അറവ് നിരോധനം എന്ന് പറഞ്ഞ് സംഘികളുടെ തലയില്‍ കയറാന്‍ വരട്ടെ... സംഗതി ഇതാണ്; അതുക്കും മേലെ
ദില്ലി: രാജ്യത്ത് കന്നുകാലികളെ മാംസത്തിന് വേണ്ടി അറക്കുന്നത് നിരോധിച്ചു എന്ന രീതിയിലാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. കേരളത്തില്‍ ഇപ്പോള്‍ തന്നെ ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.
ബോക്‌സ് ഓഫീസില്‍ കാലുറപ്പിച്ച് ടൊവിനോ!!! അച്ചായന്‍സിനെ മലര്‍ത്തിയടിച്ച റിയൽ അച്ചായന്‍!!!
എന്നാല്‍ സത്യത്തില്‍ കന്നുകാലികളെ അറക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്നാണ് പ്രധാനപ്പെട്ട ചോദ്യം. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ അങ്ങനെ ഒരു കാര്യം പറയുന്നേ ഇല്ല.
എന്നാല്‍ പശു, പോത്ത്, ഒട്ടകം എന്നിവയെ കശാപ്പിന് വേണ്ടി വില്‍ക്കുന്നതാണ് നിരോധച്ചിരിക്കുന്നത്. അതില്‍ തന്നെ കാര്യങ്ങള്‍ കുറച്ച് കൂടി വ്യക്തമായി പറയുന്നും ഉണ്ട്.

കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിനായി കന്നുകാലി ചന്തകളില്‍ പരസ്യമായി വില്‍ക്കുന്നതിനെതിരെ ആണ് പുതിയ നിയമം. അല്ലാതെ കന്നുകാലികളെ മാംസത്തിന് വേണ്ടി അറക്കുന്നത് നിരോധിക്കുകയല്ല ചെയ്തിട്ടുള്ളത്.

കാലിച്ചന്തകള്‍ വഴി കന്നുകാലികളെ വില്‍ക്കുന്നതും വാങ്ങുന്നതും കാര്‍ഷികാവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം ആകണം എന്നാണ് നിയമം പറയുന്നത്. അങ്ങനെ വാങ്ങുന്നവയെ ആറ് മാസത്തേക്ക് കൈമാറാനും പാടില്ല.

ഇനി മുതല്‍ ഇത്തരത്തിലുള്ള കച്ചവടങ്ങളില്‍ സത്യവാങ്മൂലവും നല്‍കേണ്ടി വരും. കാര്‍ഷികാവശ്യത്തിന് വേണ്ടിയാണ് വാങ്ങുന്നത് എന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കണം.

കന്നുകാലികളെ അറക്കുന്നത് സംബന്ധിച്ച് വേറേയും നിര്‍ദ്ദേശങ്ങളുണ്ട്. ഏതെങ്കിലും മതാചാര പ്രകാരം കന്നുകാലികളെ ബലി കൊടുക്കാനും പാടില്ലെന്നാണ് ഉത്തരവില്‍ വ്യക്തമായി പറയുന്നത്.

കേരളത്തില്‍ എന്തായാലും ഈ ഉത്തരവ് വലിയ പ്രശ്‌നം തന്നെയാണ് സൃഷ്ടിക്കുക. പരസ്യമായ അറവും ഇതോടെ നിരോധിക്കപ്പെടും.

അറവുശാലകളില്‍ എത്തുന്ന മൃഗങ്ങള്‍ എങ്ങനെ കൈമാറ്റം ചെയ്യപ്പെട്ടവയാണ് എന്ന ചോദ്യവും വരും. ഇതോടെ കേരളത്തിലെ പല അറവുശാലകള്‍ക്കും താഴ് വീഴും എന്ന് ഉറപ്പാണ്.

കേരളത്തില്‍ പലയിടത്തും പരസ്യ അറവുകള്‍ പതിവ് സംഭവം ആണ്. വെള്ളിയാഴ്ചകളില്‍ പ്രത്യേകിച്ചും. പുതിയ നിയമത്തിന്റെ സാഹചര്യത്തില്‍ ഇതും അനുവദിക്കപ്പെടുകയില്ല എന്നാണ് റിപ്പോര്‍ട്ട്.

കേരളത്തില്‍ പലയിടത്തും കാണുന്ന കാഴ്ചയാണ് ഇത്- അറവ് മൃഗത്തിന്റെ തല പ്രദര്‍ശിപ്പിച്ചിട്ടുണ്ടാവും. ഇറച്ചി കെട്ടിത്തൂക്കിയിട്ടും ഉണ്ടാകും. ഇതും ഇനി സാധ്യമാകില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഒരു കാര്യം ഉറപ്പാണ്. സമ്പൂര്‍ണ ഗോവധ നിരോധനത്തിലേക്കുള്ള ഒരു സൂചന തന്നെയാണ് ഈ ഉത്തരവ് നല്‍കുന്നത്. അറവ് നിരോധിച്ചില്ലെങ്കിലും അതിന് വേണ്ട മൃഗങ്ങള്‍ ലഭ്യമാകുന്ന സാഹചര്യം തന്നെ ഇല്ലാതാക്കുകയാണ് ഇപ്പോഴത്തെ ഉത്തരവിലൂടെ സംഭവിച്ചിരിക്കുന്നത്.

പ്രായമായ കന്നുകാലികളെ തീറ്റിപ്പോറ്റുക എന്നത് കര്‍ഷകര്‍ക്ക് സാധ്യമായ കാര്യമല്ല. അത്തരം മൃഗങ്ങളെ എന്ത് ചെയ്യും എന്ന ചോദ്യവും ബാക്കിയാണ്. ആശയക്കുഴപ്പങ്ങള്‍ ഏറെയാണ് ഉത്തരവില്‍.












Click it and Unblock the Notifications