നിതീഷ് കുമാറിന്റെ ജെഡിയു എൻഡിഎയിൽ നിന്നും പുറത്തേയ്ക്ക്? ഇനി കോൺഗ്രസിനൊപ്പമെന്ന് സൂചന
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി കൂടുതൽ കരുത്താർജ്ജിച്ചാണ് എൻഡിഎ അധികാരത്തിലെത്തിയത്. സർക്കാർ രൂപികരണത്തിന്റെ ആദ്യ ദിനം തന്നെ മുന്നണിയിൽ ഭിന്ന സ്വരം ഉയർത്തിയ നേതാവാണ് നിതീഷ് കുമാർ. ബിജെപി നേതാക്കൾ മുന്നോട്ട് വെച്ച വാഗ്ദാനങ്ങൾ സ്വീകാര്യമല്ലാത്തതിനാൽ മോദി സർക്കാരിന്റെ ഭാഗമാകാനില്ലെന്നും എന്നാൽ എൻഡിഎയിൽ തുടരുമെന്നും ജെഡിയു നേതാവ് വ്യക്തമാക്കുകയായിരുന്നു.
Read More: കർണാടകയിൽ ബിജെപിയുടെ ദൗത്യം വിജയിപ്പിച്ചത് മഹാരാഷ്ട്രയിൽ നിന്നുള്ള ഈ നേതാവ് ? ബിജെപിയുടെ '' ഡികെ''
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബീഹാറിൽ മികച്ച നേട്ടം സ്വന്തമാക്കാൻ ബിജെപി-ജെഡിയു സഖ്യത്തിന് സാധിച്ചു. എന്നാൽ എൻഡിഎയിൽ താൻ അവഗണിക്കപ്പെടുകയും സംസ്ഥാനത്ത് ബിജെപി കൂടുതൽ സ്വാധീനം ഉറപ്പിക്കുകയും ചെയ്യുന്നതിൽ നിതീഷ് കുമാറിന് അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ നിതീഷ് കുമാർ കോൺഗ്രസുമായി വീണ്ടും കൈകൊടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. ആർജെഡിയും കോൺഗ്രസും ഉൾപ്പെടുന്ന മഹാസഖ്യം സംസ്ഥാനത്ത് തകർച്ചയുടെ വക്കിലാണ്.

തിരഞ്ഞെടുപ്പ്
ലോക്സഭ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിയും ജെഡിയും എൽജെപിയും ഉൾപ്പെടുന്ന എൻഡിഎ മുന്നണി 39 സീറ്റുകളാണ് സ്വന്തമാക്കിയത്. 40 സീറ്റുകളുള്ള ബീഹാറിൽ കോൺഗ്രസിന്റെ സീറ്റ് നേട്ടം ഒന്നിൽ ഒതുങ്ങി. ആർജെഡി ഉൾപ്പെടെയുള്ള മഹാസഖ്യത്തിലെ മറ്റ് ഘടകക്ഷികൾക്ക് ഒരു സീറ്റ് പോലും നേടാൻ സാധിച്ചിട്ടില്ല.

എൻഡിഎ വിടുമോ?
ലോകസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയിട്ടും മന്ത്രിസഭയിൽ കാര്യമായ പരിഗണന ലഭിച്ചില്ലെന്ന വിമർശനം ഉയർത്തിയാണ് നിതീഷ് കുമാർ വിട്ടുനിന്നത്. രണ്ട് മന്ത്രിസ്ഥാനവും ഒരു സഹമന്ത്രിസ്ഥാനവുമാണ് നിതീഷ് കുമാർ ആവശ്യപ്പെട്ടത്. എന്നാൽ ഒരു സഹമന്ത്രിസ്ഥാനം മാത്രം നൽകാനുള്ള തീരുമാനത്തെ തുടർന്നാണ് നിതീഷ് കുമാർ മോദി സർക്കാരിന്റെ ഭാഗമാകില്ലെന്ന് പ്രഖ്യാപിച്ചത്. എൻഡിഎയിൽ തുടരുമെന്നും നിതീഷ് കുമാർ പ്രഖ്യാപിച്ചു. മുൻ തിരഞ്ഞെടുപ്പുകളിൽ സംസ്ഥാനത്ത് കൂടുതൽ സീറ്റുകളിൽ ജെഡിയുവാണ് മത്സരിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ തവണ ബിജെപിയും ജെഡിയുവും തമ്മിൽ സീറ്റുകൾ തുല്യമായി വീതിച്ചു. മത്സരിച്ച 17 സീറ്റുകളിലും ബിജെപി വിജയിച്ചപ്പോൾ 16 സീറ്റുകൾ ജെഡിയുവും സ്വന്തമാക്കി. ബിജെപിയുടെ മേൽക്കൈയിൽ നിതീഷ് കുമാർ അസ്യസ്ഥനാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കൈകോർക്കുമോ
2020ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ജെഡിയുവും വീണ്ടും കൈകോർക്കുമെന്ന അഭ്യൂഹം ശക്തമാവുകയാണ്. ആർജെഡി നേതൃത്വം നൽകുന്ന മഹാസഖ്യവുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന ആവശ്യം കോൺഗ്രസ് കേന്ദ്രങ്ങളിൽ ഉയരുന്നുണ്ട്. ഇരുവരും അവരവരുടെ സഖ്യകക്ഷികളിൽ അതൃപ്തരായ സാഹചര്യത്തിലാണ് ജെഡിയുവും കോൺഗ്രസും കൈകോർക്കുമോയെന്ന ചർച്ചകൾ സജീവമാകുന്നത്. എൻഡിഎ വിടേണ്ട സാഹചര്യങ്ങളൊന്നും നിലവിൽ ഇല്ലെന്നും എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ ഒരു പ്ലാൻ ബിയുടെ ഭാഗമായി കോൺഗ്രസും ഉണ്ടാകുമെന്ന് മുതിർന്ന ജെഡിയു നേതാവ് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ആർജെഡയുമായി അകൽച്ച
ആർജെഡി നേതാവ് തേജസ്വി യാദവിനെതിരെ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ പരസ്യമായി രംഗത്ത് വന്നിരുന്നു. രാഹുൽ ഗാന്ധിയുടെ പാത പിന്തുടർന്ന് തേജസ്വി പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ ദിവസം പാട്നയിലെത്തിയ രാഹുൽ ഗാന്ധിയെ സ്വീകരിക്കാനോ കൂടിക്കാഴ്ച നടത്താനോ കോൺഗ്രസ് നേതാക്കൾ ആരും എത്താതിരുന്നതും ശ്രദ്ധിക്കപ്പെട്ടിരുന്നു. തേജസ്വി യാദവിന് അധികാരക്കൊതിയാണെന്നാണ് കോൺഗ്രസ് ഉയർത്തുന്ന ആരോപണം. മഹാസഖ്യത്തിലെ മറ്റ് സഖ്യകക്ഷികളും ഇതിനോടകം എതിർസ്വരങ്ങൾ ഉയർത്തിയിട്ടുണ്ട്.

സാധ്യതകൾ ഇങ്ങനെ
നിലവിലെ സാഹചര്യത്തിൽ എൻഡിഎ സഖ്യം ഉപേക്ഷിച്ച് കോൺഗ്രസിനൊപ്പം ചേർന്നാലും ജെഡിയുവിന് നഷ്ടമില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഡിയു ആർജെഡി സഖ്യത്തിന്റെ ഭാഗമായിരുന്ന കോൺഗ്രസ് 41 സീറ്റുകളിൽ മത്സരിച്ചിരുന്നു. 27 സീറ്റുകളിൽ വിജയിച്ച കോൺഗ്രസ് മത്സരിച്ച എല്ലാ സീറ്റുകളിലും 40 ശതമാനത്തിലധികം വോട്ട് നേടി. ബിജെപിയുടെ അപ്രമാദിത്യത്തിലുള്ള ജെഡിയുവിന്റെ അതൃപ്തിയാണ് മറ്റൊരു ഘടകം. നിലവിലെ സാഹചര്യം തുടർന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ജെഡിയുവിന് വിട്ടുനൽകേണ്ടി വരുമോയെന്ന ഭയം നിതീഷ് കുമാറിനുണ്ട്. ബീഹാറിലെ 17 ശതമാനം മുസ്ലീങ്ങളും ജെഡിയു --ബിജെപി സഖ്യത്തേക്കാൾ താൽപര്യപ്പെടുന്നത് ജെഡിയു കോൺഗ്രസ് സഖ്യത്തേയാണെന്നതാണ് മറ്റൊരു ഘടകം.












Click it and Unblock the Notifications