എല്ലാം തകർത്തത് ശിവസേന, നൽകാത്ത വാഗ്ദാനങ്ങളുടെ പേരിൽ വിലപേശൽ നടത്തി, വിമർശനവുമായി ഫട്നാവിസ്
മുംബൈ: മഹാരാഷ്ട്രയിൽ 80 മണിക്കൂർ മാത്രം നീണ്ട ഭരണത്തിന് ശേഷം ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. അജിത് പവാർ ഉപമുഖ്യമന്ത്രി പദം രാജി വച്ചതിന് തൊട്ടുപിന്നാലെയാണ് വാർത്താ സമ്മേളനം വിളിച്ച് ഫട്നാവിസ് രാജി പ്രഖ്യാപനം നടത്തിയത്. മഹാരാഷ്ട്രയിൽ ബുധനാഴ്ച വൈകിട്ട് 5 മണിക്കുള്ളിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഭൂരിപക്ഷം ഇല്ലെന്ന് വ്യക്തമായതോടെയാണ് ഫട്നാവിസിന്റെ രാജി.
ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാരിന് ഭൂരിപക്ഷമില്ല, പക്ഷേ... രാംദാസ് അത്തവാലെ പറയുന്നത് ഇങ്ങനെ
ശിവസേനയ്ക്കെതിരെ രൂക്ഷ വിമർശനമാണ് വാർത്താ സമ്മേളനത്തിൽ ഫട്നാവിസ് ഉന്നയിച്ചത്. മഹാരാഷ്ട്രയിൽ ബിജെപിക്ക് അനുകൂലമായിരുന്നു ജനവിധി. 105 സീറ്റുകൾ നേടിയ ബിജെപിയാണ് മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാൽ തിരഞ്ഞടുപ്പ് ഫലം വന്നതുമുതൽ ശിവസേന വിലപേശൽ ആരംഭിക്കുകയായിരുന്നുവെന്ന് ഫട്നാവിസ് വിമർശിച്ചു.
ശിവസേനയ്ക്ക് വാഗ്ദാനം നൽകിയ കാര്യങ്ങളൊക്കെ നൽകാൻ ഞങ്ങൾ തയ്യാറായിരുന്നു. മുഖ്യമന്ത്രി പദം പങ്കിടാണെമെന്നൊരു വാഗ്ദാനം ശിവസേനയ്ക്ക് നൽകിയിരുന്നില്ല. ഇല്ലാത്ത കാര്യത്തിനായി ശിവസേന വിലപേശൽ തുടങ്ങിയതോടെയാണ് സഖ്യം തകർന്നത്. ശിവസേനയുമായി സംസാരിക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും ഞങ്ങൾ ശ്രമിച്ചു. എന്നാൽ സഖ്യകക്ഷിയായ ബിജെപിയോട് സംസാരിക്കുന്നതിന് പകരം കോൺഗ്രസ്, എൻസിപി സഖ്യത്തിനായാണ് ശിവസേന ശ്രമിച്ചതെന്നും ഫട്നാവിസ് കുറ്റപ്പെടുത്തി. ബിജെപിയെ മാറ്റി നിർത്തുക എന്നത് മാത്രമാണ് കോൺഗ്രസ്-ശിവസേന- എൻസിപി സഖ്യത്തിന്റെ പൊതുമിനിമം പരിപാടിയെന്നും ഫട്നാവിസ് കുറ്റപ്പെടുത്തി.
അധികാരക്കൊതിയെ തുടർന്നാണ് ശിവസേന കോൺഗ്രസുമായി സഹകരിക്കുന്നതെന്നും ഫട്നാവിസ് കുറ്റപ്പെടുത്തി. ഹിന്ദുത്വ ആശയത്തെ ശിവസേന സോണിയയുടെ കാൽക്കൽ വെച്ചു. മഹാരാഷ്ട്രയിൽ കുതിരക്കച്ചവടത്തിന് ഇല്ലെന്നും ഒരു പാർട്ടിയേയും പിളർത്താൻ ഇല്ലെന്നും ഫട്നാവിസ് പ്രതികരിച്ചു. ത്രികക്ഷി സർക്കാരിന്റെ മൂന്ന് ചക്രങ്ങളും 3 ദിശകളിലേക്കാകും നീങ്ങുന്നതെന്നും ഫട്നാവിസ് പരിഹസിച്ചു.