽ രാഷ്ട്രപതിയും രണ്ട് സഭകളും ആണ്, ഒന്ന് കൗൺസിൽ ഓഫ് സ്റ്റേറ്റ്സും (രാജ്യസഭ) മറ്റൊന്ന് ഹൗസ് ഓഫ് ദി പീപ്പിളും (ലോക്‌സഭ). എന്നിട്ട്, പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവേളയിൽ നിന്ന് സൗകര്യപൂർവം രാഷ്ട്രപതിയെ മാറ്റിനിർത്തുന്നതിലെ അനൗചിത്യം നോക്കൂ! ഇന്നത്തെ യൂണിയൻ സർക്കാരിനെ നിയന്ത്രിക്കുന്ന ആർഎസ്എസിന്റെ രാഷ്ട്രീയം വച്ചു നോക്കുമ്പോൾ ഇത് അറിവില്ലായ്മയല്ല.

ഒരു ആദിവാസി സ്ത്രീ ആയതിനാലാണ് ആദരണീയ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ഈ ചടങ്ങിൽ നിന്ന് ഒഴിവാക്കി നിറുത്തത് എന്നത് ഗൗരവമുള്ള ആരോപണമാണ്. ഇന്ത്യയിലെ ആദിമജനത തലമുറകളായി അസ്പൃശ്യത അനുഭവിച്ചവരാണ്. ഒരു ആദിവാസി സ്ത്രീ രാഷ്ട്രപതി ആയിരിക്കെ, അവർക്ക് ഇത്തരം ഒരു ചടങ്ങിൽ നിന്ന് അസ്പൃശ്യത കല്പിച്ചു മാറ്റി നിറുത്തുന്നത് ഇന്ത്യ യിലെ കീഴ്ജാതിക്കാർക്കെല്ലാം നല്കുന്നത് വളരെ തെറ്റായ ഒരു സന്ദേശമാണ്, നിങ്ങളിൽ ഒരാൾ രാഷ്ട്രപതി ആയാലും, അവർ മുഖ്യഭാഗമായ സഭയുടെ ചടങ്ങിൽ അവർക്ക് പ്രവേശനം ഉണ്ടാവില്ല എന്നതാണ് ആ സന്ദേശം. ചരിത്രപരമായ ഒരു വിവേചനം ആണിത്.
എന്നിട്ട് നാണമില്ലാതെ, മന്ദിരം ഉദ്ഘാടനം ചെയ്യാനുള്ള ബഹുമതി പ്രധാനമന്ത്രി തന്നെ ഏറ്റെടുത്തിരിക്കുന്നു! ശരിക്കും, സമാനതകളില്ലാത്ത ഉളുപ്പില്ലായ്മയുടെ പ്രദർശനം. നരേന്ദ്രമോദി ഈ ഉദ്ഘാടനത്തിൽ നിന്ന് പിന്മാറി, രാഷ്ട്രപതിയെ ഈ ചുമതല ഏല്പിക്കണം.
ഇനി ഉദ്ഘാടനത്തിനായി തിരഞ്ഞെടുത്ത ദിവസം നോക്കൂ! മഹാത്മാഗാന്ധി വധക്കേസിൽ സാങ്കേതിക കാരണങ്ങളാൽ മാത്രം വിട്ടയക്കപ്പെട്ട വിനായക് ദാമോദർ സവർക്കറുടെ ജന്മദിനം! തടവിൽ നിന്ന് പുറത്തിറങ്ങാൻ നാണംകെട്ട മാപ്പപേക്ഷകൾ അയച്ച് നമ്മുടെ സ്വാതന്ത്ര്യസമരത്തെ അപമാനിച്ച വർഗീയവാദി! പിന്നീട് ബ്രിട്ടീഷ് സർക്കാരിന്റെ പെൻഷൻ വാങ്ങി അവരുടെ സേവകനായി ശിഷ്ടകാലം ജീവിച്ച ഒറ്റുകാരൻ. നമ്മുടെ സ്വാതന്ത്ര്യത്തിനായി അക്ഷീണം പോരാടിയ ധീരരായ സ്വാതന്ത്ര്യസമരസേനാനികളെ ഇതിൽ കൂടുതൽ അവഹേളിക്കുന്നത് എങ്ങനെയാണ്.












Click it and Unblock the Notifications