സോണിയ പ്രധാനമന്ത്രിയായാല്‍ വധിക്കപ്പെടുമെന്ന് രാഹുല്‍ ഭയന്നിരുന്നു
ദില്ലി: 2004- ല്‍ യു പി എ അധികാരത്തിലെത്തിയപ്പോള്‍ സോണിയാ ഗാന്ധിയെ പ്രധാനമന്ത്രി പദത്തില്‍ നിന്നും തടഞ്ഞത് മകന്‍ രാഹുല്‍ ഗാന്ധിയാണെന്ന് വെളിപ്പെടുത്തല്‍. മുന്‍ വിദേശകാര്യമന്ത്രിയും ഗാന്ധി കുടുംബവുമായി അടുത്ത ബന്ധവും ഉണ്ടായിരുന്ന നട് വര്‍ സിങിന്റെ ആത്മകഥയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
'വണ്‍ ലൈഫ് ഈസ് നോട്ട് ഇനഫ്' എന്ന ഓട്ടോബയോഗ്രഫിയില്‍ ഗാന്ധി കുടുംബവുമായി ഉണ്ടായിരുന്ന അടുപ്പവും പിന്നീട് തെറ്റിപ്പിരിഞ്ഞതുമായി എല്ലാകാര്യങ്ങളും പറയുന്നണ്ട്. സോണിയയുടെ തീരുമാനമാണ് പ്രധാനമന്ത്രി പദം നിഷേധിച്ചതെന്നായിരുന്നു കോണ്‍ഗ്രസ് അന്ന് പറഞ്ഞിരുന്നത്. എന്നാല്‍ അങ്ങനെയല്ല, മകന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് സോണിയ പിന്മാറിയതെന്ന് നട് വര്‍ സിങ് പറയുന്നു.
തന്റെ അച്ഛനെയും മുത്തച്ഛനെയും കൊന്നതുപോലെ പ്രധാനമന്ത്രിയായാല്‍ അമ്മയെയും കൊല്ലുമെന്ന് രാഹുല്‍ ഗാന്ധി ഭയന്നിരുന്നു. കുടുംബത്തില്‍ നടന്ന ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമോ എന്ന ഭയമായിരുന്നു രാഹുലിനെന്നും മകനെന്ന നിലയില്‍ രാഹുല്‍ ഗാന്ധിയ്ക്ക് മുഴുവന്‍ മാര്‍ക്കും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം പുസ്തകത്തില്‍ വെളിപ്പെടുത്തരുതെന്നാവശ്യപ്പെട്ട് സോണിയാ ഗാന്ധിയും മകള്‍ പ്രിയങ്കാ ഗാന്ധിയും തന്നെ സമീപിച്ചിരുന്നെന്നും നട് വര്‍ സിങ് പറയുന്നു.
2004 മെയ് 18ന് നടന്ന യോഗത്തില്‍ മന്‍മോഹന്‍ സിംഗ്, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഗാന്ധി കുടുംബത്തിന്റെ സുഹൃത്ത് സുമന്‍ ദുബേ എന്നിവര്‍ പങ്കെടുത്തു. രാഹുലിന്റെ എതിര്‍പ്പ് പ്രിയങ്കെ എല്ലാവരെയും അറിയിച്ചു. അങ്ങനെ മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായി. കേന്ദ്ര സര്‍ക്കാറിന്റെ പ്രധാനഫയലുകളെല്ലാം സോണിയ പരിശോധിക്കുമായിരുന്നെന്നും പുലോക് ചാറ്റര്‍ജിയാണ് ഫയലുകള്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് കൊണ്ടുപോയി കൊടുത്തിരുന്നതെന്നും നട് വര്‍ വിശദീകരിച്ചു.
കോണ്‍ഗ്രസിനെ നയിക്കാന്‍ യോഗ്യനല്ലെന്നറിഞ്ഞിട്ടും രാഹുലിന് രാഷ്ട്രീയത്തിലേക്കുള്ള വഴി തുറന്നത് സോണിയ ഗാന്ധിയായരുന്നെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്. അടുത്ത മാസം നട് വര്‍ സിംഗിന്റെ പുസ്തകം പുറത്തിറങ്ങും. ഗാന്ധി കുടുംബത്തെ കുറിച്ച് ഇതുവരെ ആരും അറിയാത്ത പല രഹസ്യങ്ങളും ഈ ആത്മകഥയിലുണ്ടാകുമെന്നാണ് സൂചന.