ബിജെപി നേതാക്കള്‍ക്കും സഖ്യകക്ഷികള്‍ക്കും പണി കൊടുത്ത് കേന്ദ്രം; കരിമ്പൂച്ചകളെ പിന്‍വലിച്ചു
ദില്ലി: അതീവ സുരക്ഷാ സൗകര്യങ്ങള്‍ അനുഭവിക്കുന്ന വിഐപികള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തിരിച്ചടി. ഭരണ-പ്രതിപക്ഷ നേതാക്കളില്‍ പലരുടെയും സുരക്ഷ കേന്ദ്രം പിന്‍വലിച്ചു. പ്രതിപക്ഷ നേതാക്കളായ അഖിലേഷ് യാദവ്, ലാലു പ്രസാദ് യാദവ് എന്നിവരുള്‍പ്പെടെയുള്ളവരുടെ സുരക്ഷയാണ് പിന്‍വലിച്ചത്.
അമിത് ഷായുടെ അധ്യക്ഷതയില്‍ വിഐപി സുരക്ഷാ അവലോകന യോഗം ചേര്‍ന്നിരുന്നു. ഈ യോഗമാണ് നിലവില്‍ ആക്രമണ ഭീഷണിയില്ലാത്ത നേതാക്കളുടെ സുരക്ഷ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഇതില്‍ ബിജെപി നേതാക്കളും ഉള്‍പ്പെട്ടു എന്നതാണ് എടുത്തുപറയേണ്ടത്. സഖ്യകക്ഷി നേതാക്കളുടെ സുരക്ഷാ പരിഗണന കുറയ്ക്കുകയും ചെയ്തു. വിശദാംശങ്ങള്‍ ഇങ്ങനെ....
രണ്ടു പ്രതിപക്ഷ നേതാക്കള്‍
രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവിന്റെ സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്. കാലിത്തീറ്റ കുംഭകോണ കേസില്‍ കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് ജയിലിലാണ് ലാലു പ്രസാദ്. എസ്പി നേതാവ് അഖിലേഷ് യാദവിന്റെ സുരക്ഷയും പിന്‍വലിച്ചു. സിആര്‍പിഎഫ് സുരക്ഷയാണ് ഇവര്‍ക്കുണ്ടായിരുന്നത്. സുരക്ഷ പിന്‍വലിക്കപ്പെട്ട പ്രതിപക്ഷ നേതാക്കളില്‍ പ്രമുഖരാണ് ഇരുവരും.
ഭരണപക്ഷത്തിനും തിരിച്ചടി
ബിജെപി പാര്‍ലമെന്റംഗം രാജീവ് പ്രതാപ് റൂഡി, എന്‍ഡിഎ സഖ്യകക്ഷിയായ എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍ എന്നിവരുടെ സുരക്ഷയും കേന്ദ്രം പിന്‍വലിച്ചു. ഉത്തര്‍ പ്രദേശ് മന്ത്രി സുരേഷ് റെയ്‌നയുടെ സുരക്ഷയും പിന്‍വലിച്ചു. ഇവരെയെല്ലാം സുരക്ഷ നല്‍കേണ്ടവരുടെ പട്ടികയില്‍ നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീക്കി.
സുരക്ഷാ കാറ്റഗറി കുറച്ചു
എല്‍ജെപി ബിഹാറിലെ എന്‍ഡിഎ സഖ്യകക്ഷിയാണ്. പാര്‍ട്ടി അധ്യക്ഷന്‍ രാംവിലാസ് പാസ്വാന്റെ മകനാണ് ചിരാഗ് പാസ്വാന്‍. ഇദ്ദേഹത്തിന് ഇസഡ് കാറ്റഗറി സുരക്ഷയാണുണ്ടായിരുന്നത്. ഇത് വൈ കാറ്റഗറിയാക്കി കുറയ്ക്കുകയായിരുന്നു. യുപി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന് ഇസഡ് പ്ലസ് കാറ്റഗറിയാണ് നേരത്തെയുണ്ടായിരുന്നത്.
കൂടുതല്‍ നേതാക്കളുടെ സുരക്ഷ പിന്‍വലിക്കും
2012 മുതല്‍ അഖിലേഷ് യാദവിന് വിഐപി സുരക്ഷ ലഭിക്കുന്നുണ്ട്. യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോഴാണ് സുരക്ഷ അനുവദിച്ചത്. 22 എന്‍എസ്ജി കമാന്റോകളാണ് ഇദ്ദേഹത്തോടൊപ്പം സദാസമയം ഉണ്ടായിരുന്നത്. രഹസ്യാന്വേഷണ വിഭാഗങ്ങളുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ തീരുമാനമെടുത്തത്. കൂടുതല്‍ നേതാക്കളുടെ സുരക്ഷ ഉടന്‍ പിന്‍വലിച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചന.
ആന്ധ്രയില്‍ ജഗന്റെ വന്‍ പ്രഖ്യാപനം; പുറത്തുള്ളവര്‍ക്ക് ജോലിയില്ല, 75 ശതമാനം ആന്ധ്ര യുവാക്കള്‍ക്ക്