ശിവസേന എന്‍ഡിഎ വിടുന്നതിനെ കുറിച്ചുള്ള ചോദ്യത്തില്‍ ഒഴിഞ്ഞ് മാറി നിതീഷ് കുമാര്‍
പട്ന: മഹാരാഷ്ട്രയിലെ അധികാര തര്‍ക്കത്തെ തുടര്‍ന്ന് എന്‍ഡിഎ വിടാനുള്ള ശിവസേനയുടെ തീരുമാനത്തെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഇക്കാര്യത്തില്‍ താന്‍ എന്താണ് പറയേണ്ടതെന്നായിരുന്നു നിതീഷിന്റെ പ്രതികരണം. മഹാരാഷ്ട്രയിലെ ശിവസേന-ബിജെപി കലഹത്തെ തുടര്‍ന്ന് എം പി അരവിന്ദ് സാവന്ത് കേന്ദ്ര മന്ത്രിസ്ഥാനം രാജി വെച്ചിരുന്നു. ഇതെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജനതാദള്‍ (യു) പ്രസിഡന്റും എന്‍ഡിഎ സഖ്യത്തിന്റെ ഭാഗവുമായ കുമാര്‍ കേന്ദ്രമന്ത്രിസഭയില്‍ തന്റെ പാര്‍ട്ടിക്ക് പ്രാധാന്യം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് മോദി സര്‍ക്കാറിന്റെ ഭാഗമാകാന്‍ നേരത്തെ വിസമ്മതിച്ചിരുന്നു.
അഹമ്മദ് പട്ടേലുമായി കൂടിക്കാഴ്ച നടത്തി ശിവസേന നേതാക്കൾ, അന്തിമ തീരുമാനം സോണിയയുടേത്
മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള സൂത്രവാക്യം ബിജെപി പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനും എന്‍സിപിക്കുമൊപ്പം ചേര്‍ന്ന് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങുകയാണ് ശിവസേന. ഇതിനിടെ നിതീഷ് കുമാറിനെ കുറിച്ചും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പരാമര്‍ശിച്ചു. ബീഹാറില്‍ നിതീഷ് കുമാറും ബിജെപി ഹഠാവോ (ബിജെപി പുറത്തു പോകൂ) മുദ്രാവാക്യം വിളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ പിന്തുണയോടെയാണ് നിതീഷ് കുമാര്‍ ബീഹാറില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. 2015ലെ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹം എന്‍ഡിഎയില്‍ നിന്ന് രാജിവച്ചിരുന്നുവെങ്കിലും പിന്നീട് ലാലു പ്രസാദിന്റെ നേതൃത്വത്തിലുള്ള ആര്‍ജെഡിയുമായും കോണ്‍ഗ്രസുമായും ബന്ധം വിച്ഛേദിച്ചതിന് ശേഷം 2017 ല്‍ വീണ്ടും സഖ്യത്തില്‍ ചേര്‍ന്നു.