ഉത്തർപ്രദേശിൽ എസ്പി-ബിഎസ്പി സഖ്യത്തിന് ഞെട്ടൽ! ബിജെപിയെ തോൽപ്പിച്ച നിഷാദ് പാർട്ടി സഖ്യം വിട്ടു
Recommended Video
ദില്ലി: രാജ്യം ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്ന സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. 2014ല്‍ 80ല്‍ 73 സീറ്റുകളും യുപിയില്‍ തൂത്ത് വാരിയാണ് ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലേറിയത്. ഇത്തവണ ബിജെപിയെന്ന വന്മരത്തെ നേരിടാന്‍ എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യവും കോണ്‍ഗ്രസും രണ്ടും കല്‍പ്പിച്ചാണ്.
അതിനിടെ പ്രതിപക്ഷ സഖ്യമായ മഹാഗഡ്ബന്ധന് വന്‍ തിരിച്ചടി നല്‍കിക്കൊണ്ട് നിഷാദ് പാര്‍ട്ടി സഖ്യം വിട്ടു. ദിവസങ്ങള്‍ക്ക് മുന്‍പാണ് നിഷാദ് പാര്‍ട്ടി മഹാഗഡ്ബന്ധന്റെ ഭാഗമായി മാറിയത്. നിഷാദ് പാര്‍ട്ടി എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ബിജെപിയെ പൊട്ടിച്ച പാർട്ടി
ഉത്തര്‍ പ്രദേശില്‍ ബിജെപിയേയും യോഗി ആദിത്യനാഥിനേയും വിറപ്പിച്ച പാര്‍ട്ടിയാണ് നിഷാദ് പാര്‍ട്ടി എന്ന നിര്‍ഭല്‍ ഇന്ത്യന്‍ ശോഷിത് ഹമാരാ ആം ദള്‍. മൂന്ന് പതിറ്റാണ്ടായി ബിജെപിയുടെ കോട്ടയായിരുന്ന, യുപി മുഖ്യന്‍ യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പിടിച്ചെടുത്തത് നിഷാദ് പാര്‍ട്ടി ആയിരുന്നു.
ആദ്യം മഹാസഖ്യത്തിനൊപ്പം
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചൊവ്വാഴ്ചയാണ് നിഷാദ് പാര്‍ട്ടി പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമായി മാറിയത്. ഒരുമിച്ച് മത്സരിക്കാനുളള തീരുമാനവും അഖിലേഷ് യാദവിനൊപ്പം വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ നിഷാദ് പാര്‍ട്ടി നേതാവ് സഞ്ജയ് നിഷാദ് പ്രഖ്യാപിച്ചിരുന്നു.
യോഗിയുമായി കൂടിക്കാഴ്ച
എന്നാല്‍ ദിവസങ്ങള്‍ക്കിപ്പുറം കാര്യങ്ങളെല്ലാം തകിടം മറിഞ്ഞിരിക്കുകയാണ്. ലഖ്‌നൗവില്‍ വെച്ച് യോഗി ആദിത്യനാഥുമായി നിഷാദ് പാര്‍ട്ടി നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഗോരഖ്പൂരില്‍ നിന്നുളള എംപി പ്രവീണ്‍, മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിംഗ് എന്നിവരുടെ സാന്നിധ്യത്തില്‍ ആയിരുന്നു കൂടിക്കാഴ്ച.
എൻഡിഎയിൽ ചേർന്നേക്കും
ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രതിപക്ഷ സഖ്യം വിടുന്നുവെന്ന് നിഷാദ് പാര്‍ട്ടി പ്രഖ്യാപിച്ചത്. മറ്റുവഴികളെ കുറിച്ച് ചിന്തിക്കുമെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. എന്‍ഡിഎയില്‍ ചേര്‍ന്ന് യുപിയില്‍ മത്സരിക്കാനാണ് നിഷാദ് പാര്‍ട്ടിയുടെ നീക്കം എന്നാണ് സൂചന. വിശാലസഖ്യവുമായി ഇനി മുന്നോട്ട് പോകാനാവില്ലെന്ന് നിഷാദ് പാര്‍ട്ടി പറയുന്നു.
സീറ്റിന്റെ പേരിൽ തർക്കം
മഹാഗഞ്ച് സീറ്റിന്റെ കാര്യത്തിലെ തര്‍ക്കമാണ് സഖ്യത്തില്‍ വിളളല്‍ വീഴ്ത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മണ്ഡലത്തില്‍ സ്വന്തം ചിഹ്നത്തില്‍ മത്സരിക്കണം എന്നതായിരുന്നു നിഷാദ് പാര്‍ട്ടിയുടെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ എസ്പി തയ്യാറായില്ല. ഇതാണ് നിഷാദ് പാര്‍ട്ടി നേതൃത്വവും പ്രവര്‍ത്തകരും ഇടയാന്‍ കാരണം.
എസ്പി ചിഹ്നത്തിൽ മത്സരം
എസ്പി ചിഹ്നത്തില്‍ മത്സരിക്കുന്നതിനോട് നിഷാദ് പാര്‍ട്ടി പ്രവര്‍ത്തകര്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. മാത്രമല്ല പലരും പാര്‍ട്ടി വിടുന്ന ഘട്ടത്തിലേക്ക് എത്തിയെന്നും പാര്‍ട്ടി മാധ്യമവിഭാഗം മേധാവി നിക്കി നിഷാദ് പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിന്റെ പ്രചാരണ പോസ്റ്ററുകളിലൊന്നും നിഷാദ് പാര്‍ട്ടിയുടെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല.
2018ൽ ഗൊരഖ്പൂർ പിടിച്ചു
ഇതും പാര്‍ട്ടി പ്രവര്‍ത്തകരില്‍ അമര്‍ഷമുണ്ടാക്കിയെന്നാണ് സൂചന. 2018ല്‍ യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഖൊരഖ്പൂര്‍ പിടിക്കാന്‍ എസ്പിയെ സഹായിച്ചത് നിഷാദ് പാര്‍ട്ടി ആയിരുന്നു. എസ്പി ടിക്കറ്റിലാണ് അന്ന് പാര്‍ട്ടി അധ്യക്ഷന്‍ സഞ്ജയ് നിഷാദിന്റെ മകനായ പ്രവീണ്‍ നിഷാദ് മത്സരിച്ച് ജയിച്ചത്.
ഒരുമിച്ചതിന് പിന്നിൽ
എന്നാല്‍ നിഷാദ് പാര്‍ട്ടിയുടെ മിടുക്ക് കൊണ്ടല്ല, അഖിലേഷ് യാദവ് കാരണമാണ് ഗൊരഖ്പൂരില്‍ ജയിക്കാനായത് എന്നാണ് എസ്പിയുടെ വാദം. നിഷാദ് പാര്‍ട്ടി ഇല്ലാത്തത് സഖ്യത്തെ ബാധിക്കില്ലെന്നും എസ്പി നേതൃത്വം അവകാശപ്പെട്ടു. ബിജെപിയെ നേരിടാന്‍ ബദ്ധശത്രുക്കള്‍ ആയിരുന്ന മായാവതിയും അഖിലേഷ് യാദവും ഒരുമിക്കാന്‍ തീരുമാനിച്ചതിന് പിന്നിലും നിഷാദ് പാര്‍ട്ടി വലിയ പങ്ക് വഹിച്ചിരുന്നു.
ഇത് കോൺഗ്രസിന്റെ ചാണക്യതന്ത്രം! വയനാട്ടിൽ രാഹുൽ ഗാന്ധി, വാരാണസിയിൽ പ്രിയങ്ക ഗാന്ധി!