കർണാടകയിൽ ബിജെപിയുടെ ദൗത്യം വിജയിപ്പിച്ചത് മഹാരാഷ്ട്രയിൽ നിന്നുള്ള ഈ നേതാവ് ? ബിജെപിയുടെ '' ഡികെ''
ബെംഗളൂരു: കർണാടകയിലെ രാഷ്ട്രീയ നാടകങ്ങൾക്ക് തുടക്കമായിട്ട് രണ്ടാഴ്ചയോളമായി. ഭരണകക്ഷിയായ കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിലെ 14 എംഎൽഎമാർ രാജി സമർപ്പിച്ചതോടെയാണ് സഖ്യസർക്കാരിന്റെ ഭൂരിപക്ഷം നഷ്ടമാകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയത്. സ്പീക്കർ രമേശ് കുമാർ ഇതുവരെ എംഎൽഎമാരുടെ രാജി അംഗീകരിച്ചിട്ടില്ല. വിഷയത്തിൽ സുപ്രീം കോടതിയും ഇടപെട്ടു.
രാഹുൽ ഗാന്ധിയുടെ പിൻഗാമി കേരളത്തിന്റെ ചുമതലയുള്ള നേതാവ് ? തീരുമാനം ഉടനെന്ന് സൂചന
എംഎൽഎമാരുടെ കൂട്ടരാജിക്ക് പിന്നിൽ ബിജെപി ആണെന്നാണ് കോൺഗ്രസും ജെഡിഎസും ആരോപിക്കുന്നത്. ഓപ്പറേഷൻ 2.0 എന്ന് വിളിക്കുന്ന ഈ പദ്ധതിയിൽ മുംബൈയ്ക്കും പ്രധാനപ്പെട്ട ഒരു പങ്കുണ്ട്. രാജി സമർപ്പിച്ച എംഎൽഎമാർ ബെംഗളൂരുവിൽ നിന്നും കൂട്ടത്തോടെ മുംബൈയിലെ ആഡംബര ഹോട്ടലിലേക്കാണ് പറന്നത്. ഇവരെ ഒരുമിച്ച് നിർത്തി എന്ന് മാത്രമല്ല എംഎൽഎമാരെ കോൺഗ്രസിന്റെ ക്രൈസിസ് മാനേജർ ഡികെ ശിവകുമാറിൽ നിന്ന് പോലും അകറ്റി നിർത്താൻ സഹായിച്ചത് മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു നേതാവാണ്.
വിമതർ ഒരുമിച്ചു
രാജി സമർപ്പിച്ച വിമത എംഎൽഎമാർ ഒരുമിച്ച് നിൽക്കുകയും ഏതെങ്കിലും തരത്തിലുള്ള അനുനയ ശ്രമങ്ങൾക്ക് താൽപര്യമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എംഎൽഎമാരെ ഒരുമിച്ച് നിർത്താൻ ബിജെപിയെ സഹായിച്ചത് മഹാരാഷ്ട്രയിൽ നിന്നുള്ള നേതാവായ പ്രസാദ് ലഡ് എന്ന ബിജെപി നേതാവാണ്. മുംബൈയിലെത്തിയ ഡികെ ശിവകുമാറിനും വിമത എംഎൽഎമാർക്കും ഇടയിൽ നിന്ന് പ്രവർത്തിച്ചത് പ്രസാദ് ലാഡായിരുന്നുവെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ബിജെപിയുടെ ആവശ്യം
കർണാടകയിലെ ദൗത്യം വിജയിപ്പിക്കുവാൻ മുംബൈയിൽ ബിജെപിക്ക് ഒരാളുടെ സഹായം ആവശ്യമായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രസാദ് ലഡ് മുന്നോട്ട് വന്നത്. താരതമ്യേന ബിജെപിയിലെ പുതുമുഖമാണ് അദ്ദേഹം. മന്ത്രിസ്ഥാനം അടക്കമുള്ള കോൺഗ്രസിന്റെ വാഗ്ദാനങ്ങൾ എംഎൽഎമാരെ സ്വാധീനിക്കുന്നില്ലെന്ന് പ്രസാദ് ലഡ് ഉറപ്പ് വരുത്തി. ചെറിയ സംഘങ്ങളായി ബെംഗളൂരു വിട്ട എംഎൽഎമാരെ ഒരുമിച്ച് നിർത്തിയത് പ്രസാദിന്റെ ഇടപെടലായിരുന്നു.
സഹായം തേടി
അനുനയ നീക്കങ്ങളുമായി കോൺഗ്രസിന്റെ ഡികെ ശിവകുമാർ മുംബൈയിലേക്ക് പുറപ്പെടുന്നുണ്ടെന്ന് അറിയിച്ചപ്പോൾ എംഎൽഎമാർ ബിജെപിയുടെ സഹായം തേടി. മറ്റൊരു സ്ഥലത്തേയ്ക്ക് മാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും മുംബൈയിലെ ഹോട്ടലിൽ തുടരാൻ ഇവർക്ക് ധൈര്യം നൽകിയത് പ്രസാദ് ലഡായിരുന്നു. ഹോട്ടലിന് സുരക്ഷ വർദ്ധിപ്പിക്കുകയും പുറത്ത് പോലീസിനെ വിന്യസിക്കുകയും ചെയ്തു. മൂന്ന് മണിക്കൂറോളം നേരമാണ് എംഎൽഎമാരെ കാണണമെന്ന ആവശ്യം ഉന്നയിച്ച് ശിവകുമാർ മുംബൈയിലെ ഹോട്ടലിന് പുറത്ത് കാത്ത് നിന്നത്. ഒടുവിൽ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. എന്നിട്ടും മടങ്ങാൻ ശിവകുമാർ തയാറാകാഞ്ഞതോടെ അദ്ദേഹത്തെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ആരാണ് പ്രസാദ് ലഡ്
ഇന്ത്യയിലെ പ്രമുഖ സെക്യൂരിറ്റി സർവ്വീസ് ഏജൻസിയായ ക്രിസ്റ്റലിന്റെ ഉടമയാണ് പ്രസാദ് ലഡ്. നാല് വർഷം മുമ്പാണ് ബിജെപിയിൽ ചേരുന്നത്. അതുവരെ എൻസിപിയിലായിരുന്നു പ്രസാദ് ലഡ്. 2014ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ എൻസിപി ടിക്കറ്റിൽ മത്സരിച്ച പ്രസാദ് പരാജയപ്പെട്ടു. തുടർന്ന് ബിജെപിയിൽ ചേരുകയായിരുന്നു. അജിത് പവാറും ജയന്ത് പാട്ടിലും അടക്കമുള്ള നേതാക്കളുമായി അടുത്ത ബന്ധമുള്ള നേതാവായിരുന്നു പ്രസാദ് ലഡ്. ഇത് രണ്ടാം തവണയാണ് മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു നേതാവ് കർണാടകയിലെ ദൗത്യം പൂർത്തികരിക്കാൻ ബിജെപിയുടെ തുണയ്ക്കെത്തുന്നത്.
ആദ്യം വട്ടം പരാജയം
കഴിഞ്ഞ വർഷം നടന്ന തിരഞ്ഞെടുപ്പിൽ കേവം ഭൂരിപക്ഷം കടക്കാതിരുന്നിട്ടും യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. മുംബൈ ബിജെപി അധ്യക്ഷൻ ആശിഷ് ഷെലാറിനായിരുന്നു കർണാടകയിലെ ഓപ്പറേഷൻ താമരയുടെ ചുമതല നൽകിയിരുന്നത്. എന്നാൽ ബിജെപിയുടെ പദ്ധതി പാളുകയായിരുന്നു. കോൺഗ്രസ്-ജെഡിഎസ് സഖ്യം സർക്കാർ രൂപികരിച്ചു. എന്നാൽ ഇത്തവണ നിർണായക സന്ദർഭങ്ങളിൽ പാർട്ടിയുടെ രക്ഷയ്ക്കെത്തി പ്രസാദ് ലഡ് തന്റെ ദൗത്യം വിജയകരമായി പൂർത്തിയാക്കി. എംഎൽഎമാർ സുപ്രീം കോടതിയുടെ ഇടപെടലോടെ പോലീസ് സംരക്ഷണയിൽ വിധാൻ സൗധയിലെത്തിയ എംഎൽഎമാർ വീണ്ടും രാജിക്കത്ത് സമർപ്പിച്ച് മടങ്ങുകയായിരുന്നു.