വികസനപ്പട്ടിക സ്വാഗതം ചെയ്യുന്നു; നിതീഷ് കുമാര്‍
പട്‌ന: മുന്‍ സാമ്പത്തിക ഉപദേഷ്ടാവും, ആര്‍ബിഐ ഗവര്‍ണറുമായ രഘുറാം രാജന്‍ പുറത്ത് വിട്ട വികസനപട്ടികയില്‍ ബീഹാര്‍ ഏറ്റവും അവികസിതമായ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. പ്രത്യേക പരിഗണന ലഭിയ്‌ക്കേണ്ട സംസ്ഥാനങ്ങളുടെ ഗണത്തിലാണ് ബിഹാര്‍ ഉള്‍പ്പെട്ടിരിയ്ക്കുന്നത്. പട്ടികയില്‍ 27മതാണ് ബീഹാറിന്റെ സ്ഥാനം.
അവികസിത സംസ്ഥാനമായി കണക്കാക്കപ്പെട്ടതിലൂടെ കൂടുതല്‍ സാമ്പത്തിക സഹായങ്ങള്‍ സംസ്ഥാനത്തിന് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ പലതവണയായി ബിഹാറിന്റെ പിന്നാക്ക അവസ്ഥ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ട് വരുത്താന്‍ ശ്രമിച്ചിട്ടണ്ടെന്നും എന്നാല്‍ അതിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രഘുറാം രാജന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പ്രത്യേക സഹായങ്ങള്‍ നല്‍കേണ്ട സംസ്ഥാനങ്ങളുടെ ഗണത്തില്‍ ബീഹാറിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും വികസിതമായ സംസ്ഥാനമായ ഗോവയും രണ്ടാം സ്ഥാനത്ത് കേരളവുമാണ് ഉള്ളത്. എന്നാല്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷമുള്ള പ്രതികരങ്ങളില്‍ ചിലത് തന്നെ ആശങ്കപ്പെടുത്തുന്നുവെന്നും അദ്ദേഹം അറിയിച്ചു. ഒഡിഷയും ബീഹാറുമാണ് ഏറ്റവും അവികസിതമായ സംസ്ഥാനങ്ങള്‍ എന്ന് റിപ്പോർട്ടില്‍ പറയുന്നു.