ഒന്നും കണ്ടെത്തിയില്ല, രേഖകളിൽ ഞാൻ പ്രതിയല്ല; സിബിഐ റെയ്ഡിൽ പ്രതികരിച്ച് പി ചിദംബരം
ഡൽഹി: കോൺഗ്രസ് എംപി കാർത്തി ചിദംബരത്തിന്റെ വീട്ടിലും ഓഫീസുകളിലും സിബിഐ നടത്തിയ പരിശോധനയെ ചോദ്യം ചെയ്ത് അദ്ദേഹത്തിന്റെ പിതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരം. പരിശോധന നടത്തിയ സമയത്തിൽ തൃപ്തനല്ലെന്നും റെയ്ഡിൽ സംഘത്തിന് ഒന്നും കണ്ടെത്താനായില്ലെന്നും രേഖകകളിൽ തന്നെ പ്രതിയായി ഉൾപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈ, ഡൽഹി, മുംബൈ, പഞ്ചാബ്, കർണാടക, ഒഡീഷ എന്നിവിടങ്ങളിലെ കാർത്തി ചിദംബരവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് സിബിഐ ഇന്ന് പരിശോധന നടത്തിയത്.
കാർത്തി ചിദംബരത്തിനെതിരെയുള്ള കൈക്കൂലി ആരോപണത്തെ തുടർന്നായിരുന്നു സിബിഐ റെയ്ഡ്. ചിദംബരത്തിന്റെ ഡൽഹിയിലെ ഔദ്യോഗിക വസതിയും ഉദ്യോഗസ്ഥർ സന്ദർശിച്ചു. "ഇന്ന് രാവിലെ, ഒരു സിബിഐ സംഘം ചെന്നൈയിലെ എന്റെ വസതിയിലും ദില്ലിയിലെ എന്റെ ഔദ്യോഗിക വസതിയിലും പരിശോധന നടത്തി. സംഘം എന്നെ ഒരു എഫ്‌ഐആർ കാണിച്ചു, അതിൽ എന്നെ പ്രതിയായി ഉൾപ്പെടുത്തിയിട്ടില്ല. തിരച്ചിൽ സംഘം ഒന്നും കണ്ടെത്തിയില്ല, ഒന്നും പിടിച്ചെടുത്തില്ല. തിരച്ചിലിന്റെ സമയം രസകരമാണ്," രാജ്യസഭാംഗമായ ചിദംബരം ട്വീറ്റ് ചെയ്തു.
2011ൽ തന്റെ പിതാവ് ആഭ്യന്തര മന്ത്രിയായിരിക്കെ കൈക്കൂലി വാങ്ങി ചൈനീസ് പൗരന്മാർക്ക് വിസ സൗകര്യമൊരുക്കിയെന്നാരോപിച്ച് കാർത്തി ചിദംബരത്തിനെതിരെ ഉള്ള കേസിന്റെ ഭാ ഗമായാണ് സിബിഐയുടെ നടപടി. പഞ്ചാബിലെ തൽവണ്ടി സാബോ പവർ പ്രോജക്ടിനായി 250 ചൈനീസ് പൗരന്മാരുടെ വിസ സുഗമമാക്കുന്നതിന് കാർത്തി ചിദംബരം 50 ലക്ഷം രൂപ കൈക്കൂലി വാങ്ങി. എന്നതാണ് കേസ്. ഇതിന്റെ രേഖകൾ ഐഎൻഎക്‌സ് മീഡിയ കേസിലെ അന്വേഷണത്തിനിടെ കണ്ടെത്തിയതായി ഏജൻസി വൃത്തങ്ങൾ അവകാശപ്പെടുന്നു.
അതേ സമയം റെയ്ഡിൽ അതൃപ്തി അറിയിച്ച് കാർത്തി ചി ദംബരവും രം ഗത്ത് വന്നിട്ടുണ്ട്. "എനിക്ക് എന്റെ എണ്ണം നഷ്ടപ്പെട്ടു, എത്ര തവണയാണ് റെയ്ഡുകൾ സംഭവിക്കുന്നത്. എല്ലാത്തിനും ഒരു റെക്കോർഡ് വേണം" റെയ്ഡുകളുടെ വാർത്തകൾ പുറത്തുവന്നപ്പോൾ കാർത്തി ചിദംബരം ട്വീറ്റ് ചെയ്തു. പി ചിദംബരം ധനമന്ത്രിയായിരുന്നപ്പോൾ 305 കോടി രൂപയുടെ വിദേശ ഫണ്ട് സ്വീകരിച്ചതിന് ഐഎൻഎക്‌സ് മീഡിയയ്ക്ക് ഫോറിൻ ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ ബോർഡ് (എഫ്‌ഐപിബി) അനുമതി നൽകിയതുമായി ബന്ധപ്പെട്ട നിരവധി കേസുകളിൽ കാർത്തി ചിദംബരത്തിനെതിരെ അന്വേഷണം നടക്കുന്നുണ്ട്.
അതിനിടെ റെയ്ഡ് വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ശ്രീപെരുമ്പത്തൂർ എംഎൽഎ കെ സെൽവപെരുന്തഗൈ, തമിഴ്നാടിന്‍റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി, എന്നിവരടക്കമുള്ള കോൺഗ്രസ് നേതാക്കളെ വീടിനുള്ളിൽ കടക്കാൻ സിബിഐ സംഘം അനുവദിച്ചില്ല. നടക്കുന്നത് വേട്ടയാടലാണെന്നും അന്വേഷണ സംഘങ്ങളെ ഉപയോഗിച്ച് കേന്ദ്രസർക്കാർ ജനാധിപത്യ ശബ്ദങ്ങളെ അടിച്ചമർത്തുകയാണെന്നും നേതാക്കൾ പറഞ്ഞു.