ഒമ്പതാം തവണ ബിഹാർ മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത് നിതീഷ് കുമാർ: രണ്ട് ബിജെപി ഉപമുഖ്യമന്ത്രിമാർ
പാട്ന: ബിഹാർ മുഖ്യമന്ത്രിയായി ജെ ഡി യു നേതാവ് നിതീഷ് കുമാർ വീണ്ടും അധികാരമേറ്റു. ഒമ്പതാം തവണയാണ് നിതീഷ് കുമാർ ബിഹാറിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ബിജെപിയിൽ നിന്നുള്ള രണ്ട് ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി, വിജയ് കുമാർ സിൻഹ എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സന്തോഷ് കുമാർ സുമൻ, ശ്രാവൺ കുമാർ തുടങ്ങി ആറ് മന്ത്രിമാരും രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരായി അധികാരമേറ്റു.
ആർ ജെ ഡി, കോണ്‍ഗ്രസ് സഖ്യം വിട്ട നിതീഷ് കുമാർ ഇന്ന് രാവിലെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. പിന്നാലെ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ പുതിയ എൻ ഡി എ സർക്കാർ രൂപീകരണത്തിന് ബിഹാർ ഗവർണർ രാജേന്ദ്ര അർലേക്കർ അംഗീകാരം നൽകുകയും ചെയ്തു. രാജിവച്ചതിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജെഡിയു മേധാവിയെ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തിരുന്നു. രാജ്ഭവന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, അവിടെ ഒരു പ്രവർത്തനവും നടക്കാത്തതിനാൽ താൻ പ്രതിപക്ഷത്തിൻ്റെ ഇന്ത്യൻ സഖ്യം ഉപേക്ഷിച്ചതായും നിതീഷ് പറഞ്ഞു.

രാജ്ഭവനിലെ രാജേന്ദ്ര മണ്ഡപം ഹാളിൽ 'ജയ് ശ്രീറാം' വിളികൾക്കിടയിലാണ് നിതീഷ് സത്യപ്രതിജ്ഞ ചെയ്തത്. ബി ജെ പി - ജെ ഡി യു നേതാക്കള്‍ക്ക് പുറമെ നിതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിൽ ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ) പ്രസിഡൻ്റ് സന്തോഷ് കുമാർ സുമനും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
അതേസമയം നിതീഷ് കുമാറിനെ കൂടുമാറ്റത്തില്‍ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ട് കോണ്‍ഗ്രസ് ഉള്‍പ്പെടേയുള്ള പ്രതിപക്ഷ പാർട്ടികള്‍ രംഗത്ത് വന്നു.'ആയാറാം ഗയാറാം' എന്നാണ് നിതീഷിനെ എ ഐ സി സി അധ്യക്ഷന്‍ മല്ലികാർജ്ജുന്‍ ഖാർഗെ വിശേഷിപ്പിച്ചത്. നിതീഷിന്റെ നീക്കങ്ങളെ കുറിച്ച് ആർ ജെ ഡി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് സൂചന നൽകിയിരുന്നതായും ഖാർഗെ പറഞ്ഞു.
'തേജസ്വി നേതാവ് എനിക്ക് സൂചന നൽകിയിരുന്നു. അത് ഇപ്പോൾ സത്യമായിരിക്കുകയാണ്. 'ആയാറാം ഗയാറാം'പോലെ നിരവധി നേതാക്കൾ രാജ്യത്തുണ്ട്. നിതീഷിന് സഖ്യത്തിൽ തുടരണമായിരുന്നുവെങ്കിൽ അദ്ദേഹം തുടരുമായിരുന്നു, എന്നാൽ അദ്ദേഹത്തിന് പോകണം. ഞങ്ങൾക്കിത് നേരത്തേ അറിയാമായിരുന്നു. എന്നാൽ സഖ്യത്തിനെ ബാധിക്കുന്ന രീതിയിൽ പ്രതികരിക്കരുതെന്ന് ഞങ്ങൾ ആഗ്രഹിച്ചു. തെറ്റായ സന്ദേശം നൽകാൻ ഞങ്ങൾക്ക് താത്പര്യമില്ലായിരുന്നു', എ ഐ സി സി ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.












Click it and Unblock the Notifications