മെയ് 31 വരെ ലോക്ക്ഡൌൺ തുടരും: ആഭ്യന്തര സർവീസിൽ ഉടക്കി ഉദ്ധവ് താക്കറെ, കൂടിയാലോചന നടത്തിയില്ലെന്ന്!!
മുംബൈ: മഹാരാഷ്ട്രയിൽ ആഭ്യന്തര വിമാന സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുത്തിട്ടില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി. മെയ് 31 വരെ ലോക്ക്ഡൌൺ തുടരാനുള്ള തീരുമാനത്തിൽ ഇതുവരെയും മാറ്റമില്ല. കേന്ദ്രസർക്കാർ ആഭ്യന്തര വിമാനസർവീസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ സംസ്ഥാനത്തോട് ആലോചിക്കാതെയാണ് കേന്ദ്രസർക്കാർ തീരുമാനം കൈക്കൊണ്ടതെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കുറ്റപ്പെടുത്തി. ആഭ്യന്തര വിമാനയാത്രയെക്കുറിച്ചും പ്രോട്ടോക്കോളുകൾ തീരുമാനിക്കുന്നതിനും സംസ്ഥാനത്തിന് സമയം ആവശ്യമാണ്. വിമാനത്താവളത്തിന് പുറത്ത് എല്ലാം സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്തമാണെന്നും താക്കറെ ചൂണ്ടിക്കാണിച്ചു.
വിമാന സർവീസ് നടത്തുന്നതിനായി ലോക്ക്ഡൌൺ പ്രോട്ടോക്കോളിൽ മാറ്റം വരുത്തുന്നതിന് മുമ്പായി കേന്ദ്രസർക്കാരുമായി ഒരു ചർച്ചയ്ക്കായി കാത്തരിക്കാമെന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ സംസ്ഥാനങ്ങളുമായും കൂടിയാലോചിച്ച ശേഷമാണ് തീരുമാനമെടുത്തതെന്നും ഇതിൽ മാറ്റമുണ്ടാകില്ലെന്നുമാണ് കേന്ദ്രസർക്കാരിനോടടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

നിലവിൽ വിമാന സർവീസിനുള്ള ബുക്കിംഗും വിമാനകമ്പനികൾ ആരംഭിച്ചിട്ടുണ്ട്. മെയ് 25 മുതൽ രാജ്യത്ത് ആഭ്യന്തര വിമാന സർവീസ് നടത്താനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നൽകിയിട്ടുള്ളത്. ഇതോടെ വിമാന സർവീസ് സംബന്ധിച്ച് പാലിക്കേണ്ട മാർഗ്ഗനിർദേശങ്ങളും സർക്കാർ പുറത്തിറക്കിയിരുന്നു.
രാജ്യത്ത് ആഭ്യന്തര വിമാന സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളോടും സർവീസ് ആരംഭിക്കാൻ ഒരുങ്ങിയിരിക്കാനും വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി നിർദേശിച്ചിരുന്നു. ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താനും പ്രോട്ടോക്കോൾ പ്രകാരമുള്ള മുന്നൊരുക്കങ്ങൾ നടത്താനും മന്ത്രി നിർദേശം നൽകിയിരുന്നു.
ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കുന്നത് ആരംഭിക്കുന്നത് സംബന്ധിച്ച് ആശങ്ക രേഖപ്പെടുത്തി ചത്തീസ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലും കേന്ദ്രസർക്കാരിന് കത്തയച്ചിട്ടുണ്ട്. യാത്രക്കാരുടെ വിവരങ്ങൾ സംസ്ഥാന സർക്കാരിന് കൈമാറാനും ഇവരെ 14 ദിവസം ഹോം ക്വാറന്റൈനിൽ പാർപ്പിക്കാനുള്ള നിർദേശവും സർക്കാർ മുന്നോട്ടുവെച്ചിട്ടുണ്ട്. കേരളവും ഇതേ ആവശ്യമാണ് കേന്ദ്രത്തിന് മുമ്പാകെ വെച്ചിട്ടുള്ളത്. ആറ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവരെ 14 ദിവസത്തെ ക്വാറന്റൈനിൽ പാർപ്പിക്കണമെന്ന നിലപാടാണ് കർണാടക സ്വീകരിച്ചത്. ഏഴ് ദിവസം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനും ഏഴ് ദിവസത്തേക്ക് ഹോം ക്വാറന്റൈനുമാണ് സർക്കാർ മുന്നോട്ടുവെക്കുന്നത്. മഹാരാഷ്ട്ര, രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, തമിഴ്നാട്, ദില്ലി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾക്ക് കർണാടകത്തിലെത്തുന്നവർക്കാണ് ഈ നിർദേശം.












Click it and Unblock the Notifications